ഇടതുമുന്നണിയില്‍ കലാപം രൂക്ഷമാകുന്നു: സിപിഐക്കെതിരെ ആഞ്ഞടിച്ച് ദേശാഭിമാനി

single-img
17 November 2017

സിപിഎം സിപിഐ പോര് തുടരുന്നതിനിടെ റവന്യൂമന്ത്രി ഇ ചന്ദ്രശേഖരനെ അതിരൂക്ഷമായി വിമര്‍ശിച്ച് ദേശാഭിമാനി എഡിറ്റോറിയല്‍. മന്ത്രിസഭാ യോഗത്തില്‍നിന്ന് സിപിഐ മന്ത്രിമാര്‍ വിട്ടുനിന്നതിനെ ന്യായീകരിച്ച് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ‘ജനയുഗ’ത്തില്‍ എഴുതിയ മുഖപ്രസംഗത്തിന് അതേമാര്‍ഗ്ഗത്തില്‍ തിരിച്ചടി കൊടുത്തിരിക്കുകയാണ് സിപിഎം മുഖപത്രം ‘ദേശാഭിമാനി’.

സിപിഐയുടെ നടപടികളെ വിമര്‍ശിക്കുന്ന ദേശാഭിമാനി മുഖപ്രസംഗം, തോമസ് ചാണ്ടിയെ ന്യായീകരിക്കുന്നുമുണ്ട്. അസാധാരണമായ സാഹചര്യമാണ് അസാധാരണമായ നടപടിക്ക് നിര്‍ബന്ധിതമാക്കിയതെന്ന കാനത്തിന്റെ വിശദീകരണത്തിനാണ് പത്രം മറുപടി നല്‍കിയിരിക്കുന്നത്.

തോമസ്ചാണ്ടിക്കെതിരെ പരാതി ലഭിച്ചപ്പോള്‍ അത് മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തുകയായിരുന്നു റവന്യൂമന്ത്രി ചെയ്യേണ്ടിയിരുന്നതെന്ന് ലേഖനം പറയുന്നു. അത് ചെയ്യാതെ ആലപ്പുഴകളക്ടറെ അന്വേഷണത്തിന് ചുമതലപ്പെടുത്തിയത് അസാധാരണ നടപടിയെന്നാണ് ദേശാഭിമാനി വ്യക്തമാക്കുന്നത്.

തോമസ്ചാണ്ടിക്കെതിരായ പരാതിയില്‍ അന്വേഷണം നടത്തിയ മുന്‍ കളക്ടറുടേയും ഇപ്പോഴത്തെ കളക്ടറുടേയും റിപ്പോര്‍ട്ടുകളില്‍ പൊരുത്തക്കേടുണ്ടന്നും സിപിഎം മുഖപത്രം വിശദീകരിക്കുന്നു. നികത്തപ്പെട്ട നിലം പൂര്‍വ്വസ്ഥിതിയിലാക്കാനുളള ഉത്തരവ് നല്‍കേണ്ടന്ന മുന്‍കളക്ടറുടെ തീരുമാനത്തിന് വിരുദ്ധമായാണ് ടിവി അനുപമയുടെ റിപ്പോര്‍ട്ടെന്നാണ് കുറ്റപ്പെടുത്തല്‍.

കാബിനറ്റില്‍ പങ്കെടുക്കാത്ത സിപിഐ മന്ത്രിമാരുടെ നടപടി ന്യായീകരിച്ച് ജനയുഗം പ്രസിദ്ധീകരിച്ച ലേഖനത്തേയും ദേശാഭിമാനി വിമര്‍ശിക്കുന്നുണ്ട്. മന്ത്രിമാരുടെ നടപടില്‍ തെറ്റില്ലെന്ന് പറയുന്ന ലേഖനത്തില്‍ ചീഫ് എഡിറ്റര്‍ എന്ന നിലയില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഒപ്പിട്ടത് ശരിയല്ലെന്നും പറയുന്നു.

മുന്നണിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ചര്‍ച്ചചെയ്ത് അഭിപ്രായ സമന്വയമുണ്ടാക്കി തീരുമാനമെടുക്കുന്ന പ്രവര്‍ത്തനശൈലിയാണ് എല്‍ഡിഎഫിന്റേത്. ഏതെങ്കിലും ഒരുകക്ഷിക്ക് വ്യത്യസ്ത അഭിപ്രായമുണ്ടായാല്‍ അത്തരം പ്രശ്‌നങ്ങള്‍ മാറ്റിവയ്ക്കുകയോ ചര്‍ച്ചയില്‍കൂടി പരിഹരിക്കുകയോ ചെയ്യുന്ന സമീപനമാണ് എല്ലായ്‌പ്പോഴും കൈക്കൊണ്ടിട്ടുള്ളത്.

കഴിഞ്ഞദിവസങ്ങളില്‍ ഉണ്ടായ സംഭവങ്ങള്‍ ശത്രുക്കള്‍ക്ക് മുതലെടുപ്പ് നടത്താന്‍ സഹായകവും ഇടതുമുന്നണിയെ ദുര്‍ബലപ്പെടുത്തണമെന്ന് ആഗ്രഹിക്കുന്ന വിഭാഗങ്ങള്‍ക്ക് താല്‍ക്കാലികാശ്വാസം നല്‍കുന്ന നടപടിയുമായിപ്പോയി എന്ന് പറയാതെ വയ്യ.

ഇതിനുമുന്‍പ് ചില മന്ത്രിമാര്‍ക്കെതിരെ ഉയര്‍ന്നുവന്ന പ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ തീരുമാനം കൈക്കൊണ്ടത് ഈ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ്. എന്നാല്‍, ഈ പ്രശ്‌നത്തില്‍ കലക്ടറുടെ റിപ്പോര്‍ട്ട് റവന്യൂവകുപ്പ് വഴി മന്ത്രി മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചപ്പോള്‍ അതിന്മേല്‍ സ്വീകരിക്കേണ്ട തുടര്‍നടപടി സംബന്ധിച്ച് അഡ്വക്കറ്റ് ജനറലിനോട് (എജി) സര്‍ക്കാര്‍ നിയമോപദേശം തേടുകയാണുണ്ടായത്. എജിയുടെ നിയമോപദേശം പരിശോധിച്ച് യുക്തമായ തീരുമാനം കൈക്കൊള്ളാനാണ് മുഖ്യമന്ത്രിയെ നവംബര്‍ 12ന് ചേര്‍ന്ന എല്‍ഡിഎഫ് യോഗം ചുമതലപ്പെടുത്തിയത്.

മുഖ്യമന്ത്രിയുടെ നിര്‍ദേശം മന്ത്രിയും എന്‍സിപിയും തള്ളിക്കളയുന്ന സാഹചര്യമുണ്ടെങ്കിലാണ് മറ്റൊരു നടപടി സ്വീകരിക്കേണ്ടത.് എന്നാല്‍, മുഖ്യമന്ത്രിയുടെ നിര്‍ദേശം അംഗീകരിച്ച് എന്‍സിപി കേന്ദ്രനേതൃത്വത്തിന്റെ അനുമതിയോടെ രാജിക്കത്ത് നല്‍കുകയാണ് ചാണ്ടി ചെയ്തത്.

മന്ത്രിസഭായോഗത്തില്‍നിന്ന് വിട്ടുനില്‍ക്കത്തക്ക എന്ത് അസാധാരണത്വമാണ് ഇവിടെ ഉണ്ടായത്. എന്നാല്‍ മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കുന്നില്ല എന്നറിയിച്ചുള്ള കുറിപ്പ് മുഖ്യമന്ത്രിക്ക് നല്‍കുകയാണുണ്ടായത്. ഇതാണ് അസാധാരണമായ നടപടിയെന്നും മുഖപ്രസംഗം വീശദീകരിക്കുന്നു.