വിജയ് മല്യയുടെ എല്ലാ ബാങ്ക് അക്കൗണ്ടുകളും, ഓഹരി മ്യൂച്ച്വല്‍ ഫണ്ട് നിക്ഷേപങ്ങളും പിടിച്ചെടുക്കാന്‍ സെബിയുടെ നിര്‍ദേശം

single-img
16 November 2017

ന്യൂഡല്‍ഹി: മദ്യവ്യവസായി വിജയ് മല്യയുടെ എല്ലാ ബാങ്ക് അക്കൗണ്ടുകളും ഓഹരി, മ്യൂച്ച്വല്‍ ഫണ്ട് നിക്ഷേപങ്ങളും പിടിച്ചെടുക്കാന്‍ ഓഹരിധനകാര്യ വിപണി നിയന്ത്രണ ഏജന്‍സിയായ സെബിയുടെ നിര്‍ദേശം. മല്യയുടെ ഉടമസ്ഥതയിലുള്ള യുണൈറ്റഡ് ബ്രീവറിസ് ഹോള്‍ഡിങ്‌സിന്റെ നിക്ഷേപങ്ങള്‍ പിടിച്ചെടുക്കാനാണ് സെബി നിര്‍ദേശം നല്‍കിയിരിക്കുന്നത്. മല്യ സെബിക്ക് നല്‍കാനുള്ള 18.5 ലക്ഷം രൂപ ഈടാക്കുന്നതിനായാണ് നടപടി.

2015ല്‍ സെബി ചുമത്തിയ 15 ലക്ഷം രൂപയുടെ പിഴയൊടുക്കുന്നതില്‍ യുബിഎച്ച്എല്‍ കമ്പനി വീഴ്ച വരുത്തിയ സാഹചര്യത്തിലാണ് പലിശയുള്‍പ്പെടെ പിഴ ഈടാക്കാനുള്ള നീക്കം. യുണൈറ്റഡ് സ്പിരിറ്റ്‌സുമായി ബന്ധപ്പെട്ടുള്ള ചില ഓഹരി ഇടപാടുകള്‍ വെളിപ്പെടുത്താതിരുന്ന സാഹചര്യത്തിലാണിത്.

15 ലക്ഷം രൂപ പിഴയും രണ്ടു വര്‍ഷത്തെ പലിശയായി 3.5 ലക്ഷം രൂപയും റിക്കവറി ചാര്‍ജ് എന്ന നിലയില്‍ 1000 രൂപയുമാണ് പിടിച്ചെടുക്കുക. നവംബര്‍ 13നാണ് ഇതുസംബന്ധിച്ച ഉത്തരവ് സെബി കൈമാറിയത്. യു.ബി.എച്ച്.എല്‍ ഗ്രൂപ്പിന്റെ അക്കൗണ്ടുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തുന്നതാണ് ഉത്തരവ്.

എന്നാല്‍ അക്കൗണ്ടുകളില്‍ പണം നിക്ഷേപിക്കുന്നതിന് തടസമില്ല. യു.ബി.എച്ച്.എല്‍ ഗ്രൂപ്പില്‍ 7.91 ശതമാനം ഓഹരികളാണ് മല്യക്കുള്ളത്. വിവിധ കമ്പനികളിലായി ഏകദേശം 52.34 ശതമാനം ഓഹരികളും മല്യക്കുണ്ട്. രാജ്യത്ത് ബാങ്കുകളില്‍ നിന്ന് വന്‍തുക വായ്പയെടുത്ത് മുങ്ങിയ മല്യ 2016 മാര്‍ച്ച് രണ്ടു മുതല്‍ ബ്രിട്ടനിലാണ് ഉള്ളത്.