മാനന്തവാടിയില്‍ ‘ദൃശ്യം’ മോഡല്‍ കൊലപാതകം: നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍ മൃതദേഹം കുഴിച്ചിട്ട നിലയില്‍

single-img
16 November 2017

മാനന്തവാടി: നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍ മൃതദേഹം കുഴിച്ചു മൂടിയ നിലയില്‍ കണ്ടെത്തി. എടവക പൈങ്ങാട്ടിരി നല്ലൂര്‍നാട് വില്ലേജ് ഓഫീസിന് എതിര്‍വശത്തെ നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടിനുള്ളിലാണ് ചാക്കില്‍ പൊതിഞ്ഞ നിലയില്‍ മണ്ണിനടിയില്‍ കുഴിച്ചിട്ട മൃതദേഹം കണ്ടെത്തിയത്.

അതേസമയം കൊല്ലപ്പെട്ടത് ആരാണെന്ന് വ്യക്തമായിട്ടില്ല. ഇക്കാര്യം പോലീസ് പരിശോധിച്ചു വരികയാണ്. ദുര്‍ഗന്ധം വമിക്കുന്ന മൃതശശീരത്തിന് ഏകദേശം ഒരു മാസത്തെ പഴക്കമുണ്ടെന്നാണ് പോലീസിന്റെ നിഗമനം. ബുധനാഴ്ച വീടുപണി നടക്കുന്ന സ്ഥലത്തെത്തിയ ജോലിക്കാരന്‍ മണി തറനിരപ്പില്‍ നിന്ന് മണ്ണ് താഴ്ന്ന് നില്‍ക്കുന്നത് കണ്ട് സംശയം തോന്നി കരാറുകാരനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഇരുവരും മണ്ണ് മാറ്റി നോക്കിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

ചാക്കില്‍ കെട്ടി മണ്ണിനടിയില്‍ താഴ്ത്തിയ മൃതദേഹത്തിനു മുകളില്‍ ചെങ്കല്ല് കയറ്റി വെച്ചിട്ടുണ്ടായിരുന്നു. തുടര്‍ന്ന് മാനന്തവാടി സി.ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തുകയും തൊഴിലാളികളില്‍ നിന്ന് മൊഴിയെടുക്കുകയും ചെയ്തു.

മൃതദേഹം പുരുഷന്റേതാണെന്നാണ് സംശയിക്കുന്നത്. സംഭവം ആസൂത്രിതമായ കൊലപാതകമാണെന്നും ഒന്നിലധികം പേര്‍ക്ക് സംഭവത്തില്‍ ബന്ധമുണ്ടെന്നുമാണ് പോലീസിന്റെ വിലയിരുത്തല്‍. മറ്റെവിടെയെങ്കിലും വച്ച് കൊലപാതകം നടത്തിയ ശേഷം ഇവിടെ കുഴിച്ചിട്ടതാണെന്നാണ് പോലീസ് കരുതുന്നത്.

ദൃശ്യം സിനിമയിലെ കഥയ്ക്ക് സമാനമായ സംഭവമാണ് മാനന്തവാടി പൈങ്ങാട്ടിരിയിലുണ്ടായിരിക്കുന്നത്. വിദഗ്ധമായി തെളിവു നശിപ്പിച്ച് പൊലീസിനെ കബളിപ്പിക്കാനുള്ള ശ്രമമാണ് നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍ മൃതദേഹം കുഴിച്ചു മൂടിയതിലൂടെ കൃത്യം നടത്തിയവര്‍ ചെയ്തതെന്നാണ് സൂചന.