ഇന്നുമുതല്‍ ഹോട്ടല്‍ ഭക്ഷണത്തിന് വില കുറയും

single-img
15 November 2017

തിരുവനന്തപുരം: ജി.എസ്.ടി. ഏകീകരിച്ചതോടെ ഇന്ന് മുതല്‍ ഹോട്ടല്‍ ഭക്ഷണത്തിന് വില കുറയും. എ.സി, നോണ്‍ എ.സി റെസ്റ്റോറന്റുകളിലെല്ലാം നവംബര്‍ 15 മുതല്‍ അഞ്ചുശതമാനമെന്ന ഏകീകൃത നികുതി ഈടാക്കിയാല്‍ മതിയെന്ന് ജി.എസ്.ടി. കൗണ്‍സില്‍ കഴിഞ്ഞയാഴ്ച തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഹോട്ടല്‍ ഭക്ഷണത്തിന്റെ പുതുക്കിയ ജി.എസ്.ടി നിരക്കുകള്‍ ഇന്ന് മുതല്‍ നിലവില്‍ വരും.

ജി.എസ്.ടി. നടപ്പില്‍ വന്നപ്പോള്‍ എ.സി. റെസ്റ്റോറന്റുകളില്‍ 18 ശതമാനവും അല്ലാത്തവയില്‍ 12 ശതമാനവും നികുതി ഏര്‍പ്പെടുത്തിയിരുന്നു. ജി.എസ്.ടിയുടെ പേരില്‍ ഭക്ഷണ സാധനങ്ങള്‍ക്ക് വില ഗണ്യമായി കൂട്ടി ഹോട്ടലുടമകള്‍ കൊള്ള നടത്തുന്നുവെന്ന ആക്ഷേപം ശക്തമായിരുന്നു. പരാതി ഉയര്‍ന്ന പശ്ചാത്തലത്തിലാണ് നികുതി ഏകീകരിച്ചത്.

ഹോട്ടലുകളും റെസ്റ്റോറന്റുകളും ബുധനാഴ്ച മുതല്‍ വിലയ്‌ക്കൊപ്പം അഞ്ചുശതമാനം നികുതിയാവും ഈടാക്കുകയെന്ന് കേരള ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷന്‍ പ്രസിഡന്റ് മൊയീന്‍കുട്ടി ഹാജി പറഞ്ഞു. എന്നാല്‍ നികുതിഭാരം ഉപഭോക്താക്കളെ ബാധിക്കാതിരിക്കണമെങ്കില്‍ കോമ്പൗണ്ടിങ് നികുതി അഞ്ചുശതമാനത്തില്‍ നിന്ന് രണ്ടുശതമാനമായി നിശ്ചയിക്കണമെന്ന് ഹോട്ടല്‍ ഉടമകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ജി.എസ്.ടി. കൗണ്‍സില്‍ തീരുമാനത്തിന്റെ ഭാഗമായി ഭക്ഷ്യസാധനങ്ങള്‍ അടക്കമുള്ള മറ്റുചില ഉത്പന്നങ്ങളുടെ നികുതിയും 28ല്‍നിന്ന് 18 ശതമാനമായി കുറച്ചിട്ടുണ്ട്. ചോക്ലേറ്റ്, ഷാമ്പു, ആരോഗ്യ പാനീയങ്ങള്‍, മാര്‍ബിള്‍, സൗന്ദര്യവര്‍ധക വസ്തുക്കള്‍, റിസ്റ്റ് വാച്ച്, കാപ്പി, ഡെന്റല്‍ ഉത്പന്നങ്ങള്‍, ബാറ്ററി തുടങ്ങിയ ഉത്പന്നങ്ങള്‍ക്കും ഇതോടെ ബുധനാഴ്ച മുതല്‍ വിലകുറയും.

അതേസമയം ഇന്ത്യന്‍ കോഫി ഹൗസ് നികുതി വാങ്ങേണ്ട എന്ന പുതിയ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ചിക്കന്‍ ബിരിയാണി, മസാലദോശ, നോണ്‍ എ.സി. വിഭാഗത്തിലെ ഊണ്‍ എന്നിവക്ക് മാത്രമാണ് കോഫി ഹൗസില്‍ നികുതി ഉണ്ടാവുക. ചായ, ഇഡ്ഡലി, പൂരി, ഇലയട, വട, ചപ്പാത്തി തുടങ്ങി മിക്കവിഭവങ്ങള്‍ക്കും ജി.എസ്.ടി. ഈടാക്കേണ്ടെന്നാണ് ഡയറക്ടര്‍ ബോര്‍ഡിന്റെ തീരുമാനം.