മുഖ്യമന്ത്രിക്ക് മറുപടിയുമായി സിപിഐ: ‘അസാധാരണ സാഹചര്യം എന്തെന്ന് പൊതുസമൂഹം തീരുമാനിക്കട്ടെ; ഉപാധികളോടെ രാജിവെയ്ക്കുന്നുവെന്ന തീരുമാനം കേട്ടുകേള്‍വി പോലുമില്ല’

single-img
15 November 2017

മന്ത്രിസഭായോഗം ബഹിഷ്‌കരിച്ചതിനെ വിമര്‍ശിച്ച മുഖ്യമന്ത്രിക്ക് മറുപടിയുമായി സിപിഐ. അസാധാരണ സാഹചര്യം എന്തെന്ന് പൊതുസമൂഹം തീരുമാനിക്കട്ടേയെന്ന് മന്ത്രി ഇ.ചന്ദ്രശേഖരന്‍ തന്റെ ചേംബറില്‍ മാധ്യമങ്ങളോട് പറഞ്ഞു. സിപിഐ നിലപാടില്‍ ശരിതെറ്റുകള്‍ ജനം തീരുമാനിക്കട്ടെ.

ബഹിഷ്‌കരണത്തിന്റെ കാരണം മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടിട്ടില്ലാത്തതു കൊണ്ടാണ് മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് മുഖ്യമന്ത്രിയെ നേരത്ത അറിയിച്ചത്. ക്യാബിനറ്റ് യോഗത്തില്‍ നിന്നും വിട്ടു നിന്നത് പാര്‍ട്ടി നിര്‍ദ്ദേശ പ്രകാരമാണ്. തോമസ് ചാണ്ടിക്കൊപ്പം യോഗത്തില്‍ പങ്കെടുക്കില്ലെന്നാണ് സിപിഐ നിലപാടെന്നും മന്ത്രി വ്യക്തമാക്കി.

ഉപാധികളോടെ രാജിവെയ്ക്കാമെന്ന തോമസ് ചാണ്ടിയുടെ നിലപാടിനേയും റവന്യൂ മന്ത്രി തള്ളിക്കളഞ്ഞു. അത് അംഗീകരിക്കാനാവില്ല, ഉപാധികളോടെ രാജിവെയ്ക്കുന്നുവെന്ന തീരുമാനം കേട്ടുകേള്‍വി പോലുമില്ലെന്നും മന്ത്രി പ്രതികരിച്ചു.
സിപിഐ മന്ത്രിമാര്‍ മാറി നിന്നത് അസാധാരണമാണെന്ന് മുഖ്യമന്ത്രി പ്രതികരിച്ചതിനെ ചര്‍ച്ചയാക്കേണ്ടതില്ല.

അസാധാരണ കാര്യങ്ങള്‍ നടന്നതു കൊണ്ടാണ് സിപിഐ മന്ത്രിമാര്‍ യോഗത്തില്‍ നിന്നും വിട്ടുനിന്നത്. മുന്നണിക്കുള്ളിലെ കക്ഷികളോടോ പ്രതിനിധികളോടോ ഞങ്ങള്‍ക്ക് പ്രശ്‌നങ്ങളില്ല. എന്നാല്‍ കക്ഷികളുടെ നിലപാടിനെ മാത്രമാണ് സിപിഐ എതിര്‍ക്കുന്നതെന്നും റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ വ്യക്തമാക്കി.

സിപിഐയ്‌ക്കെതിരെ മുഖ്യമന്ത്രി പറഞ്ഞത് ഇങ്ങനെ: മന്ത്രിസഭായോഗത്തില്‍ നിന്ന് സിപിഐ മന്ത്രിമാര്‍ വിട്ടുനിന്നത് അസാധാരണസംഭവം. ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തത്, മന്ത്രിയെങ്കില്‍ ചാണ്ടിക്ക് മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കാം. മന്ത്രിസഭ ഏതുപ്രശ്‌നവും ചര്‍ച്ച ചെയ്തു തീരുമാനിക്കേണ്ട ഇടം. ഘടകകക്ഷികള്‍ക്ക് അര്‍ഹിക്കുന്ന മാന്യത ഉറപ്പുനല്‍കണം. സിപിഐയോടുള്ള നിലപാട് മാധ്യമങ്ങളെ അറിയിക്കാനില്ല. ചാണ്ടിയുള്ള മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കില്ലെന്ന് സി.പി.ഐ. കത്ത് നല്‍കിയിരുന്നു.