ജഡ്ജിമാര്‍ക്കെതിരായ കോഴ ആരോപണം; ഹര്‍ജി സുപ്രീംകോടതി തള്ളി

single-img
14 November 2017

സുപ്രീംകോടതി വിധിക്ക് കോഴനല്‍കിയ കേസിന്റെ അന്വേഷണം സുപ്രീംകോടതിയുടെ മേല്‍നോട്ടത്തിലുള്ള പ്രത്യേകാന്വേഷണ സംഘത്തിന് വിടണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി തള്ളി. ഈ കേസിലെ ഹര്‍ജി നിയമപരമായി നിലനില്‍ക്കുന്നതല്ലെന്ന് കോടതി വ്യക്തമാക്കി.

ജസ്റ്റിസുമാരായ ആര്‍.കെ. അഗര്‍വാള്‍, എ.കെ. മിശ്ര, എ.എം. ഖന്‍വില്‍കര്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹര്‍ജി തള്ളിയത്. കഴിഞ്ഞ ദിവസം ഹര്‍ജി വിധി പറയാന്‍ മാറ്റിവെച്ചിരുന്നു. ചീഫ് ജസ്റ്റിസിനെതിരായ ആരോപണം കോടതിയലക്ഷ്യമാണെന്ന് കോടതി വിലയിരുത്തി.

സുപ്രീം കോടതി ജഡ്ജിമാര്‍ക്കെതിരായ മെഡിക്കല്‍ കോഴ ആരോപണം കോടതിയലക്ഷ്യമാണെന്നും ആരോപണങ്ങള്‍ ജുഡീഷ്യറിയുടെ അന്തസിന് കോട്ടമുണ്ടാക്കിയെന്നും കോടതി കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയിരുന്നു. നിരുപാധികം ഹര്‍ജി പിന്‍വലിച്ച് പ്രശങ്ങള്‍ക്ക് പരിഹാരം കാണണമെന്ന് അറ്റോര്‍ണി ജനറലും അഭിപ്രായപ്പെട്ടു.

എന്നാല്‍ ഹര്‍ജി പിന്‍വലിക്കാന്‍ പ്രശാന്ത് ഭൂഷണ്‍ വിസമ്മതിച്ചതോടെ ഇന്ന് വിധി പ്രസ്താവിക്കാന്‍ കോടതി തീരുമാനിക്കുകയായിരുന്നു. അതേസമയം, ഹര്‍ജിക്കാരായ കാമിനി ജയ്‌സ്വാളിനെയും, പ്രശാന്ത് ഭൂഷണെയും ശിക്ഷിക്കുന്നില്ലെന്നും മൂന്നംഗ ബെഞ്ച് പറഞ്ഞു.

ആരോപണങ്ങള്‍ അവഹേളനപരമാണ്. അതേസമയം, കോടതിയലക്ഷ്യ നടപടികളുമായി മുന്നോട്ടു പോകുന്നില്ല. ഈ മഹത്തായ സ്ഥാപനത്തിന്റെ ക്ഷേമത്തിന് വേണ്ടി എല്ലാവര്‍ക്കും ഒന്നിച്ച് പ്രവര്‍ത്തിക്കാം. ഈ വിഷയം ഇവിടെ അവസാനിപ്പിക്കുന്നതായും വിധി വായിച്ച ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞു.

ഉത്തര്‍പ്രദേശിലെ ലഖ്‌നൗ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രസാദ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്റെ മെഡിക്കല്‍ കോളെജിന് പ്രവേശനാനുമതി ലഭിക്കുന്നതിന് സുപ്രിം കോടതി ജഡ്ജിമാരെ സ്വാധീനിക്കാന്‍ ഒറീസ ഹൈക്കോടതിയിലെ റിട്ടയേഡ് ജഡ്ജി ഐഎം കുടുസ്സിയും മറ്റ് അഞ്ചു പേരും ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടി സിബിഐ രജിസ്റ്റര്‍ ചെയ്ത കേസാണ് സുപ്രീം കോടതിയിലെ വാദപ്രതിവാദങ്ങള്‍ക്കും ജഡ്ജിമാരുടെ പരസ്യമായ പോരിലും പ്രത്യേക ബെഞ്ചിന്റെ രൂപീകരണത്തിലും കലാശിച്ചത്.