ടെലിവിഷന്‍ ചാനലുകളുടെ അവാര്‍ഡ് ഷോകളില്‍ താരങ്ങള്‍ പങ്കെടുക്കും: ഫിലിം ചേംബറിന്റെ നിര്‍ദേശം അമ്മ തള്ളി

single-img
13 November 2017

മൂന്നു വര്‍ഷത്തേക്ക് അവാര്‍ഡ് നിശകളില്‍ സിനിമാ താരങ്ങള്‍ പങ്കെടുക്കുന്നത് തടയണമെന്ന ഫിലിം ചേംബറിന്റെ നിര്‍ദേശത്തില്‍ തീരുമാനമായില്ല. വിഷയം ചര്‍ച്ച ചെയ്യാന്‍ ഫിലിം ചേംബര്‍ വിളിച്ചുചേര്‍ത്ത നിര്‍മാതാക്കളുടെയും താരങ്ങളുടെയും തിയറ്റര്‍ ഉടമകളുടെയും യോഗം തീരുമാനമാകാതെ പിരിഞ്ഞു.

വിഷയത്തില്‍ ഏകപക്ഷീയമായി തീരുമാനമെടുക്കാന്‍ ആകില്ലെന്ന് താരസംഘടനയായ അമ്മ നിലപാട് എടുത്തു. രാവിലെ പത്തോടെ ആരംഭിച്ച ചര്‍ച്ച തുടക്കം മുതല്‍ കലുഷിതമായിരുന്നു. അടുത്ത മൂന്ന് വര്‍ഷത്തേക്ക് ചാനലുകള്‍ നടത്തുന്ന താരനിശകളില്‍ അമ്മ അംഗങ്ങള്‍ പങ്കെടുക്കരുതെന്നായിരുന്നു ഫിലിം ചേംബര്‍ ആവശ്യപ്പെട്ടത്.

എന്നാല്‍, ഈ ആവശ്യത്തെ അമ്മ പ്രതിനിധികളായെത്തിയ ഇന്നസെന്റ്, ഗണേശ്കുമാര്‍, ഇടവേള ബാബു തുടങ്ങിയവര്‍ എതിര്‍ത്തതോടെ ചര്‍ച്ച ബഹളത്തിലേക്ക് നീങ്ങി. ഇന്നസെന്റും ഗണേശ്കുമാറും നിലപാടറിയിച്ച ശേഷം ചര്‍ച്ച പൂര്‍ത്തിയാകുന്നതിന് മുമ്പുതന്നെ മടങ്ങി.

ഇരുവരും മാധ്യമങ്ങളോട് പ്രതികരിക്കാന്‍ വിസമ്മതിച്ചു. ഫിലിം ചേംബറിന്റെ ഇപ്പോഴത്തെ ഭാരവാഹികളെല്ലാം പുതുമുഖങ്ങളായതിനാല്‍ മറ്റ് സംഘടനകളിലെ അംഗങ്ങളെ പരിചയപ്പെടുന്നതിന് വേണ്ടിയാണ് യോഗം വിളിച്ചതെന്നായിരുന്നു ചേംബര്‍ പ്രസിഡന്റ് കെ.വിജയകുമാര്‍ ചര്‍ച്ചയ്ക്കുശേഷം പറഞ്ഞത്.

മറ്റു കാര്യങ്ങളൊന്നും ചര്‍ച്ച ചെയ്തിട്ടില്ല. സിനിമാ മേഖലയ്ക്ക് ഗുണകരമായ ചില നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. ഗുണകരമല്ലാത്തവ ഒഴിവാക്കണമെന്നു പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുന്‍പ് സിനിമകള്‍ റിലീസ് ചെയ്യുന്നതിന് മുന്‍പ് തന്നെ ചാനല്‍ റൈറ്റ്‌സും വിറ്റ് പോയിരുന്നു. എന്നാല്‍ കുറച്ചുകാലമായി തീയറ്ററില്‍ ഓടുന്ന ചിത്രങ്ങള്‍ മാത്രമാണ് ചാനലുകള്‍ വാങ്ങുന്നത്. ചാനലുകളുടെ ഈ നീക്കത്തില്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയാണ് ഫിലിം ചേംബര്‍ ചാനല്‍ അവാര്‍ഡ് നൈറ്റുകളില്‍ നിന്നും താരങ്ങള്‍ മാറി നില്‍ക്കണമെന്ന ആവശ്യം ഉന്നയിക്കുന്നത്.