ജീവിച്ചിരുന്നപ്പോൾ ‘പച്ചവെള്ളം’ കൊടുത്തില്ല: വഴിയില്‍ കിടന്നു മരിച്ച ജിഷയുടെ അച്ഛന്റെ അക്കൗണ്ടിലുള്ള പണത്തിന് അവകാശവാദവുമായി ഭാര്യയും മകളും

single-img
13 November 2017

കൊച്ചി: ആരും നോക്കാനില്ലാതെ വഴിയില്‍ കിടന്നു മരിച്ച നിലയില്‍ കണ്ടെത്തിയ ജിഷയുടെ അച്ഛന്‍ പാപ്പുവിന്റെ അക്കൗണ്ടിലുള്ള പണത്തിന് അവകാശവാദവുമായി ഭാര്യയും മകളും രംഗത്ത്. ജിഷയുടെ അമ്മ രാജേശ്വരിയും സഹോദരി ദീപയുമാണ് പാപ്പുവിന്റെ അക്കൗണ്ടിലുള്ള 5 ലക്ഷം രൂപയ്ക്ക് അവകാശം ഉന്നയിച്ചിരിക്കുന്നത്.

അതേസമയം ബാങ്ക് അക്കൗണ്ടില്‍ പാപ്പു നോമിനിയായി വെച്ചിരിക്കുന്നത് പാപ്പുവിന്റെ തറവാട് വീടിനടുത്ത് താമസിച്ചുവരുന്ന മുന്‍ പഞ്ചായത്ത് പ്രസിഡന്റ് സരോജിനിയമ്മയെയാണ്. എന്നാല്‍ തനിക്ക് ഇതില്‍ നിന്നും നയാപൈസ പോലും വേണ്ടെന്നും നിയമോപദേശം തേടി അര്‍ഹതപ്പെട്ടവര്‍ക്ക് തുക കൈമാറുമെന്നും സരോജിനിയമ്മ വ്യക്തമാക്കി.

പാപ്പു സ്വന്തം ഇഷ്ടപ്രകാരമാണ് ഇത് ചെയ്തതെന്നും ബാങ്കില്‍ അക്കൗണ്ട് എടുത്ത് രേഖകള്‍ എല്ലാം പൂരിപ്പിച്ച് നല്‍കി, ആഴ്ച്ചകള്‍ക്ക് ശേഷം പാപ്പു തന്നെ തന്നോട് വിവരം വെളിപ്പെടുത്തുകയായിരുന്നെന്നും സരോജിനിയമ്മ പറഞ്ഞു. ഇങ്ങിനെ ചെയ്തത് എന്തിനാണെന്ന് താന്‍ ചോദിച്ചപ്പോള്‍ മറ്റാരെയും വിശ്വാസമില്ലാഞ്ഞിട്ടാണെന്നായിരുന്നു പാപ്പുവിന്റെ മറുപടിയെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.

നിക്ഷേപകര്‍ മരണപ്പെട്ടാല്‍ അക്കൗണ്ടില്‍ അവശേഷിക്കുന്ന തുക നോമിനിക്ക് കൈമാറുക എന്നതാണ് ബാങ്കിന്റെ രീതിയെന്നും ഇതിന് തങ്ങള്‍ തയ്യാറാണെന്നും ബാങ്ക് അധികൃതര്‍ അറിയിച്ചു. ബാങ്ക് ചട്ടപ്രകാരം നടപടിയെടുക്കട്ടെ എന്ന നിലപാടിലാണ് പോലീസും. എന്നാല്‍, ഇത് എങ്ങനെ ശരിയാകുമെന്നാണ് പാപ്പുവിന്റെ മകള്‍ ദീപ ചോദിക്കുന്നത്. പിതാവ് മരണപ്പെട്ടാല്‍ സ്വത്തുക്കളുടെ അനന്തരാവകാശികള്‍ ഭാര്യയും മകളുമാണ് എന്നാണ് താന്‍ കേട്ടിട്ടുള്ളതെന്നും അച്ഛന്റെ സ്വത്തില്‍ നിയമപരമായി അവകാശം ഉന്നയിച്ചാല്‍ തനിക്കും മാതാവിനും ഇത് ലഭിക്കുമെന്നാണ് കരുതുന്നതെന്നും അവര്‍ പറഞ്ഞു. മരണാനന്തര ചടങ്ങുകള്‍ക്ക് ശേഷം കുടുംബാംഗങ്ങള്‍ ചേര്‍ന്ന് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും ദീപ വ്യക്തമാക്കി.

വ്യാഴാഴ്ച ഉച്ചയോടെ വീടിനടുത്ത് വെസ്റ്റേണ്‍ ഡയറി ഫാമിന് സമീപം റോഡിലാണ് പാപ്പു കുഴഞ്ഞ് വീണ് മരണപ്പെട്ടത്. വൈകുന്നേരം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയായതോടെയാണ് പാപ്പുവിന്റെ സാമ്പത്തിക നിലയെക്കുറിച്ചുള്ള സ്ഥിതി വിവരക്കണക്കുകള്‍ പുറത്തുവന്നത്.