കാറിനുള്ളില്‍ അമ്മ കുഞ്ഞിനെ മുലയൂട്ടിക്കൊണ്ടിരിക്കുന്നതിനിടയില്‍ വാഹനം കെട്ടിവലിക്കാന്‍ പൊലീസിന്റെ ശ്രമം; വീഡിയോ വൈറല്‍

single-img
12 November 2017

കാറിനുള്ളില്‍ ഏഴുമാസം പ്രായമുള്ള കുഞ്ഞിന് അമ്മ മുലയൂട്ടിക്കൊണ്ടിരിക്കുന്നതിനിടയില്‍ ഗതാഗതം നിയമം ലംഘിച്ചെന്ന് ആരോപിച്ച് വാഹനം കെട്ടിവലിച്ചു കൊണ്ടുപോകാന്‍ പൊലീസിന്റെ ശ്രമം. മുംബൈയിലെ പശ്ചിമ മലാഡിലാണ് സംഭവം. സംഭവത്തിന്റെ വിഡിയോ വഴിയാത്രക്കാരിലൊരാള്‍ പകര്‍ത്തി സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തതോടെയാണ് മുംബൈ പൊലീസിന്റെ നടപടി വിവാദമായത്.

വാഹനം കെട്ടിവലിച്ചു കൊണ്ടുപോകാന്‍ പൊലീസ് ശ്രമിക്കുമ്പോള്‍, കുഞ്ഞിനു സുഖമില്ലെന്ന് യുവതി വിളിച്ചുപറയുന്നത് വിഡിയോയില്‍ വ്യക്തമാണ്. കുഞ്ഞിനെ ഡോക്ടറെ കാണിച്ചു മടങ്ങിവരുന്ന വഴിയാണെന്നും സ്ത്രീ പറയുന്നുണ്ട്. നിയമം തെറ്റിച്ച് മറ്റു വാഹനങ്ങളും അവിടെ പാര്‍ക്കു ചെയ്തിരുന്നെങ്കിലും തന്നോടും കുഞ്ഞിനോടും പൊലീസ് നിര്‍ദ്ദയമായി പെരുമാറിയെന്നും യുവതി ആരോപിച്ചു. എന്നാല്‍, ഇതു ഗൗനിക്കാതെ പൊലീസുകാരന്റെ നേതൃത്വത്തില്‍ വാഹനം നീക്കാന്‍ ശ്രമിക്കുന്നതാണ് വിഡിയോ ദൃശ്യങ്ങളിലുള്ളത്.

വീഡിയോ പകര്‍ത്തുന്ന വഴിയാത്രക്കാരന്‍ ഉള്‍പ്പെടെയുള്ളവരും വാഹനം കെട്ടിവലിക്കുന്നത് നിര്‍ത്താന്‍ പൊലീസിനോട് ആവശ്യപ്പെടുന്നത് വീഡിയോയിലുണ്ട്. എന്നാല്‍, ഇവര്‍ക്കും ചെവികൊടുക്കാന്‍ പൊലീസ് തയാറാകുന്നില്ല. ഒടുവില്‍ കൂടുതല്‍ വഴിയാത്രക്കാര്‍ സംഭവത്തില്‍ ഇടപെട്ടതോടെ പൊലീസ് ശ്രമം ഉപേക്ഷിക്കുകയായിരുന്നു. മുംബൈ പൊലീസിന്റെ നടപടിക്കെതിരെ കടുത്ത വിമര്‍ശനങ്ങളാണ് സാമൂഹ മാധ്യമങ്ങളില്‍ ഉയരുന്നത്.

https://youtu.be/AvLYrcejRos

വിഡിയോ ശ്രദ്ധയില്‍പ്പെട്ട മുംബൈ ജോയിന്റ് ട്രാന്‍സ്‌പോര്‍ട് കമ്മിഷണര്‍ അമിതേഷ് കുമാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. റിപ്പോര്‍ട്ട് കിട്ടിയശേഷം കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് അമിതേഷ് കുമാര്‍ വ്യക്തമാക്കി. യൂണിഫോമില്‍ നെയിം പ്ലേറ്റു പോലുമില്ലാതെയാണ് പൊലീസുകാരന്‍ നടപടിക്ക് നേതൃത്വം നല്‍കിയത്. ശശാങ്ക് റാണെ എന്നാണ് ഇയാളുടെ പേരെന്ന് വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇയാളെ സസ്‌പെന്‍ഡ് ചെയ്തതായും വിഷയത്തില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ഇടപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്.