തന്നെ ആരും പീഡിപ്പിച്ചിട്ടില്ലെന്ന് സരിത പറയുന്ന പഴയ കത്ത് പുറത്ത്
തന്നെ ആരും പീഡിപ്പിച്ചിട്ടില്ലെന്നുകാട്ടി സരിത എസ് നായർ നല്‍കിയ രണ്ടുകത്തുകള്‍ പുറത്തുവന്നു. പീഡനം ആരോപിക്കുന്ന ആദ്യ കത്തെഴുതി രണ്ടാഴ്ചയ്ക്കുള്ളിലാണ് ആദ്യകത്തിലെ പരാമര്‍ശങ്ങള്‍ നിഷേധിച്ചുള്ള രണ്ടാംകത്ത് എറണാകുളം അഡീഷണല്‍ ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ സരിത നല്‍കിയത്.
തന്റെ പേരുചേര്‍ത്ത് പല രാഷ്ട്രീയ നേതാക്കളുടെയും മന്ത്രിമാരുടെയും കഥകള്‍ മെനയുന്നുവെന്നും അവ വാസ്തവവിരുദ്ധമാണെന്നുമായിരുന്നു സരിത കത്തിലൂടെ കോടതിയെ അറിയിച്ചത്. അട്ടക്കുളങ്ങര വനിതാ ജയിലില്‍ കഴിയുമ്പോഴാണ് സരിത മൂന്നു കത്തുകളും എഴുതിയത്. സ്വന്തം കൈപ്പടയിലെഴുതിയ കത്ത് ജയില്‍ അധികൃതര്‍ വഴിയാണ് സരിത കോടതിയില്‍ സമര്‍പ്പിച്ചത്
2013 നവംബര്‍ 22-നാണ് മൂന്നാമത്തെ കത്ത് എഴുതിയത്. ബി.ജെ.പി. ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിക്കു മറുപടിയായിട്ടായിരുന്നു കത്ത്. അട്ടക്കുളങ്ങര ജയിലില്‍നിന്നുതന്നെയാണ് ഈ കത്തും എഴുതിയത്. സരിതയുടെ ആദ്യ കത്തിലുള്ള പ്രമുഖര്‍ക്കെതിരേ അന്വേഷണം ആവശ്യപ്പെട്ടായിരുന്നു സുരേന്ദ്രന്റെ പരാതി.
ഇത് എസ്.ഐ. മുഹമ്മദ് നിസാര്‍ വനിതാ പോലീസ് എസ്.ഐ. എം.എന്‍. ലൈലാകുമാരിക്ക് കൈമാറി. വനിതാ എസ്.ഐ.യുടെ നേതൃത്വത്തില്‍ വനിതാ പോലീസുകാര്‍ അട്ടക്കുളങ്ങര ജയിലില്‍ നേരിട്ടെത്തിയപ്പോഴാണ് ആരോപണങ്ങള്‍ നിഷേധിച്ച് സരിത കത്തു നല്‍കിയത്.
രാഷ്ട്രീയ ലാഭത്തിനായി നല്‍കിയ പരാതിയില്‍ മൊഴിനല്‍കാനാവില്ലെന്നും കത്തിലുണ്ടായിരുന്നു. സ്ത്രീ സുരക്ഷ സംബന്ധിച്ച നിയമങ്ങളെക്കുറിച്ച് വ്യക്തമായി അറിയാം. സുരേന്ദ്രന്റെ പരാതിയില്‍ പറയുന്ന പ്രകാരം ലൈംഗികമായി താന്‍ പീഡിപ്പിക്കപ്പെട്ടുവെന്ന് എറണാകുളം അഡീഷണല്‍ ഒന്നാംക്ലാസ് മജിസട്രേട്ട് കോടതിയില്‍ പരാതിയോ മൊഴിയോ നല്‍കിട്ടില്ല. തന്റെ മാന്യത സമൂഹമധ്യത്തില്‍ പിച്ചിച്ചീന്താനാണ് ശ്രമമെന്നും കത്തില്‍ വ്യക്തമാക്കിയിരുന്നു.
2013 ജൂലായ് 13-ന് എഴുതിയ കത്തിലെ ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ മന്ത്രിമാര്‍ക്കും പോലീസ് ഉദ്യോഗസ്ഥര്‍ക്കുമെതിരേ അന്വേഷണം നടത്തണമെന്ന് സോളാര്‍ ജുഡീഷ്യല്‍ കമ്മിഷന്‍ സര്‍ക്കാരിനോട് നിര്‍ദേശിച്ചിട്ടുണ്ട്. ഇതിനിടെയാണ്, ആരും പീഡിപ്പിച്ചില്ലെന്നുകാട്ടി സരിത നല്‍കിയ മറ്റു രണ്ടുകത്തുകള്‍ പുറത്തുവന്നിരിക്കുന്നത്.