ജോയ്‌സ് ജോര്‍ജ് എംപിയും കുടുംബാംഗങ്ങളും കൈവശംവച്ചിരുന്ന ഭൂമിയുടെ പട്ടയം റദ്ദാക്കി

single-img
11 November 2017

ഇടുക്കിയിലെ വട്ടവട പഞ്ചായത്തില്‍ ജോയ്‌സ് ജോര്‍ജ് എംപിയും കുടുംബാംഗങ്ങളും കൈവശംവച്ചിരുന്ന ഭൂമിയുടെ പട്ടയം റദ്ദാക്കി. സര്‍ക്കാരിന്റെ തരിശുഭൂമിയാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണു നടപടി. ദേവികുളം സബ്കലക്ടറാണ് നടപടിയെടുത്തത്.

വട്ടവട പഞ്ചായത്തിലെ കൊട്ടക്കമ്പൂര്‍ വില്ലേജിലുള്ള 24 ഏക്കര്‍ ഭൂമിയുടെ കൈവശാവകാശമാണ് റദ്ദാക്കിയത്. ഭൂമി തട്ടിയെടുക്കാന്‍ വ്യാജരേഖ ചമച്ചുവെന്നും ഒരു ദിവസം കൊണ്ട് എട്ട് പട്ടയങ്ങളാണു നല്‍കിയതെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

ജോയ്‌സ് ജോര്‍ജിന്റെയും ഭാര്യ അനൂപയുടെയും പേരില്‍ എട്ട് ഏക്കര്‍ ഭൂമിയാണു കൊട്ടാക്കമ്പൂരിലുള്ളത്. ശേഷിക്കുന്ന ഭൂമി ബന്ധുക്കളുടെ പേരിലാണ്. ജോയ്‌സിന്റെ പിതാവ് ഇടുക്കി തടിയമ്പാട് പാലിയത്തു വീട്ടില്‍ ജോര്‍ജ് തമിഴ് വംശജരായ ആറു പേരുടെ കൈവശമായിരുന്ന ഭൂമി മുക്ത്യാര്‍ വാങ്ങി ഭാര്യയുടെയും മക്കളുടെയും മരുമക്കളുടെയും പേരില്‍ റജിസ്റ്റര്‍ ചെയ്തതു സംബന്ധിച്ച് നേരത്തെ ഇടുക്കി ജില്ലാ കലക്ടര്‍ക്കു പരാതി ലഭിച്ചിരുന്നു.

വ്യാജ രേഖകളിലൂടെയാണു ജോയ്‌സ് ജോര്‍ജ് എംപിയും കുടുംബാംഗങ്ങളും എട്ടേക്കര്‍ ഭൂമി കൈവശപ്പെടുത്തിയതെന്ന പരാതിയെ തുടര്‍ന്നാണ് ഇതു പരിശോധിക്കാന്‍ കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ ഉത്തരവിട്ടത്. 2015 ജനുവരി ഏഴിനാണു ഭൂമി തട്ടിപ്പിന്റെ പേരില്‍ ജോയ്‌സ് ജോര്‍ജ് എം.പിക്കും കുടുംബാംഗങ്ങള്‍ക്കുമെതിരെ ദേവികുളം പൊലീസ് കേസെടുത്തത്. കാണാതായ രേഖകള്‍ കണ്ടെത്തിയതാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്.