നോട്ടുകള്‍ സൂക്ഷിക്കാന്‍ സ്ഥലമില്ല; ആര്‍ബിഐ നോട്ട് അച്ചടി കുറച്ചു

single-img
9 November 2017

മുംബൈ: ആര്‍ബിഐ നോട്ട് അച്ചടി കുറച്ചെന്ന് റിപ്പോര്‍ട്ട്. അഞ്ചു വര്‍ഷത്തിനിടെ ഇതാദ്യമായാണ് നോട്ട് അച്ചടി ഇത്രയും കുറയ്ക്കുന്നത്. കറന്‍സി ചെസ്റ്റുകളിലും വാണിജ്യ ബാങ്കുകളിലും നോട്ടുകള്‍ സൂക്ഷിക്കാന്‍ സ്ഥലമില്ലാത്തതിനാലാണിതെന്ന് മിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

നടപ്പ് വര്‍ഷം 21 ബില്യണ്‍(2100 കോടി)നോട്ടുകള്‍ക്കാണ് ആര്‍ബിഐ ഓര്‍ഡര്‍ നല്‍കിയിട്ടുള്ളത്. ഇതിനുമുമ്പത്തെ വര്‍ഷം 28 ബില്യണ്‍ നോട്ടുകളാണ് അച്ചടിച്ചത്. കഴിഞ്ഞ അഞ്ചു വര്‍ഷമായി ശരാശരി 25 ബില്യണ്‍ നോട്ടുകളാണ് അച്ചടിച്ചുവരുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

കറന്‍സി ചെസ്റ്റുകളിലും ആര്‍ബിഐയുടെ സൂക്ഷിപ്പുകേന്ദ്രങ്ങളിലും അസാധുവാക്കിയ നോട്ടുകള്‍ കെട്ടിക്കിടക്കുകയാണെന്ന് പ്രമുഖ സ്വകാര്യ ബാങ്കിലെ പേര് വെളിപ്പെടുത്താന്‍ താല്‍പര്യമില്ലാത്ത ഉന്നത ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. നോട്ടുകള്‍ നശിപ്പിക്കുന്നതിനുമുമ്പ് എണ്ണിത്തീര്‍ക്കേണ്ടതുള്ളതുകൊണ്ടാണിതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഇക്കാര്യത്തെക്കുറിച്ച് പ്രതികരിക്കാന്‍ ആര്‍ബിഐ ഇതുവരെ തയ്യാറായില്ല. കറന്‍സി വെരിഫിക്കേഷന്‍ സംവിധാനം ഉപയോഗിച്ച് അസാധുവാക്കിയ നോട്ടുകള്‍ പരിശോധിച്ചുവരികയാണെന്ന് നേരത്തെ പിടിഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 11.34 ബില്യണ്‍ 500 രൂപയുടെ നോട്ടുകളും 5.25 ബില്യണ്‍ ആയിരത്തിന്റെ നോട്ടുകളുമാണ് പരിശോധിച്ചുകഴിഞ്ഞതെന്നാണ് റിപ്പോര്‍ട്ട്.