ജയ ടി.വി ഓഫീസില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്

single-img
9 November 2017

ചെന്നൈ: എഐഎഡിഎംകെയുടെ ഔദ്യോഗിക ചാനലായ ജയാ ടി.വിയുടെ ചെന്നൈയിലെ ഓഫീസില്‍ റെയ്ഡ്. ആദായനികുതി തട്ടിപ്പ് നടത്തിയതായി വിവരം ലഭിച്ചതിനേത്തുടര്‍ന്നാണ് റെയ്ഡ്. വ്യാഴാഴ്ച രാവിലെ ആറുമണിയോടെയാണ് ആദായനികുതി വകുപ്പിലെ പത്തോളം ഉദ്യോഗസ്ഥര്‍ ഏകാട്ടുതംഗലിലെ ഓഫീസില്‍ റെയ്ഡ് നടത്തിയത്.

കമ്പനിയുടെ കാര്യങ്ങള്‍ നോക്കിനടത്തുന്ന ശശികലയുടെ മരുമകന്‍ വിവേക് നാരായണന്റെ വീട്ടിലും ഓഫീസിലും ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തുന്നുണ്ട്. കുറച്ചു ദിവസങ്ങളായി ടെലിവിഷന്‍ ചാനലിന്റെയും ഉന്നത ഉദ്യോഗസ്ഥരുടേയും നീക്കങ്ങള്‍ നിരീക്ഷിച്ചു വരികയായിരുന്നുവെന്നും അധികൃതര്‍ അറിയിച്ചു.

അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ നേതൃത്വത്തില്‍ തുടങ്ങിയ ജയാ ടിവി ഇപ്പോള്‍ നിയന്ത്രിക്കുന്നത് വി.കെ ശശികലയുടെ കുടുംബാംഗങ്ങളാണ്. ശശികലയുടെ കുടുംബാംഗങ്ങളുടെ ഉടമസ്ഥതയിലുള്ള മാവിസ് സിറ്റ്‌കോം പ്രൈവറ്റ് ലിമിറ്റഡിലും ആദായനികുതി വകുപ്പ് പരിശോധന നടത്തുന്നുണ്ട്.

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ജയിലില്‍ കഴിയുകയാണ് വി.കെ ശശികല. കഴിഞ്ഞ ഓഗസ്റ്റില്‍ ഐ.എ.ഡി.എംകെയുടെ രണ്ട് വിഭാഗങ്ങള്‍ ലയിച്ചതോടെ ചാനലിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നത് സംബന്ധിച്ച് തീരുമാനത്തിലെത്തിയിരുന്നെങ്കിലും ശശികലയുടെ നിയന്ത്രണത്തില്‍ നിന്നും പൂര്‍ണമായും വീണ്ടെടുക്കാന്‍ കഴിഞ്ഞിരുന്നില്ല.