തലകീഴായി കെട്ടിത്തൂക്കി മര്‍ദ്ദിക്കുന്നതിനിടെ മോഷണക്കേസ് പ്രതി മരിച്ചു: തെളിവു നശിപ്പിക്കാന്‍ മൃതദേഹം കത്തിച്ചു: അഞ്ച് പോലീസുകാര്‍ അറസ്റ്റില്‍

single-img
9 November 2017

പോലീസ് മര്‍ദ്ദനത്തിനിടെ മരിച്ച പ്രതിയെ കത്തിച്ച സംഭവത്തില്‍ അഞ്ചു പോലീസുകാരെ അറസ്റ്റ് ചെയ്തു. തെളിവു നശിപ്പിക്കാന്‍ പ്രതിയുടെ മൃതദേഹം കത്തിച്ച പോലീസുകാര്‍ പ്രതി രക്ഷപെട്ടതായി പ്രചരിപ്പിക്കുകയായിരുന്നു. ബസ് സ്റ്റോപ്പില്‍ ബസ് കാത്തു നിന്ന എഞ്ചിനീയറെ കത്തി കാട്ടി മൊബൈല്‍ ഫോണും പണവും അപഹരിച്ച കേസിലെ പ്രതിയായ അശോക് കൊത്താല (26) ആണ് കൊല്ലപ്പെട്ടത്.

മഹാരാഷ്ട്രയിലെ സാംഗ്ലി സിറ്റി പോലീസ് സ്റ്റേഷനിലായിരുന്നു സംഭവം. സീലിങ് ഫാനില്‍ തലകീഴായി കെട്ടിത്തൂക്കി മര്‍ദ്ദിക്കുന്നതിനിടെ തലയ്ക്കടിയേറ്റായിരുന്നു പ്രതിയുടെ മരണം. മൃതദേഹവുമായി പോലീസ് ആശുപത്രിയില്‍ എത്തിയെങ്കിലും പോലീസിന് അനുകൂലമായ റിപ്പോര്‍ട്ട് കിട്ടിയില്ല.

തുടര്‍ന്നാണ് മണ്ണെണ്ണ ഒഴിച്ച് മൃതദേഹം കത്തിച്ചത്. മൃതദേഹം പൂര്‍ണ്ണായും കത്താതിരുന്നതിനെ തുടര്‍ന്ന് പിന്നീട് പെട്രോളൊഴിച്ചും കത്തിച്ചു. തുടര്‍ന്ന് പ്രതികള്‍ രക്ഷപെട്ടതായി റിപ്പോര്‍ട്ട് ഉണ്ടാക്കി. ഇതോടെ ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി.

അടുത്ത ദിവസം തന്നെ കൂട്ടുപ്രതിയെ പിടികൂടിയതായി സിഐ അറിയിച്ചു. എന്നാല്‍ ഇതിനിടെ, കൊല്ലപ്പെട്ട പ്രതിയുടെ ബന്ധുക്കള്‍ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് കൊലപാതക വിവരം പുറത്തറിയുന്നത്.