‘ഉമ്മന്‍ ചാണ്ടിയെ കുടുക്കാന്‍ ചെന്നിത്തലയും കളിച്ചു’: ഉമ്മന്‍ചാണ്ടിക്കെതിരെ തെളിവുണ്ടെങ്കില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയ സമയത്ത് പരസ്യപ്പെടുത്താന്‍ ആവശ്യപ്പെട്ടെന്ന് സരിതയുടെ വെളിപ്പെടുത്തല്‍

single-img
9 November 2017

തിരുവനന്തപുരം: ഉമ്മന്‍ചാണ്ടിക്കെതിരേ തെളിവ് നല്‍കാന്‍ രമേശ് ചെന്നിത്തല തന്നോട് ആവശ്യപ്പെട്ടതായി സരിത എസ് നായര്‍. കഴിഞ്ഞ തിരഞ്ഞെടുപ്പുകാലത്ത് തന്നോട് നേരിട്ട് ഫോണ്‍വിളിച്ചാണ് ഇക്കാര്യം ആവശ്യപ്പെട്ടതെന്നും കമ്മീഷന് നല്‍കിയതിനേക്കാള്‍ കൂടുതല്‍ തെളിവുണ്ടെന്നും സരിത പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സരിത എസ്.നായര്‍.

ജോയ് എന്ന അഭിഭാഷകന്റെ ഫോണില്‍ നിന്ന് തന്നെ വിളിച്ച രമേശ് ചെന്നിത്തല ഉമ്മന്‍ചാണ്ടിക്കെതിരെ തെളിവുണ്ടെങ്കില്‍ അത് തന്നെ ഏല്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ടു. മാത്രമല്ല തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി നിര്‍ണയ സമയത്ത് പരസ്യപ്പെടുത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ചെന്നിത്തല പറഞ്ഞിട്ട് പ്രതീഷ് ചാക്കോയെ ദില്ലിയില്‍ പോയി കണ്ടിട്ടുണ്ടെന്നും സരിത വ്യക്തമാക്കി.

അതേസമയം സോളാര്‍ റിപ്പോര്‍ട്ടിലും രമേശ് ചെന്നിത്തലയ്‌ക്കെതിരെ പരാമര്‍ശമുണ്ട്. കെ.പി.സി.സി പ്രസിഡന്റായിരിക്കേ രമേശ് ചെന്നിത്തല അദ്ദേഹത്തിന്റെ പി.എ പ്രതീഷ് നായര്‍ വഴി സരിതയുമായി സംസാരിച്ചിരുന്നതായി സരിതയുടെ കത്തിനെ ഉദ്ധരിച്ച് കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

റിപ്പോര്‍ട്ട് ഇങ്ങനെ:

ചെന്നിത്തല പി.എ പ്രതീഷ് നായര്‍ വഴി അവരുമായി സംസാരിച്ചിരുന്നു. കേരളത്തിലുള്ള ഒരു മെറ്റല്‍ ക്രഷ് ഇന്‍കം ടാക്‌സ് കാര്യവുമായി ബന്ധപ്പെട്ട് അവര്‍ കേന്ദ്രമന്ത്രി പഴനിമാണിക്യത്തെ കണ്ടിരുന്നു. അവരെ വേണമെന്ന് പഴനിമാണിക്കം രമേശ് ചെന്നിത്തലയോട് പറഞ്ഞതായി പ്രതീഷ് അവരോട് പറഞ്ഞു.

അവര്‍ അത് നിരസിച്ചു. ഒരു പ്രശ്‌നവുമില്ല അതറിയിക്കാം അയാള്‍ പറഞ്ഞു. അവര്‍ ഇന്‍കം ടാക്‌സ് പ്രശ്‌നവുമായി ബന്ധപ്പെട്ട് മന്ത്രിയെ കാണാന്‍ പോയപ്പോള്‍ പഴനിമാണിക്കം ക്ഷമ ചോദിക്കുകയും അവര്‍ക്കാശ്വാസം തോന്നുകയും ചെയ്തു. പക്ഷേ അയാള്‍ അവരെ കടന്നുപിടിക്കുകയും അവരെ വലതുവശത്തുള്ള മുറിയിലേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുകയും ചെയ്തു.

അവര്‍ തടഞ്ഞു. അയാള്‍ അവരെ വിട്ടു. വീണ്ടും ക്ഷമ ചോദിച്ചു. ഫോണില്‍ കൂടിയും ക്ഷമ പറഞ്ഞു. അതിനു ശേഷം രാവിലെ 6.30നും 7നും ഇടയ്ക്ക് അദ്ദേഹം വിളിക്കുക പതിവായിരുന്നു. ക്വാറി പ്രശ്‌നത്തിലേക്കായി 50 ലക്ഷം രൂപ പ്രതീഷ് വഴി ആവശ്യപ്പെട്ടു. 25 ലക്ഷം കൊടുത്തു. പ്രതീഷ് വഴി കൊടുത്തു. അത് തിരികെ കിട്ടുമോ?

പ്രതീഷും രമേശ് ചെന്നിത്തലയും സ്ത്രീകളെ അറേഞ്ച് ചെയ്താണ് കാര്യങ്ങള്‍ സാധിക്കുന്നതെന്ന് അവര്‍ക്ക് മനസ്സിലായി. അവരെ പറ്റിയുള്ള പല കാര്യങ്ങളും അവര്‍ക്ക് മനസിലാക്കാന്‍ കഴിഞ്ഞു. കെ.സി ജോസഫ് അവരെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ വച്ച് പല പ്രാവശ്യം കണ്ടിരുന്നു. പി.കെ ജയലക്ഷ്മി അവരുടെ അടുത്ത സുഹൃത്താണ്. അവര്‍ അവരുടെ വയനാട്ടിലെ വീട്ടില്‍ പോയിട്ടുണ്ട്.

കുഞ്ഞാലിക്കുട്ടി പറഞ്ഞതനുസരിച്ച് അവര്‍ പാണക്കാട് ബഷീര്‍ അലി തങ്ങളെ കണ്ടിരുന്നു. പ്രൊജക്ടിന്റെ സ്ഥലം കാണുന്നതിനു വേണ്ടിയെന്ന് പറഞ്ഞ് അവരെ അദ്ദേഹത്തിന്റെ വീട്ടിലേക്ക് വിളിപ്പിച്ചു. അവരെ ലൈംഗികമായി പീഡിപ്പിച്ചു. ഫോണ്‍ വഴി പതിവായി ബന്ധപ്പെടാറുണ്ടായിരുന്നു. അവര്‍ക്കെല്ലാം പദ്ധതിയേക്കാള്‍ അവരെ ചൂഷണം ചെയ്യുന്നതിനാണ് കൂടുതല്‍ താല്‍പര്യമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സരിതയുടെ പ്രതികരണം:

ശിവരാജന്‍ കമ്മീഷന്‍ നിഷ്പക്ഷമായാണ് അന്വേഷിക്കുന്നതെങ്കില്‍ സത്യം തെളിയുമെന്ന് ഉറച്ച് വിശ്വസിച്ചിരുന്നു. തന്റെ ആരോപണങ്ങള്‍ ശരിയാണെന്ന് തെളിയിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നതെന്നും സരിത പ്രതികരിച്ചു. ലൈംഗിക പീഡനത്തെ കുറിച്ച് പരാതിപ്പെടുമ്പോള്‍ ഡിജിറ്റല്‍ തെളിവുണ്ടോ എന്ന് ചോദിക്കുന്നവരോട്, താന്‍ പീഡിപ്പിക്കപ്പെടുമെന്നു കരുതി തെളിവുണ്ടാക്കാന്‍ ഏതെങ്കിലും സ്ത്രീ തയ്യാറെടുത്തു പോകുമോ എന്നവര്‍ ചോദിച്ചു.

കഴിഞ്ഞ നാല് വര്‍ഷമായി ഇതിന്റെ പേരില്‍ താന്‍ ധാരാളം അപവാദങ്ങള്‍ കേട്ടിട്ടുണ്ടെന്ന് പറഞ്ഞ സരിത പുറത്തുവന്ന റിപ്പോര്‍ട്ട് സ്ത്രീകള്‍ക്കുള്ള മുന്‍കരുതലാകുമെന്നും പറയുന്നു. തനിയ്‌ക്കെതിരെ ക്രിമിനല്‍ അന്വേഷണം നടക്കുമ്പോള്‍ തന്നെ പുറത്തുവരേണ്ട കാര്യങ്ങളാണ് കമ്മീഷന്‍ കണ്ടെത്തിയിരിക്കുന്നത്.

അന്ന് തന്നോടൊപ്പം പ്രതി ചേരേണ്ടവരായിരുന്നു പലരും. കഴിഞ്ഞ ഒന്നരവര്‍ഷമായി താന്‍ ഇതിന് പുറകിലാണെന്നും അത് വിജയത്തിന്റെ ഭാഗത്തെത്തിയത്തില്‍ സ്ത്രീയെന്ന നിലയില്‍ തനിക്ക് അഭിമാനമാണെന്നും സരിത പറഞ്ഞു. ഇത് തന്റെ ജീവിതമാണ്. ആ അനുഭവങ്ങള്‍ തുറന്ന് പറഞ്ഞതിനാണ് സമൂഹം തനിയ്ക്ക് നേരെ കല്ലേറ് നടത്തിയത്. എന്നാല്‍ സമൂഹത്തിന്റെ ആ കല്ലേറുകള്‍ തന്റെ ആത്മവിശ്വാസം കെടുത്തിയില്ലെന്നും സരിത പറഞ്ഞു.

ചാനല്‍ ചര്‍ച്ചകളില്‍ വന്ന് പല കോണ്‍ഗ്രസ് നേതാക്കളും തന്നെ അധിക്ഷേപിക്കുമ്പോള്‍ പരോക്ഷമായി അവര്‍ പിന്തുണയ്ക്കുന്നത് അഴിമതിയെയും സ്ത്രീ പീഡനങ്ങളെയുമാണ്. സ്വന്തം നേതാക്കള്‍ തെറ്റ് ചെയ്‌തെങ്കില്‍ അത് തുറന്ന് പറയാനുള്ള മര്യാദ കാണിക്കണം.

കല്ലെറിയേണ്ടവര്‍ക്ക് കല്ലെറിയാം. പിന്നില്‍നിന്ന് കുത്തേണ്ടവര്‍ക്ക് കുത്താം. ചെളി വാരിയെറിയേണ്ടവര്‍ക്ക് അതുമാകാം. അതിനൊന്നും താന്‍ എതിരല്ലെന്നും സര്‍ക്കാരിന്റെ ഏത് അന്വേഷണവുമായും താന്‍ സഹകരിക്കുമെന്നും സരിത പ്രതികരിച്ചു.
ഒരു തെളിവുമില്ല എന്നു പറഞ്ഞിട്ട് ഉമ്മന്‍ചാണ്ടി തന്നെ ഇട്ടുപോയ അഞ്ച് തെളിവുകളാണ് അദ്ദേഹത്തിന് എതിരായത്.

ഈ റിപ്പോര്‍ട്ട് സരിതയുടെ മൊഴിയെ മാത്രം അടിസ്ഥാനമാക്കിയുള്ളതല്ല. സോളാര്‍ കമ്മിഷന്‍ അന്വേഷണത്തിലെ കണ്ടെത്തലുകളാണ്. ഇതെല്ലാം സത്യമാണെന്ന് എല്ലാ കോണ്‍ഗ്രസുകാര്‍ക്കും അറിയാം. ആത്മരക്ഷയ്ക്ക് വേണ്ടിയാണ് കോണ്‍ഗ്രസ് നേതാക്കള്‍ കുറ്റം നിഷേധിക്കുന്നതെന്നും അവര്‍ പറഞ്ഞു.

ഇതുകൂടാതെ സോളര്‍ റിപ്പോര്‍ട്ടില്‍ അനുബന്ധഭാഗമായി ചേര്‍ത്തിരിക്കുന്ന കത്തില്‍ സരിത മന്ത്രിമാരുടെയും മറ്റ് നേതാക്കളുടെയും’തനിസ്വരൂപം’ പുറത്തുകൊണ്ടുവന്നിട്ടുണ്ട്‌.

അന്നൊരു ബി.ജെ.പി ഹര്‍ത്താല്‍ ദിവസമായിരുന്നു. ഇക്കോ ടൂറിസം പേപ്പര്‍ തയ്യാറാക്കാനെന്ന് പറഞ്ഞ് നാസറുള്ള വിളിച്ച് റോസ് ഹൗസില്‍ വരാന്‍ ആവശ്യപ്പട്ടു. അത് വിശ്വസിച്ച് റോസ് ഹൗസില്‍ ചെന്നപ്പോള്‍ അവിടെ മന്ത്രിയെയോ സ്റ്റാഫിനെയോ കണ്ടില്ല. ഗേറ്റില്‍ രണ്ടു പോലീസുകാര്‍ മാത്രം. കാര്യം പറഞ്ഞപ്പോള്‍ അവര്‍ ബന്ധപ്പെട്ട ശേഷം മന്ത്രി വരുന്നെന്ന് പറഞ്ഞു.

അദ്ദേഹം ഹാളില്‍ ഉണ്ടെന്ന് പറഞ്ഞത് അനുസരിച്ച് അവിടേക്ക് പോയി. എന്നാല്‍ അവിടെ നാസറുള്ളയെ കണ്ടില്ല. നാസറുള്ളയെ കാണാതിരുന്നപ്പോള്‍ ഫോണ്‍ ചെയ്തുകൊണ്ടിരിക്കെ കതകടയ്ക്കപ്പെട്ടു. അവിടെ ഉണ്ടായിരുന്നത് കെസി വേണുഗോപാലായിരുന്നു.

മദ്യലഹരിയിലായിരുന്ന അയാള്‍ ബലപ്രയോഗത്തിലൂടെ അവരെ കൈക്കുള്ളിലാക്കി കീഴ്‌പ്പെടുത്തി. അയാള്‍ അവരെ ഉപദ്രവിച്ചു. ചീത്ത പേരുകള്‍ വിളിച്ചു. അവരും ചീത്തപേരുകള്‍ വിളിച്ചു. അഞ്ചു ദിവസത്തോളം എഴുന്നേറ്റ് നില്‍ക്കാനോ നടക്കാനോ പറ്റാത്തവിധം അയാള്‍ അവരെ ശാരീരികമായി അവശതയിലാക്കി.

അവരുടെ കയ്യില്‍ അതിന്റെ തെളിവുകള്‍ കിട്ടിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വേണുഗോപാല്‍ നിരവധി തവണ ഭീഷണിപ്പെടുത്തിയെന്നും പറയുന്നുണ്ട്. ടീം സോളാറിന്റെ ഒരു പുതിയ ബ്രാഞ്ചിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട കെ.സി വേണുഗോപാലിനെ അദ്ദേഹത്തിന്റെ ആലപ്പുഴയിലെ ‘രാജീവം’ എന്ന വീട്ടില്‍വച്ച് കണ്ടപ്പോഴായിരുന്നു മറ്റൊരു സംഭവം.

അയാള്‍ സമയവും തീയതിയു തരുകയും അവര്‍ നന്ദി പറഞ്ഞതിനു ശേഷം എഴുന്നേറ്റപ്പോള്‍ അയാള്‍ അവരുടെ പിറക് വശത്ത് കൈകൊണ്ടമര്‍ത്തി. അവര്‍ ഫയല്‍ കൊണ്ട് അയാളെ തടഞ്ഞതിനു ശേഷം അവരെ തൊടരുതെന്ന് അയാളോട് പറഞ്ഞു.

അവരോടൊപ്പം ഉണ്ടായിരുന്ന ജി.എം സാക്ഷിയാണ്. അയാളുടെ ഇടപെടല്‍ കാരണം ഈ വിഷയം ഉപേക്ഷിച്ചു. ഉടന്‍ തന്നെ അവരുടെ മൊബൈലിലേക്ക് ‘വളരെ മൃദുലം’ എന്ന സന്ദേശം അവര്‍ക്ക് ലഭിച്ചു. അവര്‍ അയാളെ വിളിച്ച് ദേഷ്യത്തില്‍ സംസാരിച്ചപ്പോള്‍ ‘ഇപ്പോഴും നിന്നെ സ്‌നേഹിക്കുന്നു.’ എന്ന് മറുപടി പറഞ്ഞു.

അതിനു ശേഷം മിക്കവാറും ഡല്‍ഹി നമ്പറില്‍ നിന്നും വിളികള്‍ വന്നു. അയാള്‍ അവരോട് ഡല്‍ഹിക്ക് ചെല്ലാനും അവരെ കാണാനും ആവശ്യപ്പെടുകയും അല്ലെങ്കില്‍ നിശ്ചയിച്ച പരിപാടിയില്‍ പങ്കെടുക്കുകയില്ല എന്നും അയാള്‍ പറഞ്ഞു. ബിജു രാധാകൃഷ്ണനെ വിളിച്ച് താന്‍ അപമാനിച്ചതായും ഡല്‍ഹിയില്‍ വന്ന് മാപ്പുപറഞ്ഞില്ലെങ്കില്‍ പരിപാടിക്കെത്തില്ലെന്നും അറിയിച്ചു.

പിന്നീടാണ് ഒരു ഹര്‍ത്താല്‍ ദിവസം റോസ് ഹൗസിലേക്ക് വിളിച്ച് വരുത്തി അഞ്ചു ദിവത്തേക്ക് എഴുന്നേല്‍ക്കാന്‍ പോലും കഴിയാത്ത വിധത്തില്‍ പീഡനത്തിന് വിധേയമാക്കിയതെന്നും കത്തിനെ ഉദ്ധരിച്ച് കമ്മീഷന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കെ.എം മാണിയുടെ മകനും എം.പിയുമായ ജോസ് കെ.മാണി വദനസുരതം ചെയ്യിച്ചെന്നും സരിത നായര്‍ പറയുന്നുണ്ട്. ഒരു മീറ്റിംഗില്‍ ഡല്‍ഹിയില്‍ വച്ച് കണ്ടതിനു ശേഷം ഒരു പബ്ലിക് ടോയ്‌ലറ്റിന്റെ പിറകില്‍ വച്ച് അയാളുടെ രഹസ്യഭാഗം കാണിച്ചു കൊണ്ട് വരുന്നോ എന്ന് ചോദിച്ചു.

വിദ്വാനാണ്. ഇഷ്ടമാണെന്ന് ഫോണില്‍ വിളിച്ച് പറഞ്ഞു. ഒരുദിവസം കോട്ടയത്തെ എംപിയുടെ ഓഫീസിലേക്ക് വിളിപ്പിച്ചു.’
‘പ്രോജക്ടുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ പോയപ്പോള്‍ സിജിഒ കോംപ്‌ളക്‌സില്‍ വച്ച് കണ്ടതിന് ശേഷം ഫ്‌ളാറ്റിലേക്ക് വിളിപ്പിച്ചു.

അവിടെ വച്ച് കെട്ടിപ്പിടിക്കുകയും വദനസുരതം ചെയ്യിക്കുകയും ചെയ്തു.”ഈ ആളുകളെല്ലാം എന്തുകൊണ്ടാണ് ഇങ്ങനെ പെരുമാറുന്നത്. ഉറപ്പ് നല്‍കിയ പ്രോജക്ടുകള്‍ക്ക് വേണ്ടി കൂടിക്കാഴ്ച നടത്തുമ്പോഴെല്ലാം ശരീരം നല്‍കേണ്ടി വന്നു.’സരിത പറയുന്നു.

ഇലക്ട്രിസിറ്റി ബോര്‍ഡിലെ കാലതാമസം ഒഴിവാക്കുന്നതിനായി തോമസ് കുരുവിള നിര്‍ദേശിച്ച പ്രകാരം മന്‍മോഹന്‍ ബംഗ്ലാവില്‍ വച്ച് 25 ലക്ഷം രൂപ ആര്യാടന് നല്‍കി. അപ്പോള്‍ ആര്യാടന്റെ ആശാസ്യകരമല്ലാത്ത പെരുമാറ്റം അനുഭവിക്കേണ്ടിവന്നു.

ആത്മഹത്യ ചെയ്യുന്നതിനെ കുറിച്ചുപോലും ചിന്തിച്ചു. സ്ത്രീ വെറും ഒരു ഉപകരണം മാത്രമാണെന്ന് ആ ദിവസങ്ങളില്‍ അവര്‍ക്ക് മനസ്സിലായി. അതിനുപരി എന്തെങ്കിലും സംഭവിച്ചോ? ഒന്നും സംഭവിച്ചില്ല. ആര്യാടന്‍ മുഹമ്മദ് വിളിച്ചുവരുത്തി സംസാരിച്ചപ്പോളൊക്കെ അവരെ ലൈംഗികമായി ചൂഷണം ചെയ്യുകയും അവരുടെ ശരീരത്തില്‍ സ്പര്‍ശിക്കുന്നതും അയാളുടെ പതിവായിരുന്നു.

അവര്‍ പ്രതികരിക്കുകയും ഈ ആളുകള്‍ക്ക് കിട്ടിക്കൊണ്ടിരിക്കുന്ന കോടിക്കണക്കിന് രൂപ നിലയ്ക്കുകയും ചെയ്താന്‍ അവരുടെ പ്രൊജക്ടുള്‍ നഷ്ടപ്പെടുമോ എന്ന് ഭയപ്പെട്ടു. അവര്‍ അവരുടെ നിലനില്‍പ്പിനെ ചൂഷണം ചെയ്തു. മന്ത്രിമാര്‍ക്ക് വേണ്ടത് പണവും ഒരു സ്ത്രീയുടെ ശരീരവുമാണ്.

ഈ മന്ത്രിമാരെ കൂടാതെ, ടൂറിസം വകുപ്പ് മന്ത്രി എ.പി അനില്‍കുമാര്‍, ഒരു അഗ്രഗണ്യനായ കൂട്ടിക്കൊടുപ്പുകാരനായിരുന്നു. കേന്ദ്രമന്ത്രിമാര്‍ക്കും അയാളുടെ പി.എ ആയ നസറുള്ളയ്ക്കും സ്ത്രീകളെ നല്‍കുന്ന ഒരു മന്ത്രി. അവര്‍ രണ്ടുപേരും റോസ് ഹൗസില്‍വച്ചും ലേ മെറിഡിയനില്‍ വച്ചും അവരുമായി വദനസുരതം ചെയ്തു. പല പ്രാവശ്യം അവരെ റോസ് ഹൗസില്‍ വിളിച്ചുവരുത്തി ചൂഷണം ചെയ്തു. ഇത് ഇക്കോ ടൂറിസത്തിനും മറ്റു പദ്ധതികള്‍ക്കും അനുമതിക്ക് വേണ്ടിയുള്ള വിലപേശലിന്റെ വഴിക്കായിരുന്നു.

സോളാര്‍ കേസില്‍ തന്നെ പീഡിപ്പിച്ചവരുടെ പട്ടികയില്‍ തന്റെ പേര് പറയരുതെന്ന് കണ്ണൂര്‍ എംഎല്‍എ അബ്ദുള്ളക്കുട്ടി ആവശ്യപ്പെട്ടിരുന്നതായി റിപ്പോര്‍ട്ടിലുണ്ട്. തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലിലേക്ക് വിളിക്കുകയും അവരെ ബലാത്സംഗം ചെയ്യുകയും ചെയ്തതായി കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പ്രത്യേകമായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

പട്ടികയില്‍ പതിനാലാമത് ചേര്‍ത്തിരിക്കുന്ന മോന്‍സ് ജോസഫ് എംഎല്‍എ യ്‌ക്കെതിരേ പ്രൊജക്ട് നല്‍കിയെന്നും മറ്റു പ്രശ്‌നങ്ങള്‍ ഇല്ലെന്നും പറയുന്നു. തന്നെ പീഡിപ്പിച്ചതായി സരിതയുടെ മൊഴിയുടേയും കത്തിന്റെയും അടിസ്ഥാനത്തില്‍ പ്രത്യേകം പട്ടിക തിരിച്ചാണ് 17 പേരുടെ വിവരങ്ങള്‍ നല്‍കിയിരിക്കുന്നത്.

രണ്ടു കോളമായി നല്‍കിയിരിക്കുന്ന പട്ടികയില്‍ ഇടതുഭാഗത്ത് പേരുകളും വലതുഭാഗത്ത് അവര്‍ നടത്തിയ കുറ്റകൃത്യവും ഉണ്ടാക്കിയ ഭൗതീക നേട്ടങ്ങളുമാണ് കാണിച്ചിരിക്കുന്നത്. 16 പേരുകള്‍ പട്ടികയാക്കി നല്‍കിയതിന് ഏറ്റവും താഴെയായി അബ്ദുള്ളക്കുട്ടിയുടെ വിവരം കോളത്തിലാക്കാതെ പ്രത്യേകമായിട്ടാണ് നല്‍കിയിരിക്കുന്നത്.

അതില്‍ ഇങ്ങിനെ പറയുന്നു. ” ഒരാള്‍ കൂടിയുണ്ട്. കണ്ണൂര്‍ എംഎല്‍എ അബ്ദുള്ളക്കൂട്ടി. അവരെ തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലിലേക്ക് വിളിക്കുകയും അവരെ ബലാത്സംഗം ചെയ്യുകയും ചെയ്തു.’

പട്ടികയിലെ ആദ്യ പേര് ബിജുരാധാകൃഷ്ണനാണ്. ശാലുമേനോന്റെ കൂടെ ആഡംബര ജീവിതമെന്നും ശാലൂ മേനോനെതിരേ ബിജു നിര്‍മ്മിച്ച മൂന്ന് കോടിയുടെ വീട്, സ്വര്‍ണ്ണം, സമ്മാനമായി ലഭിച്ച രണ്ടു കാറുകള്‍, പാവം ഇടപാടുകാരുടെ പണമെന്ന് പറയുന്നു. മൂന്നാമത്തെ പേരുകാരനായിട്ടാണ് ഉമ്മന്‍ചാണ്ടിയുടെ പേര് ചേര്‍ത്തിട്ടുള്ളത്. മകളായി കണക്കാക്കേണ്ടിയിരുന്ന അവരെ ശാരീരികമായി പീഡിപ്പിച്ചെന്നും ക്‌ളിഫ്ഹൗസില്‍ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നും പറയുന്നു.

അടുത്ത പേരുകാരന്‍ ആര്യാടന്‍ മുഹമ്മദാണ്. പണവും കൈപ്പറ്റി ലൈംഗിക ചൂഷണവും നടത്തിയെങ്കിലും ആവശ്യപ്പെട്ട കാര്യങ്ങള്‍ ചെയ്തു കൊടുത്തില്ലെന്ന് പറയുന്നു. എ. പി. അനില്‍കുമാര്‍ ഏഴ് ലക്ഷം രൂപ കൈപ്പറ്റുകയും കെ.സി യ്ക്ക് വേണ്ടി നില്‍ക്കുകയും ചെയ്തു. പല തവണ ലൈംഗിക ചൂഷണവും നടത്തി.

ആറാമതുള്ള അടൂര്‍ പ്രകാശിനെതിരേ ലൈംഗിക പീഡനം, ടെലിഫോണിക് സെക്‌സ്, കോളുകളും എസ്എംഎസും എന്നാണ് പറഞ്ഞിരിക്കുന്നത്. ഹൈബി ഈഡനെതിരേ എംഎല്‍എ ഹോസ്റ്റലിലും എറണാകുളം ഗസ്റ്റ് ഹൗസിലും പീഡിപ്പിച്ചെന്നാണ് ആരോപണം. കെസി വേണുഗോപാല്‍ ബലാത്സംഗം ചെയ്തു, ഭീഷണിപ്പെടുത്തി, ടെലിഫോണ്‍, എസ്എംഎസ് മുഖേനെ സെക്‌സ് നടത്തി. പളനിമാണിക്യം ലൈംഗിക പീഡനവും ആദായ നികുതി പ്രശ്‌നം തീര്‍പ്പാക്കുന്നതിന് 25 ലക്ഷവും കൈപ്പറ്റി.

കെപിസിസി ജനറല്‍സെക്രട്ടറി എന്‍ സുബ്രഹ്മണ്യന്‍ ട്രിഡന്റ് ഹോട്ടലില്‍ വെച്ച് ലൈംഗിക പീഡനം നടത്തി. ഐജി പത്മകുമാര്‍ കലൂര്‍ ഫ്‌ളാറ്റില്‍ വെച്ച ലൈംഗിക പീഡനം നടത്തുകയും ഓണ്‍ലൈന്‍ വിളികളും ടെലിഫോണ്‍ സെക്‌സും നടത്തി. വിഷ്ണുനാഥ് എംഎല്‍എ യ്‌ക്കെതിരേയും ടെലിഫോണ്‍ സെക്‌സാണ് ആരോപണം.

രമേശ് ചെന്നിത്തലയുടെ പിഎ പ്രതീഷ് നായര്‍ ഡല്‍ഹിയില്‍ പളനിമാണിക്യത്തെ പരിചയപ്പെടുത്തിയെന്നും ചിദംബരത്തെ പരിചയപ്പെടുത്താന്‍ ശ്രമിച്ചെന്നുമാണ് ആരോപണം. ഏറ്റവും ഒടുവിലായി ചേര്‍ത്തിരിക്കുന്ന ജോസ് കെ മാണിക്കെതിരേ ഡല്‍ഹിയില്‍ വെച്ചു മോശമായി പെരുമാറിയെന്നും പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നമാണ് ആക്ഷേപം