റേഷന്‍ വ്യാപാരികള്‍ക്ക് പ്രതിമാസം 16,000 രൂപ കമ്മീഷന്‍ പാക്കേജ് നടപ്പാക്കും: അരിയ്ക്കും ഗോതമ്പിനും ഒരു രൂപ കൂടും

single-img
8 November 2017

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ക്ക് കമ്മീഷന്‍ പാക്കേജ് നടപ്പാക്കാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനമായി. ഏറ്റവും കുറഞ്ഞത് പ്രതിമാസം 16,000 രൂപ കമ്മീഷന്‍ ലഭിക്കുന്നതിനുള്ള പാക്കേജിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കി.

ദേശീയ ഭക്ഷ്യഭദ്രതാനിയമം സംസ്ഥാനത്ത് നടപ്പാക്കുന്നതിന്റെ ഭാഗമായാണ് പാക്കേജ് അംഗീകരിച്ചത്. റേഷന്‍ ചില്ലറ വ്യാപാരികള്‍ക്കുള്ള പാക്കേജിന് 207 കോടി രൂപയാണ് അധിക ചെലവ്. ഇതില്‍ 44.59 കോടി രൂപ കേന്ദ്രസഹായമായി ലഭിക്കും.

അന്ത്യോദയ അന്നയോജന വിഭാഗം ഒഴികെയുളളവരില്‍ നിന്നും കിലോഗ്രാമിന് ഒരു രൂപ നിരക്കില്‍ കൈകാര്യ ചെലവ് ഈടാക്കിക്കൊണ്ടാണ് പാക്കേജ് നടപ്പാക്കുക. ഇതുപ്രകാരം റേഷന്‍ അരിയ്ക്കും ഗോതമ്പിനും ഒരു രൂപ വീതം വില കൂടും.

അതുവഴി 117.4 കോടി രൂപ സര്‍ക്കാരിന് കണ്ടെത്താനാകും. ബാക്കിവരുന്ന 45 കോടി രൂപയുടെ ബാദ്ധ്യത സര്‍ക്കാര്‍ വഹിക്കും. പാക്കേജ് നടപ്പാക്കുമ്പോള്‍ സര്‍ക്കാരിനുണ്ടാകുന്ന മൊത്തം ചെലവ് 345.5 കോടി രൂപയാണ്. നിലവില്‍ കമ്മിഷന്‍ ഇനത്തില്‍ ചെലവഴിക്കുന്നത് 142.5 കോടി രൂപയാണ്. ശേഷിക്കുന്ന ബാദ്ധ്യതയാണ് 207 കോടി രൂപ.

അതേസമയം വില്‍പനയിലെ കുറവിന് ആനുപാതികമായി വില്‍പ്പനക്കാരുടെ ലാഭവിഹിതം കുറയുന്നത് പരിഹരിക്കാന്‍ കാര്‍ഡുകളുടെ എണ്ണവും ഭക്ഷ്യധാന്യത്തിന്റെ അളവും 2018 മാര്‍ച്ച് 31നു മുമ്പ് ഏകീകരിക്കും. മിനിമം കമ്മീഷന്‍ ഉറപ്പുവരുത്തുന്ന രീതിയിലായിരിക്കും ഏകീകരണം.

45 ക്വിന്റലോ അതില്‍ കുറവോ ഭക്ഷ്യധാന്യം എടുക്കുന്ന വ്യാപാരിക്ക് ക്വിന്റലിന് 220 രൂപ നിരക്കില്‍ കമ്മീഷനും സഹായധനമായി പരമാവധി 6100 രൂപയും കാര്‍ഡുകളുടെ എണ്ണവും ധാന്യത്തിന്റെ അളവും ഏകീകരിക്കുന്നതുവരെ ലഭ്യമാവും.

അതേസമയം കമ്മീഷന്‍ പാക്കേജ് നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് റേഷന്‍ വ്യാപാരികളുടെ സമരം പിന്‍വലിച്ചു. ഭക്ഷ്യമന്ത്രി പി. തിലോത്തമനുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. വേതന പാക്കേജ് അംഗീകരിച്ച സര്‍ക്കാര്‍ നടപടി സ്വാഗതാര്‍ഹമെന്ന് റേഷന്‍ വ്യാപാരികള്‍ അറിയിച്ചു.