ധോണിയെ പിന്തുണച്ച് വിരാട് കോഹ്‌ലി: ‘ധോണിയുടെ കാര്യം മറ്റുള്ളവര്‍ തീരുമാനിക്കേണ്ട’

single-img
8 November 2017

രാജ്‌കോട്ട് ട്വന്റി20 മത്സരത്തില്‍ ഇഴഞ്ഞു നീങ്ങിയുള്ള ധോണിയുടെ കളിക്കെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. ധോണിയുടെ സമയം കഴിഞ്ഞെന്നും യുവാക്കള്‍ക്ക് വഴിമാറണമെന്നും അഗാര്‍ക്കറും ലക്ഷ്മണും ഉള്‍പ്പടെയുള്ള മുന്‍ താരങ്ങള്‍ പ്രസ്താവനയിറക്കുകയും ചെയ്തിരുന്നു.

ഇതിനു പിന്നാലെയാണ് ധോണിയെ പിന്തുണച്ച് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി രംഗത്ത് എത്തിയത്. ന്യൂസിലാന്‍ഡിനെതിരായ ട്വന്റി20 പരമ്പര വിജയത്തിന് ശേഷം പ്രതികരിക്കുമ്പോഴായിരുന്നു കോഹ്‌ലി മുന്‍ നായകനെ പ്രതിരോധിച്ചത്.

അദ്ദേഹത്തിനെതിരെ ആളുകള്‍ വിരല്‍ ചൂണ്ടുന്നത് എന്തിനാണെന്ന് മനസിലാവുന്നില്ല. 35 വയസ് കഴിയാത്തത് കൊണ്ട് ബാറ്റിങ്ങില്‍ മൂന്നു തവണ പരാജയപ്പെട്ടാലും ആരും എന്നെ കുറ്റപ്പെടുത്തില്ല. ധോണി പൂര്‍ണ്ണ ആരോഗ്യവാനാണ്. എല്ലാ പരിശോധനകളിലും അദ്ദേഹം പാസായിട്ടുണ്ട്.

ധോണിയുടെ തന്ത്രങ്ങള്‍ എല്ലാ നിലയ്ക്കും ടീമിന് ഉപകാരപ്പെടാറുണ്ട്. ശ്രീലങ്കയ്ക്കും ഓസ്‌ട്രേലിയക്കുമെതിരെ മികച്ച ബാറ്റിങ് പ്രകടനമാണ് അദ്ദേഹം കാഴ്ചവെച്ചത്. ഈ പരമ്പരയില്‍ അദ്ദേഹത്തിന് ബാറ്റ് ചെയ്യാന്‍ അധികം സമയം കിട്ടിയിട്ടില്ല. അദ്ദേഹം ബാറ്റ് ചെയ്യാന്‍ വരുന്ന പൊസിഷന്‍ നിങ്ങള്‍ ആലോചിക്കണം.

ഹാര്‍ദിക് പാണ്ഡ്യക്ക് പോലും ആ മത്സരത്തില്‍ സ്‌കോര്‍ ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. പിന്നെ എന്തിനാണ് നമ്മള്‍ അദ്ദേഹത്തെ കുറ്റപ്പെടുത്തുന്നത്. രാജ്‌കോട്ട് ഏകദിനത്തില്‍ ഹാര്‍ദിക് പാണ്ഡ്യയും വേഗം ഔട്ടായിരുന്നു. സൗകര്യത്തിനനുസരിച്ച് ഒരാളെ വേട്ടയാടുന്നത് ശരിയല്ലെന്നും കോഹ്‌ലി പറയുന്നു.

ഡല്‍ഹിയില്‍ നടന്ന മത്സരത്തിനിടെ ധോണി ഒരു സിക്‌സടിച്ചിരുന്നു. മത്സരത്തിന് ശേഷമുള്ള വിശകലന പരിപാടിയില്‍ അഞ്ചു തവണയാണ് അത് കാണിച്ചിരുന്നത്. പക്ഷെ ഒരു മത്സരത്തില്‍ പരാജയപ്പെട്ടപ്പോള്‍ എല്ലാവരും ധോണിയുടെ ജീവിതത്തിന് പിറകെ പോകുകയാണെന്നും കോഹ്‌ലി പറയുന്നു.

ആളുകള്‍ കുറച്ചുകൂടെ ക്ഷമ കാണിക്കണം. സ്വന്തം കളി എന്താണെന്ന് നല്ലബോധ്യമുള്ള താരമാണ് അദ്ദേഹം. ധോണിയുടെ കാര്യം മറ്റുള്ളവര്‍ തീരുമാനിക്കേണ്ടതില്ലെന്നും കോഹ്‌ലി പറയുന്നു.