തോമസ് ചാണ്ടിക്ക് പ്രത്യേക പരിഗണനയോ?രൂക്ഷ വിമർശനവുമായി ഹൈക്കോടതി
കൊച്ചി: ഭൂമി കൈയേറ്റം സംബന്ധിച്ച ആരോപണങ്ങളില്‍ ഗതാഗതമന്ത്രി തോമസ് ചാണ്ടിയ്ക്കും സംസ്ഥാന സര്‍ക്കാരിനുമെതിരെ രൂക്ഷവിമര്‍ശനവുമായി കേരള ഹൈക്കോടതി. തോമസ് ചാണ്ടിക്ക് പ്രത്യേക പരിഗണനയാണോ സര്‍ക്കാര്‍ നല്‍കുന്നതെന്ന് ചോദിച്ച കോടതി, സാധാരണക്കാരന്‍ ഭൂമി കൈയേറിയാല്‍ ഇതേ നിലപാടാണോ സ്വീകരിക്കുന്നതെന്നും ആരാഞ്ഞു. തൃശൂര്‍ സ്വദേശി ടി.എന്‍. മുകുന്ദന്‍ സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജിയിലാണ് ഡിവിഷന്‍ ബെഞ്ചിന്‍റെ വിമര്‍ശനം.
തോമസ് ചാണ്ടി ഭൂമി കൈയേറിയെന്ന് കാണിച്ച് തൃശ്ശൂരിലെ സിപിഐ നേതാവായ ടി.എന്‍.മുകുന്ദന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് ജസ്റ്റിസുമാരായ ദേവന്‍ രാമചന്ദ്രനും പി.എം.രവീന്ദ്രനും അടങ്ങുന്ന ഡിവിഷന്‍ ബഞ്ച് തോമസ് ചാണ്ടിയ്ക്കും സംസ്ഥാന സര്‍ക്കാരിനുമെതിരെ ഗൗരവതരമായ പരാമര്‍ശങ്ങള്‍ നടത്തിയത്.
പൊതുസ്ഥലം കൈവശപ്പെടുത്തി ടൂറിസ്റ്റ് റിസോർട്ടിലേക്ക് റോഡ് നിർമിച്ചത് കേരള ഭൂ സംരക്ഷണ നിയമ പ്രകാരം കുറ്റകരമാണെന്നും ഇതിനെതിരേ കേസെടുക്കാൻ പോലീസിനു നിർദേശം നൽകണമെന്നും ആവശ്യപ്പെട്ടുള്ളതാണു ഹർജി. കഴിഞ്ഞ ദിവസം കേസ് പരിഗണിക്കുന്നതില്‍നിന്ന് ആക്ടിംഗ് ചീഫ് ജസ്റ്റീസ് ആന്‍റണി ഡൊമിനിക്ക് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് പിന്‍മാറിയിരുന്നു. തോമസ് ചാണ്ടിക്കെതിരായ ആരോപണങ്ങളിൽ അന്വേഷണം തുടങ്ങിയതായും സർക്കാർ കോടതിയെ അറിയിച്ചു.
അതിനിടെ തോമസ് ചാണ്ടിക്കെതിരായ ഹൈക്കോടതി പരാമർശത്തിന്‍റെ അടിസ്ഥാനത്തിൽ അദ്ദേഹം രാജിവയ്ക്കണമെന്നു മുൻ കെപിസിസി അധ്യക്ഷൻ വി.എം. സുധീരൻ പറഞ്ഞു.തോമസ് ചാണ്ടിക്കു പ്രത്യേക പരിഗണനയോ എന്ന കോടതി പരാമർശം ഗൗരവമേറിയതാണ്. തോമസ് ചാണ്ടി സ്വയം രാജിവയ്ക്കില്ല. അതിനാൽ മുഖ്യമന്ത്രി തോമസ് ചാണ്ടിയുടെ രാജി എഴുതിവാങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.