സോളാര്‍ നായിക സരിത എസ് നായരുടെ തമിഴ്‌നാട്ടിലെ ബിസിനസ്സ് പച്ചപിടിച്ചു

single-img
7 November 2017

ചെന്നൈ: സോളാര്‍ വിവാദത്തിന് ചൂടാറും മുമ്പ് തന്നെ തമിഴ്‌നാട്ടില്‍ സംരംഭകയായി വിവാദ താരം സരിത എസ് നായര്‍. വിഎസ് ഇക്കോ ഇന്‍ഡസ്ട്രീസ് എന്നാണ് പുതിയ സ്ഥാപനത്തിന്റെ പേര്. കടലാസ് ബാഗ്, കപ്പ്, പ്ലേറ്റ് എന്നിവ നിര്‍മിച്ച് വില്‍ക്കുന്നതിനായി രണ്ട് യൂണിറ്റുകളാണ് കന്യാകുമാരി ജില്ലയിലെ തക്കലയില്‍ സരിത തുടങ്ങിയിരിക്കുന്നത്.

തക്കല കുലശേഖരം റോഡില്‍ പദ്മനാഭപുരത്തിന് സമീപത്താണ് നിര്‍മാണയൂണിറ്റ്. കടലാസ് ബാഗുകള്‍ കൈകൊണ്ടും കപ്പുകള്‍ യന്ത്രസഹായത്തോടെയുമാണ് നിര്‍മിക്കുന്നത്. ഒരു യൂണിറ്റില്‍ തദ്ദേശീയരായ വനിതകള്‍ ഉള്‍പ്പെടെ ഏഴുപേര്‍ ജോലിചെയ്യുന്നുണ്ട്.

‘തുടക്കത്തില്‍ ആവശ്യമനുസരിച്ചാണ് കവറും കപ്പും നിര്‍മിക്കുന്നത്. കന്യാകുമാരി, മാര്‍ത്താണ്ഡം എന്നിവിടങ്ങളിലും സ്ഥാപനം തുടങ്ങുന്നതിന് പ്രാരംഭപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടുണ്ട്. കേരളത്തിലെ വിവാദങ്ങളില്‍നിന്ന് മാറി തമിഴ്‌നാട്ടില്‍ നല്ലരീതിയില്‍ വ്യവസായം നടത്താനാണ് ഉദ്ദേശിക്കുന്നത്. തമിഴ്‌നാട്ടില്‍ വ്യവസായ സൗഹൃദ അന്തരീക്ഷമുണ്ട്.

ഏകജാലക സംവിധാനത്തിലൂടെ ലൈസന്‍സും മറ്റ് അനുമതികളും പെട്ടെന്ന് ലഭിക്കും. കേരളത്തിലും ഇത്തരം മാറ്റം ഉണ്ടായേക്കുമെന്നും സരിത പറഞ്ഞു. ഇതുകൂടാതെ മധുര അറുപ്പുക്കോട്ടയില്‍ ഒരു ഉത്തരേന്ത്യന്‍ കമ്പനിക്കുവേണ്ടി സോളാര്‍ പവര്‍ പ്രോജക്ടിന്റെ നടത്തിപ്പ് ചുമതലയും സരിതയ്ക്കാണ്.