മോദിയെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയിലുള്ള വീഡിയോ പ്രചരിപ്പിച്ചു; യു.പിയില്‍ മാധ്യമപ്രവര്‍ത്തകനെതിരെ കേസെടുത്തു

single-img
4 November 2017

ലഖ്നൗ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയിലുള്ള വീഡിയോ ഷെയര്‍ ചെയ്തെന്നാരോപിച്ച് യു.പിയിലെ മാധ്യമപ്രവര്‍ത്തകനെതിരെ പോലീസ് കേസെടുത്തു. മാധ്യമപ്രവര്‍ത്തകനായ അഫ്ഗാന്‍ സോണിയ്‌ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. യു.പിയിലെ മീററ്റിലാണ് സംഭവം.

പോലീസ് ഉദ്യോഗസ്ഥരും മാധ്യമപ്രവര്‍ത്തകരും അംഗങ്ങളായ വാട്സ് ആപ്പ് ഗ്രൂപ്പില്‍ ഇയാള്‍ വീഡിയോ ഷെയര്‍ ചെയ്യുകയായിരുന്നു. ഈ വീഡിയോ മോദിയെ അപമാനിക്കുന്ന രീതിയിലുള്ളതാണെന്ന് പോലീസ് പറഞ്ഞു. മീററ്റ് ഡെയ്ലിയില്‍ ജോലി ചെയ്യുന്ന മാധ്യമപ്രവര്‍ത്തകനാണ് അഫ്ഗാന്‍ സോണി.

എന്നാല്‍ തനിക്ക് കിട്ടിയ ഒരു വീഡിയോ ഗ്രൂപ്പുകളില്‍ ഷെയര്‍ ചെയ്യുകയായിരുന്നു താനെന്ന് സോണി പറഞ്ഞു. വീഡിയോ ഷെയര്‍ ചെയ്തതിന് പിന്നാലെ താന്‍ ചെയ്തത് തെറ്റാണെന്ന് പറഞ്ഞ് ഗ്രൂപ്പിലെ ആളുകള്‍ എത്തി. പിന്നാലെ താന്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. എന്നാല്‍ അതുകൊണ്ടൊന്നും അവര്‍ അടങ്ങിയില്ലെന്നും അവര്‍ പോലീസില്‍ പരാതി നല്‍കുകയായിരുെന്നും സോണി പറയുന്നു.

തനിക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്. നേരത്തെയും ഇത്തരത്തിലുള്ള നിരവധി വീഡിയോകള്‍ പലരും വാട്സ് ആപ്പ് ഗ്രൂപ്പില്‍ ഷെയര്‍ ചെയ്തിരുന്നു. എന്നാല്‍ അന്നൊന്നും ഇത്തരം നടപടികള്‍ ഉണ്ടായിരുന്നില്ല. ഇപ്പോഴത്തെ ഈ നടപടി രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്ക് പിന്നാലെയാണെന്നും സോണി വ്യക്തമാക്കി.

മോദി അച്ഛാ ദിന്നിനെ കുറിച്ച് ആട്ടിന്‍പറ്റങ്ങളോട് അഭിപ്രായം ചോദിക്കുന്നതും അവര്‍ മറുപടി പറയുന്നതുമായിരുന്നു വീഡിയോ. അതേസമയം അപകീര്‍ത്തികരമായ വീഡിയോ ആണ് ഇദ്ദേഹം പ്രചരിപ്പിച്ചതെന്നും ഇന്ത്യന്‍ പീനല്‍ കോഡ് പ്രകാരം അപകീര്‍ത്തിക്കേസ് ഫയല്‍ ചെയ്തിട്ടുണ്ടെന്നും മീററ്റ് സീനിയര്‍ സൂപ്രണ്ട് ഓഫ് പോലീസ് മന്‍സില്‍ സൈനി അറിയിച്ചു.