നാല് പതിറ്റാണ്ടിന്റെ ഇടവേളയ്ക്ക് ശേഷം ഇന്ത്യ അമേരിക്കയില്‍ നിന്ന് എണ്ണ വാങ്ങുന്നു
നാൽപത്തിയൊന്ന് വര്‍ഷത്തിനു ശേഷം ഇന്ത്യ അമേരിക്കയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുനാനൊരുങ്ങുന്നു. കൂടാതെ ആദ്യമായി ഷെയ്ല്‍ ഓയില്‍ ഇറക്കുമതിയ്ക്കും ഇന്ത്യ തയ്യാറെടുക്കുകയാണ്. അമേരിക്കയില്‍ നിന്നും ആദ്യ ഷെയ്ല്‍ ഓയില്‍ കാര്‍ഗോ ഈ മാസം അവസാനം ഇന്ത്യയിലെത്തുമെന്നാണ് റിപ്പോര്‍ട്ട്.
1 .2 കോടി ബാരല്‍ ക്രൂഡ് ഓയിലാണ് ഒക്ടോബര്‍ രണ്ടിന് ഇന്ത്യയിലെത്തിയത്. 10 ലക്ഷം ബാരല്‍ ഷെയ്ല്‍ ഓയിലാണ് ഗുജറാത്തിലെ ഒരു തുറമുഖത്തു ഇറക്കുക എന്ന് ഐ ഒ സി അധികൃതര്‍ വ്യക്തമാക്കി. ഇത് ഗുജറാത്തിലോ, പാനിപ്പത്തിലോ, ആഗ്രയിലോ ഉള്ള റിഫൈനറിയില്‍ ശുദ്ധീകരിക്കാനാണ് നീക്കം. ഇന്ത്യ സോവിയറ്റ് യൂണിയനുമായി അടുത്തതിന്റെ പശ്ചാത്തലത്തില്‍ 1975ല്‍ ഇന്ത്യയിലേക്കുള്ള എണ്ണ കയറ്റുമതി അമേരിക്ക നിര്‍ത്തലാക്കിയിരുന്നു.
450 ദശലക്ഷം ഡോളര്‍ ചെലവഴിച്ചു 8 കോടി ബാരല്‍ ക്രൂഡ് ഓയില്‍ അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്യാനാണ് ഇന്ത്യന്‍ എണ്ണ കമ്പനികള്‍ അമേരിക്കയുമായി കരാര്‍ ഉറപ്പിച്ചിരിക്കുന്നത്. ഐ ഒ സിക്ക് പുറമെ, ഹിന്ദുസ്ഥാന്‍ പെട്രോളിയം, ഭാരത് പെട്രോളിയം എന്നീ കമ്പനികളും ഓയില്‍ ഇറക്കുമതി ചെയ്യും. ഭാരത് പെട്രോളിയം ഇറക്കുമതി ചെയ്യുന്ന ക്രൂഡ് ഓയില്‍ കൊച്ചിയിലെ റിഫൈനറിയില്‍ ശുദ്ധീകരിക്കും.