അക്രമങ്ങളില്‍ 70 ലക്ഷം രൂപയുടെ നഷ്ടം;വാതക പൈപ്പ് ലൈൻ ജൂണിൽ കമ്മിഷൻ ചെയ്യുമെന്ന് ഗെയിൽ
കൊച്ചി- മംഗലാപുരം വാതക പൈപ്പ് ലൈൻ നിർമാണം തുടരുമെന്ന് ഗെയിൽ. പണി തുടരാനാണ് തങ്ങൾക്കു കിട്ടിയിരിക്കുന്ന നിർദേശമെന്നും നിർമാണപ്രവർത്തനങ്ങൾ നിർത്തണമെങ്കിൽ സർക്കാരോ മാനേജ്മെന്റോ നിർദേശം നൽകണമെന്നും ഗെയിൽ അധികൃതർ അറിയിച്ചു. പദ്ധതി അടുത്ത വർഷം ജൂണിൽ കമ്മിഷൻ ചെയ്യുമെന്നും പൈപ്പ്ലൈൻ അലൈൻമെന്റ് മാറ്റില്ലെന്നും ഗെയിൽ ഡിജിഎം എം.വിജു അറിയിച്ചു.
അതേസമയം ഗെയ്ല് വാതക പൈപ്പ് ലൈന്‍ പദ്ധതിക്കെതിരായ പ്രതിഷേധങ്ങള്‍ക്കിടെയുണ്ടായ അക്രമങ്ങളില്‍ 70 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്ന് ഗെയ്ല് അധികൃതര്‍. ഇതു സംബന്ധിച്ച് സമരക്കാര്‍ക്കെതിരെ മുക്കം പൊലീസ് സ്റ്റേഷനില്‍ കമ്പനി അധികൃതര്‍ പരാതി നല്കി.
ഗെയിൽ സമരത്തിനെതിരായ സമരം മുക്കത്ത് തുടരുകയാണ്. ഒരു മാസത്തിലേറെയായി നിർത്തിവച്ചിരുന്ന ഗെയിൽ പൈപ്പ് ലൈൻ സർവേ നടത്തുന്നതിനും പൈപ്പ് സ്ഥാപിക്കുന്നതിനുമായി അധികൃതരും പോലീസും എത്തിയതോടെയാണ് കഴിഞ്ഞ ദിവസം സംഘർഷമുണ്ടായത്.