ആധാറും മൊബൈല്‍ നമ്പറും ബന്ധിപ്പിക്കണമെന്ന് സുപ്രീംകോടതി

single-img
3 November 2017

ന്യൂഡല്‍ഹി: രാജ്യത്തെ മൊബൈല്‍ നമ്പരുകള്‍ ഏകീകൃത തിരിച്ചറിയല്‍ രേഖയായ ആധാറുമായി ബന്ധിപ്പിക്കുന്നത് സ്‌റ്റേ ചെയ്യാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ വ്യക്തത വരുത്തണമെന്നും കോടതി നിരീക്ഷിച്ചു.

ഉപഭോക്താക്കളെ എല്ലാ കാര്യങ്ങളും കൃത്യമായി അറിയിക്കണം. ജനങ്ങളെ പരിഭ്രാന്തരാക്കരുത്. എന്നാല്‍ ഇക്കാര്യത്തിലെ അന്തിമ തീരുമാനം ഭരണഘടനാ ബെഞ്ച് എടുക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി. ആധാര്‍ പദ്ധതി ഭരണഘടനാ വിരുദ്ധമെന്നാരോപിച്ചുള്ള ഹര്‍ജികള്‍ പരിഗണിക്കവേയാണു കോടതിയുടെ പരാമര്‍ശം.

കല്യാണി സെന്‍ മേനോന്‍, മാത്യു തോമസ് തുടങ്ങിയവരുടെ ഹര്‍ജികളാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് പരിഗണിച്ചത്. ബാങ്ക് അക്കൗണ്ട്, മൊബൈല്‍ നമ്പര്‍ തുടങ്ങിയവ ആധാറുമായി ബന്ധിപ്പിക്കുന്നതിനെ കല്യാണി സെന്‍ മേനോന്‍ ചോദ്യം ചെയ്തിരുന്നു.

അതിനിടെ, ആധാറും മൊബൈല്‍ ഫോണ്‍ നമ്പറും തമ്മില്‍ ബന്ധിപ്പിക്കുന്നതു നിര്‍ബന്ധമാണെന്നു കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കി. 2018 ഫെബ്രുവരി ആറുവരെ ഇതിനായി സമയം അനുവദിച്ചിട്ടുണ്ട്. പുതിയ ബാങ്ക് അക്കൗണ്ട് തുറക്കാനും ആധാര്‍ നിര്‍ബന്ധമാണ്.

നിലവില്‍ അക്കൗണ്ടുള്ളവര്‍ മാര്‍ച്ച് 31നകം ആധാര്‍ ബന്ധിപ്പിക്കണം. ആധാര്‍ ഇല്ലാത്തതിന്റെ പേരില്‍ രാജ്യത്തെവിടെയും പട്ടിണി മരണം ഉണ്ടായിട്ടില്ലെന്നും സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.