അമിത് ഷായുടെ റാലിയ്ക്ക് ആളില്ല; 75% കസേരകളും ഒഴിഞ്ഞു കിടന്നു; എത്തിയ പ്രവര്‍ത്തകരെ ആവേശഭരിതരാക്കാനുള്ള ഷായുടെ ശ്രമവും പാളി

single-img
3 November 2017

ബംഗളുരു: ബിജെപി റാലിയിലെ ജനപങ്കാളിത്തക്കുറവ് വീണ്ടും ചര്‍ച്ചയാകുന്നു. കര്‍ണാടകയില്‍ അമിത് ഷാ പങ്കെടുത്ത റാലിയിലെ ഒഴിഞ്ഞ കസേരകളാണ് ബിജെപിയ്ക്ക് വീണ്ടും കനത്ത തിരിച്ചടി നല്‍കിയിരിക്കുന്നത്. ടെലിവിഷന്‍ ക്യാമറയ്ക്കുമുമ്പില്‍ ശക്തികാണിക്കാനായെങ്കിലും ഒഴിഞ്ഞ കസേരകള്‍ നിറയ്ക്കണമെന്ന് അണികളോട് ആവശ്യപ്പെടേണ്ട ഗതികേടിലായിരുന്നു ബി.ജെ.പി നേതാക്കള്‍.

അമിത് ഷാ പങ്കെടുക്കുന്ന റാലിയില്‍ ഒരു ലക്ഷം പ്രവര്‍ത്തകരെയായിരുന്നു ബി.ജെ.പി സംസ്ഥാന നേതൃത്വം പ്രതീക്ഷിച്ചിരുന്നത്. ഇവര്‍ക്കായി ഇരിക്കാനുള്ള സൗകര്യവും ഒരുക്കിയിരുന്നു. എന്നാല്‍ വെറും 20000ത്തോളം പേര്‍ മാത്രമാണ് സദസിലുണ്ടായിരുന്നെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടു ചെയ്യുന്നു.

ഇതോടെ 75% കസേരകളും ഒഴിഞ്ഞു കിടക്കുകയായിരുന്നു. അവസാനം പ്രവര്‍ത്തകരോട് ഒഴിഞ്ഞ കസേരകളില്‍ ഇരുന്ന് ടെലിവിഷന്‍ ചാനലുകള്‍ക്കുമുമ്പില്‍ ശക്തികാണിക്കണമെന്ന് പരിപാടിയ്ക്കിടെ മൈക്കിലൂടെ പലതവണ നേതാക്കള്‍ വിളിച്ചു പറഞ്ഞു.

സംഭവം വാര്‍ത്തയായതോടെ കര്‍ണാടകയിലെ സര്‍ക്കാര്‍ തങ്ങളുടെ പ്രവര്‍ത്തകരെ തടസപ്പെടുത്തിയെന്നും ഇതാണ് റാലിയില്‍ പങ്കാളിത്തം കുറയാന്‍ കാരണമെന്നുമായി ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന്റെ ന്യായീകരണം. എന്നാല്‍ ഇത്രയും കനത്ത തിരിച്ചടി നേരിട്ടതോടെ മുഖംരക്ഷിക്കാനാണ് ബി.ജെ.പി കര്‍ണാടക സര്‍ക്കാറിനെ പഴിചാരുന്നതെന്ന ആക്ഷേപമാണ് ഇപ്പോള്‍ ഉയര്‍ന്നു വരുന്നത്.

മറ്റു ജില്ലകളില്‍ നിന്നും ബൈക്ക് റാലിയിലായി വേദിയിലെത്താന്‍ ശ്രമിച്ച ഞങ്ങളുടെ പ്രവര്‍ത്തകരെ സിദ്ധരാമയ്യ സര്‍ക്കാറും പൊലീസും തടയുകയായിരുന്നെന്നും ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് ട്രാഫിക് ജാമില്‍ കുടുങ്ങിയതെന്നുമാണ് ജനപങ്കാളിത്തം കുറഞ്ഞതിന് ബി.ജെ.പി പ്രസിഡന്റ് ബി.എസ് യദ്യൂരപ്പ അമിത് ഷായ്ക്കു മുമ്പില്‍ നിരത്തിയ ന്യായവാദം.

അതേസമയം ചില മുദ്രാവാക്യങ്ങളോടെ അമിത് ഷാ പ്രവര്‍ത്തകരെ ഉണര്‍ത്താന്‍ ശ്രമിച്ചെങ്കിലും പരാജയമായിരുന്നു ഫലമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഭായീ, കര്‍ണാടക ജനതയ്ക്ക് ഇത്ര ശബ്ദമേയുള്ളൂ? യദ്യൂരപ്പ പരിവര്‍ത്തന യാത്ര നടത്തുകയാണെന്നായിരുന്നു അമിത് ഷായുടെ അക്രോശം.

എന്നാല്‍ ആശയവിനിമയത്തിലെ അപാകതകളാണ് പാര്‍ട്ടി ജനപങ്കാളിത്തം കുറയാന്‍ കാരണമെന്നാണ് കര്‍ണാടകയിലെ ബിജെപി പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. ഷായുടെ വരവ് വൈകുമെന്ന് ഞങ്ങളോടു പറഞ്ഞിരുന്നില്ല. രാവിലെ 9 മണിയ്ക്കുതന്നെ പ്രവര്‍ത്തകര്‍ എത്തിയിരുന്നു. എന്നാല്‍ ശക്തമായ വെയില്‍ അവരെ തളര്‍ത്തിയെന്നാണ് നേതാക്കളുടെ വാദം. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അമിത് ഷായെത്തിയത്.