കേരള നിയമസഭയിലെ 140 എംഎല്‍എമാരില്‍ 87പേരും ക്രിമിനല്‍ കേസ് പ്രതികള്‍; ഒന്നാം സ്ഥാനത്ത് സിപിഎം എംഎല്‍എമാര്‍

single-img
2 November 2017

കേരള നിയമസഭയിലെ 140പേരില്‍ 87 എംഎല്‍എമാരും ക്രിമിനല്‍ കേസ് പ്രതികളാണെന്നു റിപ്പോര്‍ട്ട്. അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് എന്ന സംഘടനയുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പ്രതിപാദിച്ചിരിക്കുന്നത്. 2016ലെ തിരഞ്ഞെടുപ്പില്‍ സമര്‍പ്പിച്ച സത്യവാങ്മൂലങ്ങളില്‍നിന്നാണു സംഘടന ഈ വിവരങ്ങള്‍ കണ്ടെത്തിയത്.

87ല്‍ 27 എംഎല്‍എമാര്‍ക്കെതിരെ ഗുരുതര ക്രിമിനല്‍ കേസുകളാണു റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ രണ്ടുപേര്‍ക്കെതിരെ കൊലപാതക കുറ്റത്തിനു കേസെടുത്തിട്ടുണ്ട്. അഞ്ചുപേര്‍ക്കെതിരെ കൊലപാതകശ്രമത്തിനും കേസെടുത്തിട്ടുണ്ട്. ഇവരെല്ലാം സിപിഎമ്മിന്റെ എംഎല്‍എമാരാണ്.

ഗുരുതര കുറ്റകൃത്യങ്ങള്‍ ചെയ്ത എംഎല്‍എമാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനം സിപിഎമ്മിനാണ്. 17 എംഎല്‍എമാര്‍ക്കെതിരെയാണ് ഗുരുതര ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്തിയിട്ടുള്ളത്. അഞ്ച് എംഎല്‍എമാരുമായി കോണ്‍ഗ്രസ് രണ്ടാം സ്ഥാനത്തും മൂന്ന് എംഎല്‍എമാരുമായി സിപിഐ മൂന്നാം സ്ഥാനത്തുമുണ്ട്.

59 സിപിഎം എംഎല്‍എമാരില്‍ 53 പേരും ക്രിമിനല്‍ കേസുകള്‍ നേരിടുന്നുണ്ട്. 19 എംഎല്‍എമാരുള്ള സിപിഐയുടെ 12 പേര്‍ക്കെതിരെയാണ് ക്രിമിനല്‍ കേസുകള്‍ ഉള്ളത്. 22 എംഎല്‍എമാരുള്ള കോണ്‍ഗ്രസിന്റെ ഒന്‍പതു പേരും 18 എംഎല്‍എമാരുള്ള മുസ്‌ലിം ലീഗിന്റെ നാലുപേരും ആറു സ്വതന്ത്ര എംഎല്‍എമാരില്‍ നാലു പേരും ക്രിമിനല്‍ കേസുകളില്‍പ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ നിയമസഭയെക്കാള്‍ ഈ സഭയിലാണു ക്രിമിനല്‍ കേസുകളില്‍പെട്ടവര്‍ കൂടുതല്‍. 2011ല്‍ 67 എംഎല്‍എമാര്‍ക്കെതിരെയായിരുന്നു ക്രിമിനല്‍ കേസുകള്‍ ഉണ്ടായിരുന്നത്.

2011 നിയമസഭയെ വച്ചുനോക്കുമ്പോള്‍ ഈ സഭയില്‍ കോടിപതികളായ എംഎല്‍എമാരുടെ എണ്ണം വര്‍ധിച്ചു. 35 എംഎല്‍എമാരാണ് കഴിഞ്ഞ സഭയില്‍ കോടിപതികളായിരുന്നത്. ഇത്തവണ അതു 61 ആയി. ഗതാഗത മന്ത്രി തോമസ് ചാണ്ടിയാണ് സഭാംഗങ്ങളിലെ ഏറ്റവും ധനികന്‍. 92 കോടി രൂപയാണ് ഇദ്ദേഹത്തിന്റെ ആസ്തി. സിപിഎമ്മില്‍ 15, ലീഗിന്റെ 14, കോണ്‍ഗ്രസിന്റെ 13 എംഎല്‍എമാരും കോടിപതികളാണ്.

കടപ്പാട്: മനോരമ ഓണ്‍ലൈന്‍