പിടിക്കപ്പെട്ടപ്പോള്‍ നടന്‍ ഫഹദ് ഫാസിലിന്റെ കുറ്റസമ്മതം

single-img
2 November 2017

കൊച്ചി: കാറിന്റെ രജിസ്‌ട്രേഷന്‍ കേരളത്തിലേക്ക് മാറ്റുമെന്ന് നടന്‍ ഫഹദ് ഫാസില്‍. നികുതി ഇളവ് ലഭിക്കാന്‍ ആഡംബര കാര്‍ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത സംഭവത്തില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ നോട്ടീസിന് നല്‍കിയ മറുപടിയിലാണ് ഫഹദ് ഫാസില്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ഫഹദ് ഫാസില്‍ ഉപയോഗിക്കുന്ന PY-05-9899 ആഡംബര കാര്‍ ബെന്‍സ് ഇ പുതുച്ചേരി വിലാസത്തിലാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്ന് കണ്ടെത്തിയിരുന്നു. 70 ലക്ഷം രൂപ വില വരുന്ന വാഹനമാണിത്. പോണ്ടിച്ചേരിയില്‍നിന്ന് എന്‍ ഒ സി ലഭിച്ചാലുടന്‍ രജിസ്‌ട്രേഷന്‍ മാറ്റുമെന്നും ഫഹദ് പറഞ്ഞു.

അതേസമയം വാഹന രജിസ്‌ട്രേഷനിലൂടെ നികുതി വെട്ടിച്ചത് പുറത്തായതോടെ ഫഹദ് ഫാസിലിന്റെ വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റ് മാറ്റിയ നിലയില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. തൃപ്പൂണിത്തുറയിലെ ഫ്‌ലാറ്റില്‍ വാഹന ഉടമകള്‍ക്ക് നോട്ടീസ് നല്‍കാന്‍ ഉദ്യോഗസ്ഥര്‍ എത്തിയപ്പോഴാണ് ഫഹദിന്റെയുള്‍പ്പെടെ പല പ്രമുഖ താമസക്കാരുടെയും നമ്പര്‍ പ്ലേറ്റുകള്‍ മാറ്റിയ നിലയില്‍ കണ്ടെത്തിയത്.

ഈ ഫ്‌ലാറ്റിലെ താമസക്കാരുടേത് മാത്രമായി നിലവില്‍ പത്തോളം പോണ്ടിച്ചേരി രജിസ്‌ട്രേഷന്‍ വാഹനങ്ങള്‍ കണ്ടെത്തിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഉടമകളെ അന്വേഷിച്ചപ്പോള്‍ ഇവരാരും കേരളത്തില്‍ ഇല്ലെന്നാണ് ഫ്‌ലാറ്റില്‍ നിന്നുള്ള മറുപടി. കാറുടമകള്‍ നിസഹകരിച്ചാല്‍ നോട്ടീസ് നല്‍കി കടുത്ത നടപടികളിലേയ്ക്ക് കടക്കുമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

ഫഹദ് ഫാസിലിന്റെ 70 ലക്ഷം രൂപ വിലമതിക്കുന്ന ബെന്‍സ് പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തതോടെ 14 ലക്ഷം രൂപയാണ് നികുതിയിനത്തില്‍ വെട്ടിച്ചത്. ഒരു കോടി 12 ലക്ഷത്തിന്റെ ബെന്‍സ് ഇതേ തരത്തില്‍ രജിസ്റ്റര്‍ ചെയ്ത് അമലാ പോള്‍ 20 ലക്ഷം രൂപയും വെട്ടിച്ചു.

പോണ്ടിച്ചേരിയില്‍ സ്ഥിര വിലാസമുള്ളവര്‍ക്ക് മാത്രമാണ് ഇവിടെ രജിസ്‌ട്രേഷന്‍ പറ്റൂ. അതിനാല്‍ വ്യാജ വിലാസങ്ങള്‍ ഉപയോഗിച്ചാണ് താരങ്ങളുടെ രജിസ്‌ട്രേഷന്‍ എന്നതും ശ്രദ്ദേയമാണ്. ഈ വിലാസത്തിലുള്ളവര്‍ ഈ താരങ്ങളെ ഒരിക്കല്‍ പോലും കണ്ടിട്ടുമില്ല.