നടന്‍ ദിലീപ് വീണ്ടും ഊരാക്കുടുക്കില്‍; പത്താം പ്രതിയെ മാപ്പുസാക്ഷിയാക്കി അനുബന്ധ കുറ്റപത്രം രണ്ട് ദിവസത്തിനുള്ളില്‍

single-img
2 November 2017

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരെ കൂടുതല്‍ കുരുക്ക് ഒരുക്കി പൊലീസ്. കേസിലെ പത്താം പ്രതി വിപിന്‍ ലാലിനെ മാപ്പുസാക്ഷിയാക്കാനാണ് പോലീസിന്റെ നീക്കം. ഇതിന്റെ ഭാഗമായി ഇന്നലെ അങ്കമാലി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ എത്തിച്ച വിപിന്‍ലാലിന്റെ രഹസ്യമൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി.

കേസില്‍ ദിലീപിന്റെ പങ്ക് പള്‍സര്‍ സുനി വിപിന്‍ലാലിനോട് തുറന്ന് പറഞ്ഞിട്ടുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ കണക്ക് കൂട്ടല്‍. ഇതേത്തുടര്‍ന്നാണ് കൂറുമാറാതിരിക്കാന്‍ രഹസ്യമൊഴി രേഖപ്പെടുത്തിയത്. സഹതടവുകാരനായ പള്‍സര്‍ സുനിക്ക് ജയിലില്‍ വെച്ച് കത്തെഴുതി നല്‍കിയത് വിപിന്‍ലാലാണ്.

ഈ കത്തിനെ തുടര്‍ന്നാണ് കേസില്‍ നിര്‍ണായകമായ വഴിത്തിരിവുണ്ടായത്. തന്നെ പ്രതികള്‍ ഭീഷണിപ്പെടുത്തുന്നതായി ദിലീപ് ഡിജിപിക്ക് പരാതി നല്‍കിയതും ഈ കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. പിന്നീടുള്ള അന്വേഷണത്തിലാണ് ദിലീപിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്.

അതേസമയം നടിയെ ആക്രമിച്ച കേസില്‍ അനുബന്ധ കുറ്റപത്രം രണ്ട് ദിവസത്തിനുള്ളില്‍ അന്വേഷണസംഘം സമര്‍പ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. ദിലീപിനെ ഒന്നാം പ്രതിയാക്കി അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഒരു സാക്ഷിമൊഴിയടക്കം മൂന്നു തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ച സാഹചര്യത്തിലായിരുന്നു ദിലീപിനെ ഒന്നാം പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിക്കാനുള്ള തീരുമാനം.

അതിനിടെ മുഖ്യസാക്ഷികളില്‍ ഒരാള്‍ മൊഴി മാറ്റിയതിന് പിന്നില്‍ കൊച്ചിയിലെ ഒരു പ്രമുഖ അഭിഭാഷകനാണെന്ന ചില നിര്‍ണ്ണായക വിവരങ്ങള്‍ പോലീസിന് കിട്ടിയതായാണ് സൂചന. അഭിഭാഷകനും സാക്ഷിയും ആലപ്പുഴയില്‍ ഒരുമിച്ചുണ്ടായിരുന്നതായാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തില്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ മൊഴി നല്‍കുന്നതിന് മുമ്പ് ഇവര്‍ ആലപ്പുഴയില്‍ കൂടിക്കാഴ്ച നടത്തിയതിന്റെ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്.

കീഴടങ്ങുന്നതിന് മുമ്പ് പള്‍സര്‍ സുനിയും വിജേഷും ലക്ഷ്യയില്‍ ബൈക്കില്‍ വന്ന് കാവ്യമാധവനെയും ദിലീപിനെയും അന്വേഷിച്ചുവെന്നും ഇരുവരും ആലുവയിലാണെന്ന് പറഞ്ഞപ്പോള്‍, ഇവര്‍ മടങ്ങിപ്പോയി എന്നും ഇയാള്‍ നേരത്തെ മൊഴി നല്‍കിയിരുന്നു.

നേരത്തെ ജയിലില്‍ നിന്നും പള്‍സര്‍ സുനി ദിലീപിന് അയച്ച കത്തിലും, താന്‍ ലക്ഷ്യയില്‍ വന്നിരുന്നെന്നും, എന്നാല്‍ ദിലീപ് അവിടെ ഇല്ല എന്നറിഞ്ഞതിനെ തുടര്‍ന്ന് മടങ്ങിപ്പോയ കാര്യം സൂചിപ്പിച്ചിരുന്നു. അന്വേഷണ സംഘത്തിന്റെ ചോദ്യംചെയ്യലില്‍ ഇക്കാര്യം ശരിവെക്കുകയും ചെയ്തിരുന്നു.

നേരത്തെ കാവ്യമാധവന്റെ ഡ്രൈവറുടെ ഫോണില്‍ നിന്ന് കേസിലെ പ്രധാനപ്പെട്ട സാക്ഷിയെ 41 തവണ ഫോണ്‍ വിളിച്ചിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഈ വിവരം പ്രോസിക്യൂഷന്‍ കോടതിയെ അറിയിക്കുകയും ചെയ്തു. തുടര്‍ന്നാണ് ഇയാള്‍ മൊഴിമാറ്റാന്‍ സാധ്യതയുള്ളത് കണക്കിലെടുത്ത് രഹസ്യമൊഴി രേഖപ്പെടുത്താന്‍ തീരുമാനിച്ചത്.

ദിലീപിനെയും പള്‍സര്‍ സുനിയെയും ബന്ധിപ്പിക്കുന്ന മുഖ്യ തെളിവായാണ് സാക്ഷിയുടെ മൊഴിയെ പൊലീസ് കണ്ടിരുന്നത്. ഈ മൊഴിയാണ് മാറ്റിയത്. മജിസ്‌ട്രേറ്റിന് മുന്നില്‍ കൊടുത്ത മൊഴിയുടെ പകര്‍പ്പ് ലഭിച്ചപ്പോഴാണ് മൊഴി മാറ്റിയ വിവരം പോലീസ് അറിയുന്നത്.

മജിസ്‌ട്രേറ്റിന് മുന്നില്‍ നല്‍കിയ മൊഴിയില്‍ ലക്ഷ്യയില്‍ അന്നേദിവസം സുനില്‍കുമാറോ വിജേഷോ വന്നിട്ടില്ലെന്നും താന്‍ കണ്ടിട്ടില്ലെന്നുമാണ് സാക്ഷി പറഞ്ഞിട്ടുള്ളത്. അതേസമയം പള്‍സര്‍ സുനിയെ കോയമ്പത്തൂരില്‍ ഒളിവില്‍ കഴിയാന്‍ സഹായിച്ച മറ്റൊരു പ്രതി ചാര്‍ളിയും മജിസ്‌ട്രേറ്റിനു മുന്നില്‍ മൊഴിമാറ്റിയെന്നു സൂചനയുണ്ട്.

എന്നാല്‍ ഇപ്പോഴുള്ള മൊഴിമാറ്റങ്ങള്‍ കേസിനെ ബാധിക്കില്ലെന്നാണ് പൊലീസ് പറയുന്നത്. മൊഴിമാറ്റങ്ങള്‍ ഉണ്ടായേക്കുമെന്ന് മനസ്സിലാക്കി അന്വേഷണസംഘം മുന്‍കരുതല്‍ എടുത്തിരുന്നു. എല്ലാവരുടെയും മൊഴികള്‍ വീഡിയോയില്‍ ചിത്രീകരിച്ചിട്ടുണ്ട്. വേറെയും തെളിവുകളുണ്ട്. ഭീഷണിപ്പെടുത്തി മൊഴി രേഖപ്പെടുത്തിയെന്ന ആരോപണം പൊളിക്കാനുള്ള തെളിവുകളുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

നിലവിലെ സാക്ഷികളുടെ മൊഴിമാറ്റവും ദിലീപിനെതിരേ ആയുധമാക്കുകയാണ് അന്വേഷണസംഘം. ജയിലില്‍ നിന്നും പുറത്തിറങ്ങിയ ദിലീപ് കേസില്‍ നിര്‍ണ്ണായക ഇടപെടല്‍ നടത്തുന്നുണ്ടെന്ന് കോടതിയില്‍ പ്രോസിക്യൂഷന്‍ വീണ്ടും ഉന്നയിക്കും.

കേസില്‍ അഞ്ചാമത്തെ ജാമ്യാപേക്ഷ വന്ന ഘട്ടത്തില്‍ പ്രോസിക്യൂഷന്‍ കോടിതിയില്‍ ദിലീപ് ജയിലില്‍ കിടന്നാലും സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമം തുടരുന്നുണ്ടെന്ന് ആരോപിച്ചിരുന്നു. ഇപ്പോള്‍ ദിലീപ് പുറത്തിറങ്ങിയ സാഹചര്യത്തില്‍ സാക്ഷികള്‍ മൊഴിമാറ്റിയത് ഇത് സാധൂകരിക്കുന്നതാണെന്ന് പ്രോസിക്യൂഷന്‍ കോടിതിയില്‍ തെളിയിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.