മീസില്‍സ് റൂബെല്ല വാക്‌സിനേഷന്‍ സംസ്ഥാനതലത്തില്‍ തിരുവനന്തപുരം ജില്ല നാലാം സ്ഥാനത്ത്

single-img
2 November 2017

തിരുവനന്തപുരം: മീസില്‍സ് റൂബെല്ല വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങളില്‍ തിരുവനന്തപുരം ജില്ല സംസ്ഥാനത്ത് നാലാം സ്ഥാനത്ത്. ലക്ഷ്യമിട്ടവരില്‍ 78ശതമാനം കുട്ടികള്‍ക്ക് ഇതിനകം വാക്‌സിന്‍ നല്‍കിയതായി ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ജെ. സ്വപ്‌നകുമാരി അറിയിച്ചു. നവംബര്‍ മൂന്നുവരെ നടക്കുന്ന ക്യാമ്പയിന്റെ ഭാഗമായി ജില്ലയില്‍ 6,44,771 പേര്‍ക്ക് വാക്‌സിന്‍ നല്‍കുകയാണ് ലക്ഷ്യം. ജില്ലയില്‍ മീസില്‍സ് റൂബെല്ല ദൗത്യത്തിന്റെ ആദ്യഘട്ടം അവസാനിച്ചപ്പോള്‍ 4,27,153 കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവയ്‌പ്പെടുത്തിരുന്നു. രണ്ടാംഘട്ടം ആരംഭിച്ചതോടെ നിലവില്‍ 5,02,472 പേര്‍ കുത്തിവയ്‌പ്പെടുത്തു.

സംസ്ഥാനതലത്തല്‍ ജില്ല നാലാം സ്ഥാനമാണെങ്കിലും ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കിയ പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളെ അപേക്ഷിച്ച് തിരുവനന്തപുരത്ത് വാക്‌സിനേഷന്‍ ലക്ഷ്യമിട്ട കുട്ടികളുടെ എണ്ണം കൂടുതലാണ്. പത്തനംതിട്ട ജില്ലയില്‍ 2,03,454 പേരില്‍ 1,86,939 കുട്ടികള്‍ കുത്തിവയ്‌പ്പെടുത്തു. ആലപ്പുഴ ജില്ലയില്‍ 4,00,291 പേരില്‍ 3,40,717 കുട്ടികളും ഇടുക്കി ജില്ലയില്‍ 2,20,405 പേരില്‍ 1,81,042 കുട്ടികളും കുത്തിവയ്‌പ്പെടുത്തു.

സ്‌കൂളുകളിലും സ്ഥിരം രോഗപ്രതിരോധ കുത്തിവയ്പ്പു കേന്ദ്രങ്ങളുലും മാത്രമായി നടത്തിയ ബോധവത്കരണ പ്രവര്‍ത്തനങ്ങളിലൂടെയാണ് ഇത്രയും കുട്ടികള്‍ക്ക് കുത്തിവയ്പ് നല്‍കാന്‍ കഴിഞ്ഞത്. ജില്ലയില്‍ കുത്തിവയ്പ്പില്‍ നൂറു ശതമാനവും നേട്ടം കൈവരിച്ച സ്‌കൂളുകള്‍ക്ക് ജില്ലാ കളക്ടറുടെ ചേംബറില്‍ വച്ച് അവാര്‍ഡ് നല്‍കും.

രണ്ടാം ഘട്ടത്തിന്റെ ഭാഗമായി അംഗണവാടികളിലും പ്ലേസ്‌കൂളുകളിലും നഴ്‌സറികളിലും പ്രതിരോധ ദൗത്യം വ്യാപിപ്പിച്ചു കഴിഞ്ഞു. ആദ്യഘട്ടത്തില്‍ പ്രതിരോധ കുത്തിവയ്പ്പിനോട് വിമുഖത കാണിച്ച ചുരുക്കം ചില മാതാപിതാക്കളും തങ്ങളുടെ കുട്ടികള്‍ക്ക് മീസില്‍സ് റൂബെല്ല പ്രതിരോധം ഉറപ്പുവരുത്തുനതിനായി മുന്നോട്ടുവന്നു തുടങ്ങിയിട്ടുണ്ട്. കുത്തിവയ്പ് എടുത്ത സ്‌കൂളുകളില്‍ വിട്ടുപോയ കുട്ടികള്‍ക്ക് മാത്രമായി മറ്റൊരു ദിവസം നല്‍കി കഴിഞ്ഞു. സ്‌കൂളുകളില്‍ കുത്തിവയ്‌പ്പെടുക്കാന്‍ സാധിക്കാതിരുന്ന കുട്ടികള്‍ ആരോഗ്യ കേന്ദ്രങ്ങളിലൂടെയും വാക്‌സിനേഷന്‍ സ്വീകരിച്ചു വരുന്നു.

കുത്തിവയ്പിനെക്കുറിച്ച് ആദ്യം പ്രചരിച്ച തെറ്റിദ്ധാരണ പരത്തുന്ന സന്ദേശങ്ങള്‍ തള്ളിക്കളയുന്ന സമീപനമാണ് എല്ലായിടത്തും രക്ഷിതാക്കള്‍ സ്വീകരിച്ചത്. ചിലയിടങ്ങളില്‍ പി.ടി.എ ഭാരവാഹികള്‍ തന്നെ പ്രതിരോധ കുത്തിവയ്പിനു വേണ്ട സഹായങ്ങള്‍ ചെയ്തു നല്‍കുന്നുണ്ടെന്നും ജില്ലാ പ്രോഗ്രാം മാനേജര്‍ അറിയിച്ചു.
കാമ്പയിന്റെ വിജയകരമായ നടത്തിപ്പിന് വിദ്യാഭ്യാസ വകുപ്പ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, സിബിഎസ്‌സി, ഐസിഎസ്‌സി മാനേജ്‌മെന്റുകള്‍ എന്നിവര്‍ കാര്യക്ഷമമായ പിന്തുണ നല്‍കി വരുന്നു. പദ്ധതി വിലയിരുത്തുന്നതിനായി ലോകാരോഗ്യ സംഘടനയുടെയും യൂണിസെഫിന്റെയും പ്രതിനിധികള്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചു.