പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ ഒളിക്യാമറയില്‍ കുടുങ്ങി; ‘സംഘടിതമായി മതപരിവര്‍ത്തനം നടത്താറുണ്ട്’

single-img
1 November 2017

ന്യൂഡല്‍ഹി: സംഘടിതമായി മതപരിവര്‍ത്തനം നടത്താറുണ്ടെന്നും ഹവാല പണം സ്വീകരിക്കാറുണ്ടെന്നും സമ്മതിച്ച് പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍. ഇന്ത്യ ടുഡേ ചാനല്‍ നടത്തിയ ഒളി കാമറ ഓപ്പറേഷനിലാണ് നേതാക്കളുടെ വെളിപ്പെടുത്തല്‍. പോപ്പുലര്‍ ഫ്രണ്ടിന്റെ വനിതാ വിഭാഗമായ വിമണ്‍സ് ഫ്രണ്ട് അധ്യക്ഷ എ.എസ് സൈനബ, പോപ്പുലര്‍ ഫ്രണ്ട് സ്ഥാപക നേതാവും തേജസ് അസോസിയേറ്റ് എഡിറ്ററുമായ അഹമ്മദ് ഷെരീഫ് എന്നിവര്‍ തങ്ങള്‍ മതപരിവര്‍ത്തനം നടത്താറുണ്ടെന്ന് സമ്മതിക്കുന്ന ദൃശ്യങ്ങള്‍ ഇന്ത്യ ടുഡേ പുറത്തുവിട്ടു.

ആദ്യം രാജ്യത്തും ശേഷം ലോകം മുഴുവനും ഇസ്ലാമിക രാജ്യം സ്ഥാപിക്കുകയെന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് അഹമ്മദ് ഷെരീഫ് പറയുന്നതും വീഡിയോയിലുണ്ട്. ആര്‍എസ്എസുകാര്‍ പ്രശ്‌നം ഉണ്ടാക്കുന്നതിനാല്‍ മതപരിവര്‍ത്തനം എന്ന പദം തങ്ങള്‍ ഉപയോഗിക്കാറില്ലെന്നും പകരം ആദ്യം മറ്റേതെങ്കിലും പേരില്‍ ഒരു ചാരിറ്റബിള്‍ സ്ഥാപനം തുടങ്ങിയ ശേഷം മതം മാറുന്നവരെ അവിടെ താമസിപ്പിക്കുകയും പിന്നീട് പതിയെ മതം മാറ്റിയെടുക്കുകയാണ് പതിവെന്നും ഇവര്‍ സമ്മതിക്കുന്നുണ്ട്.

മഞ്ചേരിയിലെ സത്യസരണി ഒരു മതംമാറ്റ കേന്ദ്രമല്ല. ഒരു ചാരിറ്റബിള്‍ സ്ഥാപനമാണ്. ഇത്തരത്തിലുള്ള സ്ഥാപനങ്ങള്‍ തുടങ്ങുകയാണ് ആദ്യം ചെയ്യുക. മതം മാറുന്നവര്‍ അവിടെ താമസിക്കും. അവര്‍ മതംമാറുകയല്ലേ എന്ന ചോദ്യത്തിന് അതേയെന്നാണ് സൈനബയുടെ മറുപടി. മതം മാറുന്നവര്‍ അത് ചെയ്ത ശേഷമായിരിക്കും പുറത്തു വരിക. മതംമാറ്റ കാര്യം പുറത്തു പറയാന്‍ സാധ്യത കുറവാണെന്നും സൈനബ പറയുന്നു.

സത്യസരണി പോലെയുള്ള സ്ഥാപനം മതമാറ്റ കേന്ദ്രമായിട്ടല്ല വിദ്യാഭ്യാസ സ്ഥാപനം എന്ന രീതിയിലാണ് റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. തുടക്കത്തില്‍ 1516 പേരെ ഉള്‍പ്പെടുത്തി ഒരു ട്രസ്റ്റ് ഉണ്ടാക്കിയ ശേഷം സെന്ററിന് പറ്റിയ സ്ഥലം കണ്ടെത്തുകയും അവിടെ പള്ളി, ഭക്ഷണതാമസ സൗകര്യം എന്നിവയെല്ലാം തയ്യാറാക്കുകയും ചെയ്യും.

തുടര്‍ന്ന് സൊസൈറ്റീസ് രജിസ്‌ട്രേഷന്‍ ആക്ട് പ്രകാരം സര്‍ക്കാരില്‍ രജിസ്റ്റര്‍ ചെയ്താണ് പ്രവര്‍ത്തനം തുടങ്ങുന്നത്. മതംമാറ്റ കേന്ദ്രം എന്ന നിലയില്‍ ആയിരിക്കില്ല രജിസ്റ്റര്‍ ചെയ്യുന്നതെന്നും പിന്നീട് ഇസ്ലാമിനെക്കുറിച്ചും മറ്റും പഠിപ്പിക്കുകയാണ് ചെയ്യുന്നതെന്നും സൈനബ വിശദീകരിക്കുന്നു.

മതം മാറുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ മറ്റു കേന്ദ്രങ്ങളെയാണ് ഇവര്‍ സമീപിക്കുന്നത്. സത്യസരണിയില്‍ നിന്ന് മതം മാറിയെന്ന സര്‍ട്ടിഫിക്കറ്റ് നല്‍കിയാല്‍ ഇതൊരു മതം മാറ്റ കേന്ദ്രമാണെന്ന് മറ്റുള്ളവര്‍ അറിയില്ലേ എന്ന ചോദ്യത്തിന്, മറ്റ് സ്ഥാപനങ്ങളുടെ സര്‍ട്ടിഫിക്കറ്റ് നല്‍കുകയോ അതല്ലെങ്കില്‍ നോട്ടറിയുടെ സാന്നിദ്ധ്യത്തില്‍ സ്വയം സാക്ഷ്യപ്പെടുത്തുകയോ ചെയ്യുമെന്നാണ് സൈനബയുടെ മറുപടി.

സര്‍ക്കാര്‍ അനുമതിയോടെ മതം മാറ്റാന്‍ അനുവാദമുള്ള പൊന്നാനിയിലെ മഊനത്തുല്‍ ഇസ്ലാം, കോഴിക്കോട്ടെ തര്‍ബിയ്യത്തുല്‍ ഇസ്ലാം എന്നീ സ്ഥാപനങ്ങളുമായി ബന്ധപ്പെടാറുണ്ടെന്നും സൈനബ പറയുന്നു. അതേസമയം വിവാദമായ ഹാദിയയുടെ മതം മാറ്റത്തെക്കുറിച്ച് സൈനബ പ്രതികരിച്ചില്ല.

പോപ്പുലര്‍ ഫ്രണ്ടിനും സത്യസരണിക്കുമെല്ലാം സാമ്പത്തിക സഹായം ഹവാല ഇടപാട് വഴിയാണ് ലഭിക്കുന്നതെന്ന് അഹമ്മദ് ഷെരീഫ് പറയുന്നത് ദൃശ്യങ്ങളിലുണ്ട്. അതേസമയം ദൃശ്യങ്ങള്‍ പുറത്തുവന്ന ശേഷം പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്ന ആവശ്യവുമായി കേന്ദ്ര നിയമ മന്ത്രി രവി ശങ്കര്‍ പ്രസാദ് രംഗത്തെത്തി.