കേന്ദ്രസര്‍ക്കാരിനെ മറികടന്ന് മദ്രാസ് ഹൈക്കോടതി: ആധാര്‍ ഇല്ലാതെ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ അനുമതി നല്‍കി

single-img
1 November 2017

ആധാര്‍ നമ്പര്‍ നല്‍കാതെ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ മദ്രാസ് ഹൈക്കോടതിയുടെ അനുമതി. കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിനെ മറികടന്നാണ് ആധാറില്ലാതെ റിട്ടേണ്‍ സമര്‍പ്പിക്കാന്‍ ഹര്‍ജിക്കാരിക്കു മദ്രാസ് ഹൈക്കോടതി അനുമതി നല്‍കിയത്.

ചെന്നൈ സ്വദേശിയായ പ്രീതി മോഹന്‍ എന്ന ഹര്‍ജിക്കാരിക്കാണ് ആധാര്‍ ഇല്ലാതെ ആദായനികുതി റിട്ടേണ്‍ ചെയ്യാന്‍ ജസ്റ്റിസ് ടി.എസ്. ശിവഗ്‌നാനം ഇടക്കാല ഉത്തരവിറക്കിയത്. ആദായനികുതി റിട്ടേണ്‍ നല്‍കാന്‍ പാനും ആധാറും ബന്ധിപ്പിക്കണമെന്നാണു കേന്ദ്രത്തിന്റെ ഉത്തരവ്.

ഇതുള്‍പ്പെടെ ആധാറുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിശോധിക്കാന്‍ സുപ്രീം കോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ച് രൂപീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മദ്രാസ് ഹൈക്കോടതിയുടെ സുപ്രധാന തീരുമാനം. ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ ആധാര്‍ നിര്‍ബന്ധമാക്കിയ നിയമത്തിന് സുപ്രീംകോടതി ഭാഗിക വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ആദായ നികുതി വകുപ്പ് ഇത് പരിഗണിക്കുന്നില്ലെന്നു പ്രീതി കോടതിയെ അറിയിച്ചു.

ആധാര്‍ നമ്പര്‍ നല്‍കാതെ റിട്ടേണ്‍ സമര്‍പ്പിക്കാന്‍ കേരളാ ഹൈക്കോടതി അനുമതി നല്‍കിയിരുന്നതായും പ്രീതി മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു. തുടര്‍ന്ന്, ഇന്ന് മുതല്‍ റിട്ടേണ്‍ സമര്‍പ്പിക്കേണ്ടതിന്റെ അവസാന ദിവസം വരെ ആധാര്‍ ഇല്ലാതെ റിട്ടേണ്‍ സമര്‍പ്പിക്കാന്‍ കോടതി അനുവദിക്കുകയായിരുന്നു.

എന്നാല്‍, റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതില്‍ വീഴ്ച വരുത്തിയാല്‍ പിഴയൊടുക്കേണ്ടി വരുമെന്നും കോടതി അറിയിച്ചു. ഇതിന് പുറമെ പരാതിക്കാരിയുടെ 2017-18 സാമ്പത്തിക വര്‍ഷത്തിലെ റിട്ടേണ്‍ ആധാര്‍ നമ്പറില്ലാതെ സ്വീകരിക്കാന്‍ ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു.