ചാലക്കുടി രാജീവ് വധം: ഒരു സിംഗിള്‍ ബെഞ്ചിനെ വിമര്‍ശിക്കാന്‍ മറ്റൊരു സിംഗിള്‍ ബെഞ്ചിന് അധികാരമില്ലെന്ന് ജസ്റ്റിസ് ഉബൈദ്

single-img
1 November 2017

കൊച്ചി: രാജീവ് വധക്കേസില്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ പരാമര്‍ശങ്ങള്‍ക്കെതിരെ ജസ്റ്റിസ് പി. ഉബൈദ്. ഒരു സിംഗിള്‍ ബെഞ്ചിനെ വിമര്‍ശിക്കാന്‍ മറ്റൊരു സിംഗിള്‍ ബെഞ്ചിന് അധികാരമില്ലെന്ന് ജസ്റ്റിസ് ഉബൈദ് പറഞ്ഞു. തുറന്ന കോടതിയിലാണ് ഉബൈദ് തന്റെ നിലപാട് വ്യക്തമാക്കിയത്. വ്യക്തിപരമായി അവമതിപ്പുണ്ടാക്കുന്നതാണ് സിംഗിള്‍ ബെഞ്ച് വിധിയിലെ പരാമര്‍ശങ്ങളെന്നും ഉബൈദ് കുറ്റപ്പെടുത്തി.

കൊലപാതക കേസിലെ ഏഴാം പ്രതിയായ അഭിഭാഷകന്‍ സി.പി ഉദയഭാനുവിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ ജസ്റ്റിസ് ഉബൈദ് പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിനെ കഴിഞ്ഞ ദിവസം ജസ്റ്റിസ് എ ഹരിപ്രസാദ് രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഉദയഭാനുവിന്റെ അറസ്റ്റ് തടയുന്നതായിരുന്നു ഉബൈദിന്റെ ഇടക്കാല ഉത്തരവ്.

അറസ്റ്റ് തടഞ്ഞത് കേസന്വേഷണത്തെ ബാധിച്ചെന്ന് കോടതി നിരീക്ഷിച്ചിരുന്നു. ഇതിനെതിരെയാണ് ഉബൈദ് രംഗത്തെത്തിയിരിക്കുന്നത്. സിംഗിള്‍ ബെഞ്ച് ഉത്തരവിലെ പരാമര്‍ശങ്ങള്‍ ജുഡീഷ്യല്‍ മര്യാദയ്ക്ക് ചേര്‍ന്നതല്ലെന്ന് ജസ്റ്റിസ് ഉബൈദ് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ചാലക്കുടി രാജീവ് വധക്കേസില്‍ ഉദയഭാനുവിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിയത്. ഉദയഭാനുവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടത് ആവശ്യമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

ഗൗരവതരമായ കേസുകളില്‍ പരിഗണനയിലിരിക്കുന്ന മുന്‍കൂര്‍ ജാമ്യഹര്‍ജികളില്‍ കേസന്വേഷണത്തിന് തടസ്സമാകുന്ന ഇടക്കാല ഉത്തരവുകള്‍ ശരിയല്ലെന്നാണ് ഉദയഭാനുവിന്റെ ജാമ്യഹര്‍ജി തള്ളിക്കൊണ്ട് കഴിഞ്ഞ ദിവസം സിംഗിള്‍ ബെഞ്ച് അഭിപ്രായപ്പെട്ടത്.

സെഷന്‍സ് കോടതിയായാലും ഹൈക്കോടതിയായാലും മുന്‍കൂര്‍ ജാമ്യത്തിനുള്ള വിവേചനാധികാരം വിനിയോഗിക്കുമ്പോള്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു. കേസില്‍ ഉദയഭാനുവിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിയ കോടതി അദ്ദേഹത്തെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടത് ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി.

ഇടക്കാല ഉത്തരവിന് പിന്നാലെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജസ്റ്റിസ് ഉബൈദ് പിന്‍മാറിയിരുന്നു. കൊല്ലപ്പെട്ട രാജീവിന്റെ മകന്‍ ആരോപണങ്ങള്‍ ഉന്നയിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്. ഇതിന് പിന്നാലെ ജസ്റ്റിസ് ഉബൈദിനെതിരെ രാജീവിന്റെ അമ്മ സുപ്രിം കോടതി ചീഫ് ജസ്റ്റിസിനടക്കം പരാതിയും നല്‍കിയിരുന്നു.