ഐഎഎസ് പരീക്ഷയ്ക്ക് കോപ്പിയടി: മലയാളി ഐ.പി.എസ് ഉദ്യോഗസ്ഥന്റെ ഭാര്യയും അറസ്റ്റില്‍

single-img
31 October 2017

ഹൈദരാബാദ്: സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് കോപ്പിയടിച്ചതിന് മലയാളി ഐ.പി.എസ് ഉദ്യോഗസ്ഥന്‍ പിടിയിലായതിന് പിന്നാലെ കോപ്പിയടിക്കാന്‍ സഹായിച്ച ഇയാളുടെ ഭാര്യ ജോയ്‌സി ജോയിയും അറസ്റ്റില്‍. ഇവരെ ചെന്നൈ പൊലീസ് ചോദ്യം ചെയ്യുകയാണ്.

പരീക്ഷാഹാളിനു പുറത്തുനിന്ന ഭാര്യ, ഫോണില്‍ ബ്ലൂ ടൂത്ത് വഴി ഉത്തരങ്ങള്‍ പറഞ്ഞു കൊടുക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. എഗ്‌മോറിലെ സ്‌കൂളിലായിരുന്നു പരീക്ഷ. സഫീറിനെതിരെ വഞ്ചനാക്കുറ്റം അടക്കമുള്ളവയാണു ചുമത്തിയിട്ടുള്ളത്. സമാന കുറ്റങ്ങള്‍ ജോയ്‌സിനെതിരെയും ചുമത്തുമെന്നാണ് അറിയുന്നത്.

കഴിഞ്ഞ ദിവസമാണ് തമിഴ്‌നാട് കേഡര്‍ ഐ.പി.എസ് ഉദ്യോഗസ്ഥനും മലയാളിയുമായ സഫീര്‍ കരീമിനെ സിവില്‍ സര്‍വീസ് മെയിന്‍ പരീക്ഷയ്ക്കിടെ കോപ്പിയടിച്ചതിന് ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥര്‍ പിടികൂടിയത്. സഫീറിന്റെ ഷര്‍ട്ടില്‍ ഘടിപ്പിച്ച മൊബൈല്‍ ബ്‌ളൂടൂത്ത് കാമറ വഴി ജോയ്‌സി ജോയി ഉത്തരങ്ങള്‍ പറഞ്ഞു കൊടുക്കുകയായിരുന്നു. ജോയ്‌സിയെ ഇന്ന് രാവിലെ ഹൈദരാബാദില്‍ നിന്നുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

സഫീര്‍ കരീം 112-ാം റാങ്ക് നേടിയാണ് ഐപിഎസിലെത്തിയത്. തിരുവനന്തപുരത്തും കൊച്ചിയിലും കരീംസ് ഐഎഎസ് സ്റ്റഡി സെന്റര്‍ എന്നപേരില്‍ സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രവും നടത്തിയിരുന്നു. കോപ്പിയടി നടത്തുന്നുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് ഇയാള്‍ പ്രത്യേക നിരീക്ഷണത്തിലായിരുന്നു. പ്രൊബേഷനിലുള്ള സഫീറിനെ, കുറ്റം തെളിഞ്ഞാല്‍ ഐപിഎസില്‍നിന്നു പുറത്താക്കിയേക്കും.