ഹോസ്റ്റലിലുള്ള ഭാവി വധുവിനെ കാണാന്‍ ‘പോലീസ് ഏമാന്‍ മതില്‍ ചാടി’; പന്തികേടു തോന്നി ചോദ്യം ചെയ്ത പതിനാറുകാരനെ മെഡിക്കല്‍ കോളേജ് എസ്‌ഐ ക്രൂരമായി മര്‍ദ്ദിച്ചു

single-img
28 October 2017

കോഴിക്കോട്: അര്‍ദ്ധരാത്രിയില്‍ വനിതാ ഹോസ്റ്റല്‍ പരിസരത്ത് കണ്ട എസ്.ഐയെ ചോദ്യം ചെയ്ത പതിനാറുകാരന് ക്രൂരമര്‍ദ്ദനം. കോഴിക്കോട് നടക്കാവിലാണ് സംഭവം. അജയ് എന്ന പതിനാറുകാരനാണ് എസ്.ഐയുടെ മര്‍ദ്ദനമേറ്റത്.

വ്യാഴാഴ്ച രാത്രി പത്തരയോടെയാണ് നടക്കാവ് സ്റ്റേഷന്‍ പരിധിയിലുള്ള വനിതാ ഹോസ്റ്റല്‍ പരിസരത്ത് മെഡിക്കല്‍ കോളേജ് എസ്‌ഐ ഹബീബുള്ള എത്തിയത്. ഹോസ്റ്റലിന് പുറത്ത് ഒരു സ്ത്രീയുമായി ഒരാള്‍ സംസാരിച്ചുനില്‍ക്കുന്നത് കണ്ട കുട്ടിയുടെ പിതാവാണ് ആദ്യം കാര്യം അന്വേഷിച്ചത്.

ഇതോടെ എസ്.ഐ ഇയാളെ മര്‍ദ്ദിക്കുകയായിരുന്നു. ഇത് തടയാനെത്തിയ പതിനാറുകാരനെയും എസ്.ഐ മര്‍ദ്ദിച്ചു. താന്‍ ആരാണെന്ന് മനസിലായില്ലേ എന്നു ചോദിച്ചായിരുന്നു എസ്‌ഐയുടെ മര്‍ദ്ദനം. തുടര്‍ന്ന് കുട്ടിയെ ജീപ്പില്‍ എടുത്തിട്ട് കൊണ്ടുപോകാന്‍ ശ്രമിച്ചപ്പോള്‍ അമ്മയും സഹോദരിയും ചേര്‍ന്ന് ജീപ്പ് തടയുകയായിരുന്നു.

നാട്ടുകാര്‍ ഓടിക്കൂടിയതോടെ കുട്ടിയെ ഇറക്കിവിട്ടശേഷം എസ്.ഐ ജീപ്പുമായി മുങ്ങി. ഇടുപ്പെല്ലിനും കഴുത്തെല്ലിനും പരുക്കേറ്റ കുട്ടി മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. അതിനിടെ എസ്.ഐയ്‌ക്കെതിരെ പരാതിയുമായി കുട്ടിയുടെ സഹോദരന്‍ സ്റ്റേഷനില്‍ എത്തിയപ്പോള്‍ പോലീസുകാരും ഭീഷണിപ്പെടുത്തിയെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.

എസ്.ഐയ്‌ക്കെതിരെ പരാതി നല്‍കരുതെന്ന് പോലീസ് പറഞ്ഞതായും നാലു തവണ പരാതിയുമായി സ്റ്റേഷനില്‍ എത്തിയിട്ടും പരാതി സ്വീകരിക്കാന്‍ തയ്യാറായില്ലെന്നും വീട്ടുകാര്‍ പറഞ്ഞു. അതേസമയം സംഭവം മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയതോടെ വെള്ളയില്‍ സ്റ്റേഷനില്‍ നിന്ന് ശനിയാഴ്ച രാവിലെ പോലീസെത്തി കുട്ടിയുടെ മൊഴിയെടുത്തു.

ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും കുട്ടിയുടെ മൊഴിയെടുത്തിട്ടുണ്ട്. മര്യാദക്ക് സംസാരിക്കണമെന്ന് പറഞ്ഞ് എസ് ഐ ആക്രോശിച്ചതായി അജയ് പറയുന്നു. വയറ്റില്‍ ആഞ്ഞു ചവിട്ടി. ജീപ്പിനുള്ളില്‍ കയറ്റി കൈകള്‍ പിടിച്ചുവെച്ച് മര്‍ദ്ദിച്ചുവെന്നും അജയ് പോലീസിനും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്കും മൊഴി നല്‍കി.

അതേസമയം, ഹോസ്റ്റലില്‍ താമസിക്കുന്ന ഭാവി വധുവിനെ കാണാന്‍ പോയതാണെന്നും, കുട്ടി ചോദ്യം ചെയ്തപ്പോള്‍ എതിര്‍ക്കുക മാത്രമാണ് ചെയ്തതെന്നുമായിരുന്നു മെഡിക്കല്‍ കോളേജ് എസ്‌ഐയുടെ വിശദീകരണം. ഈ ലേഡീസ് ഹോസ്റ്റലിന്റെ പ്രദേശത്ത് സാമൂഹ്യവിരുദ്ധരുടെ ശല്യം രൂക്ഷമായിരുന്നു. അതുകൊണ്ടാണ് രാത്രിയുടെ മറവില്‍ എത്തുന്നവരെ നാട്ടുകാര്‍ നിരീക്ഷിച്ചിരുന്നത്.