സംവിധായകനും, സഹസംവിധായകനും, നിര്‍മ്മാതാവും തമ്മിലടിച്ചു: മോഹന്‍ലാല്‍ ചിത്രം ഒടിയന്റെ ചിത്രീകരണം വീണ്ടും നിര്‍ത്തിവച്ചു

single-img
28 October 2017

മോഹന്‍ലാല്‍ ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ഒടിയന്റെ ചിത്രീകരണം വീണ്ടും നിര്‍ത്തിവച്ചു. ചിത്രത്തിന്റെ സംവിധായകനും, സഹസംവിധായകനും, നിര്‍മ്മാതാവും തമ്മിലുള്ള പടലപിണക്കങ്ങള്‍ മൂലമാണ് ചിത്രീകരണം വീണ്ടും നിര്‍ത്തിവച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

സംവിധായകന്‍ ശ്രീകുമാര്‍ മേനോനെ മൂലക്കിരുത്തി പകരം എം. പത്മകുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത് എന്ന് ഇടയ്ക്ക് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഈ വാര്‍ത്തകള്‍ ശരിവെക്കുന്ന രീതിയിലാണ് ഇപ്പോള്‍ പുറത്തുവരുന്ന പുതിയ റിപ്പോര്‍ട്ടുകള്‍.

”ചിത്രത്തിന്റെ സംഘട്ടന സംവിധായകന്‍ പീറ്റര്‍ ഹെയ്ന്‍ തെലുങ്ക് സിനിമയുടെ തിരക്കിലായതിനാലാണ് ചിത്രീകരണം നിര്‍ത്തി വച്ചത് എന്നാണ് ചിത്രവുമായി ബന്ധപ്പെട്ടവര്‍ അറിയിച്ചിരിക്കുന്നത്. തെലുങ്ക് സിനിമയുടെ ഡേറ്റ് അഡ്ജസ്റ്റ് ചെയ്തായിരുന്നു പീറ്റര്‍ ഹെയ്ന്‍ ഒടിയന്റെ ചിത്രീകരണത്തിനായി എത്തിയത്.

വാരണാസിയിലും പാലക്കാടുമായി രണ്ട് ഷെഡ്യൂളുകള്‍ ചിത്രീകരിച്ച ഒടിയന്റെ അവസാനഘട്ട ഫൈറ്റ് സീക്വന്‍സുകള്‍ ചിത്രീകരിക്കുന്നതിനിടയിലായിരുന്നു പീറ്റര്‍ ഹെയ്‌ന് വീണ്ടും തെലുങ്ക് സിനിമയിലേക്ക് പോകേണ്ടി വന്നത്. അബുദാബിയിലും കര്‍ണാടകയിലെ ബെല്ലാരിയിലും തെലുങ്ക് സിനിമയുടെ ഫൈറ്റ് സ്വീക്വന്‍സുകള്‍ ചിത്രീകരിച്ച ശേഷം നവംബര്‍ എട്ടിന് പീറ്റര്‍ ഹെയ്ന്‍ വീണ്ടും തിരിച്ചെത്തുമെന്നും ചിത്രത്തിന്റെ അണിയറക്കാര്‍ പറയുന്നു.”

എന്നാല്‍ ഒടിയന്‍ ടീമംഗങ്ങള്‍ക്കിടയില്‍ ഉടലെടുത്ത പടലപിണക്കങ്ങളും മറ്റുമാണ് ചിത്രീകരണം നിര്‍ത്തിവെക്കാന്‍ ഇടയാക്കിയത് എന്നാണ് ഈ സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ചിലയാളുകള്‍ പറയുന്നത്. ‘ഒടിയന്റെ’ ചിത്രീകരണം അതിവേഗം പുരോഗമിക്കുന്നതിനിടെ മേക്കിംഗ് വീഡിയോ പുറത്തു വന്നതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. ഈ സിനിമയുടെ യാതൊരു വിവരങ്ങളും പുറത്തുവിടരുതെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ നിര്‍ദ്ദേശിച്ചിരുന്നു.

എന്നാല്‍ സിനിമയെ സംബന്ധിച്ച ചില വിവരങ്ങള്‍ പുറത്തു പോയത് ശ്രീകുമാര്‍ മേനോനെ ചൊടിപ്പിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ശ്രീകുമാര്‍ മേനോന്റെ കൈക്കൊണ്ട നിലപാടുകള്‍ക്കെതിരെ അണിയറ പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി നിന്നു. ഇതോടൊപ്പം പ്രമുഖ സംവിധായകന്‍ എം. പത്മകുമാര്‍ സിനിമയില്‍ കൈകടത്തുന്നതിനെയും ശ്രീകുമാര്‍ മേനോന്‍ എതിര്‍ത്തിരുന്നു.

ചിത്രത്തിന്റെ നിര്‍മ്മാതാവായ ആന്റണി പെരുമ്പാവൂരിന്റെ ഇടപെടലുകളും ശ്രീകുമാര്‍ മേനോന്‍ അംഗീകരിച്ചിരുന്നില്ല. ആന്റണി പെരുമ്പാവൂരിന്റെ വിശ്വസ്തനായ ഷാജി കുമാറാണ് ഒടിയന്റെ ക്യാമറാന്‍. അതുകൊണ്ടുതന്നെ എം. പത്മകുമാര്‍, ആന്റണി പെരുമ്പാവൂര്‍, ഷാജി കുമാര്‍ എന്നിവര്‍ ചേര്‍ന്ന് കാര്യങ്ങള്‍ നിയന്ത്രിക്കുന്നുവെന്ന പ്രതീതിയും സൃഷ്ടിക്കപ്പെട്ടിരുന്നു.

പുലിമുരുകന്‍ ടീം തന്നെ ഒടിയനും മതിയെന്ന് ആന്റണി പെരുമ്പാവൂര്‍ നേരത്തെ നിലപാട് എടുത്തിരുന്നു. എന്നാല്‍ ഇതിനു വിരുദ്ധമായി ബോളിവുഡിലെ പ്രമുഖരായ അണിയറ പ്രവര്‍ത്തകരെ ഒടിയനുമായി സഹകരിപ്പിക്കാനായിരുന്നു ശ്രീകുമാര്‍ മോനോന് താല്‍പ്പര്യം.

പക്ഷേ ക്യാമറാമാനായി ഷാജി കുമാറും ആക്ഷന്‍ സംവിധായകനായി പീറ്റര്‍ ഹെയ്‌നും എത്തുകയായിരുന്നു. ഒടിയന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ക്യാമറാമാന്‍ ഷാജികുമാര്‍ പോസ്റ്റ് ചെയതത് ശ്രീകുമാര്‍ മോനോന്‍ ചോദ്യം ചെയ്തതോടെ കാര്യങ്ങള്‍ വീണ്ടും കൈവിട്ടുപോയി.

നേരത്തെ വാരണാസി സെറ്റിലെ ചിത്രങ്ങള്‍ ശ്രീകുമാര്‍ മേനോനും സാമൂഹ്യമാധ്യമങ്ങളില്‍ ഇട്ടിരുന്നു. ഇതേ കാമറാമാനും ചെയ്തിട്ടുള്ളൂവെന്നാണ് ലൊക്കേഷനിലെ ഷാജി കുമാറിനെ അനുകൂലിക്കുന്നവര്‍ പറയുന്നത്. ഇതോടെ രണ്ട് ചേരി രൂപപ്പെടാതിരിക്കാനും തര്‍ക്കങ്ങള്‍ ചിത്രത്തെ ബാധിക്കാതിരിക്കാനും വേണ്ടി എം. പത്മകുമാറിനെ സംവിധാനം ഏല്‍പ്പിച്ചുവെന്നാണ് അണിയറക്കാര്‍ പറഞ്ഞിരുന്നത്.

ശ്രീകുമാര്‍ മേനോന്റെ കന്നി ചിത്രമാണ് ഒടിയന്‍. ഇതിനു ശേഷം എംടിയുടെ ബ്രഹ്മാണ്ഡ ചിത്രം രണ്ടാമൂഴമാണ് ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യാനിരിക്കുന്നത്. എന്നാല്‍ ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ കാരണം രണ്ടാമൂഴത്തില്‍ നിന്ന് ശ്രീകുമാര്‍ മേനോനെ ഒഴിവാക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.