കോണ്‍ഗ്രസിന് മുന്നറിയിപ്പുമായി ഹാര്‍ദിക് പേട്ടല്‍: നവംബര്‍ മൂന്നിനു മുന്‍പ് നിലപാടറിയിച്ചില്ലെങ്കില്‍ അമിത് ഷാ നേരിട്ട അതേ അവസ്ഥ വരും

single-img
28 October 2017

സഖ്യം സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമാകുന്നതിനിടെ പട്ടേല്‍ സംവരണ വിഷയത്തില്‍ കോണ്‍ഗ്രസ് നിലപാടു വ്യക്തമാക്കണമെന്ന മുന്നറിയിപ്പുമായി ഹാര്‍ദിക് പട്ടേല്‍ രംഗത്തെത്തി. നവംബര്‍ മൂന്നിനു മുന്‍പ് നിലപാടറിയിച്ചില്ലെങ്കില്‍ സൂറത്തിലെ റാലിക്കിടെ അമിത് ഷാ നേരിട്ട അതേ അവസ്ഥ തന്നെ കോണ്‍ഗ്രസും നേരിടേണ്ടിവരുമെന്ന് ഹാര്‍ദിക് ട്വിറ്ററില്‍ കുറിച്ചു.

ഗുജറാത്തില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ രൂപീകരിക്കുന്ന വിശാലസഖ്യത്തില്‍ ഹാര്‍ദിക് പട്ടേലും പങ്കാളിയാകുമെന്ന റപ്പോര്‍ട്ടുകള്‍ക്കിടെയാണ് പുതിയ വിവാദം. ഹാര്‍ദിക് പട്ടേല്‍ വിഭാഗത്തിനുള്ള പിന്തുണ കോണ്‍ഗ്രസ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ പട്ടേല്‍ വിഭാഗത്തിന് പ്രത്യേക സംവരണം വേണമെന്ന കാര്യത്തില്‍ നിലപാടു വ്യക്തമാക്കണമെന്നാണ് നിലവിലെ ആവശ്യം.

സര്‍ക്കാര്‍ ജോലി, കോളേജുകളിലെ അഡ്മിഷന്‍ എന്നിവയ്ക്ക് 50 ശതമാനം സംവരണം നല്‍കണമെന്ന് സുപ്രീം കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഹാര്‍ദിക്കിന്റെ പ്രസ്താവനയോടു കോണ്‍ഗ്രസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

അതേസമയം കഴിഞ്ഞമാസം സൂറത്തില്‍ അമിത് ഷാ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ സമയം പിന്നിട്ടതോടെ ചര്‍ച്ച സംഘര്‍ഷത്തിലേക്കു നീങ്ങുകയും സ്ഥലത്തെ ഉപകരണങ്ങള്‍ നശിപ്പിക്കുകയും ചെയ്തിരുന്നു.

അതിനിടെ, നവംബര്‍ മൂന്നിന് ഗുജറാത്തില്‍ വീണ്ടും സന്ദര്‍ശനത്തിനെത്തുന്ന ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കൊപ്പം ഹാര്‍ദിക് പട്ടേലും വേദി പങ്കിടുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഹാര്‍ദിക്കിന്റെ പരസ്യനിലപാട് കോണ്‍ഗ്രസ് വൃത്തങ്ങളെ ആശങ്കയിലാക്കിയിരിക്കുകയാണ്.