അന്വേഷണ സംഘത്തെ വെട്ടിലാക്കി ദിലീപിന്റെ നാടകീയ നീക്കം; ആഭ്യന്തര സെക്രട്ടറിയ്ക്ക് പരാതി നല്‍കി; ‘ഗൂഢാലോചന അന്വേഷിച്ചാല്‍ ഞെട്ടിക്കുന്ന പല വിവരങ്ങളും പുറത്തുവരും’

single-img
28 October 2017

കൊച്ചി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണ സംഘത്തിനെതിരെ ദിലീപ് ആഭ്യന്തര സെക്രട്ടറിയ്ക്ക് പരാതി നല്‍കി. തന്നെ ജയിലില്‍ അടച്ചതിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് ദിലീപ് പരാതി നല്‍കിയിരിക്കുന്നത്.

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ ഒന്നാം പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിക്കാന്‍ അന്വേഷണസംഘം തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തനിയ്‌ക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്ന വാദവുമായി ദിലീപ് രംഗത്തെത്തുന്നത്. ദിലീപിന്റെ പരാതിയില്‍ ആഭ്യന്തര സെക്രട്ടറി തുടര്‍നടപടി സ്വീകരിച്ചാലും ഇല്ലെങ്കിലും സി.ബി.ഐ അന്വേഷണത്തിന് കളമൊരുക്കുക എന്ന ലക്ഷ്യമാണ് ഇതിന് പിന്നിലെന്നാണ് സൂചന.

സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുന്നതിന് മുമ്പ് ബന്ധപ്പെട്ട അധികൃതര്‍ക്ക് നല്‍കിയ പരാതി സംബന്ധിച്ച കാര്യങ്ങള്‍ കോടതിയെ ബോധ്യപ്പെടുത്തേണ്ടതുണ്ടെന്ന് ദിലീപിന് നിയമോപദേശം ലഭിച്ചിരുന്നു. ഇതേതുടര്‍ന്നാണ് നടപടി. എ.ഡി.ജി.പി ബി. സന്ധ്യയ്ക്കും മുന്‍ ഭാര്യ മഞ്ജു വാര്യര്‍ക്കുമെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ദിലീപ് ഉന്നയിക്കുന്നത്.

ഗൂഢാലോചന അന്വേഷിച്ചാല്‍ ഞെട്ടിക്കുന്ന പല വിവരങ്ങളും പുറത്തുവരുമെന്നും ദിലീപ് വാദിക്കുന്നു. അതേസമയം നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിക്കാത്തത് ദിലീപിനെ വെട്ടിലാക്കിയിരിക്കുകയാണ്. അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിക്കാതെ കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപിന് കോടതിയെ സമീപിക്കാനാകില്ല.

അതേസമയം നടി ആക്രമിക്കപ്പെട്ട കേസ് അതിവേഗ കോടതിയിലേക്ക് മാറ്റണമെന്ന് അന്വേഷണസംഘം ആവശ്യപ്പെടുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കുറ്റപത്രം സമര്‍പ്പിച്ച ഉടന്‍ അന്വേഷണ സംഘം ഇക്കാര്യം കോടതിയോട് ആവശ്യപ്പെടുമെന്നാണ് സൂചന.

സംഭവവുമായി ബന്ധപ്പെട്ട് ദിലീപിനെതിരെ നിര്‍ണായക സാക്ഷി മൊഴി ലഭിച്ച സാഹചര്യത്തില്‍ കൂടിയാണ് ഈ നീക്കം. ദിലീപിനെതിരെ അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുന്നോടിയായി അന്വേഷണ സംഘം കഴിഞ്ഞ ദിവസം നിര്‍ണായക യോഗവും ചേര്‍ന്നിരുന്നു. അടുത്ത മാസത്തോടെ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാനാണ് അന്വേഷണ സംഘം തീരുമാനിച്ചിരിക്കുന്നത്.