ദിലീപ് അധികകാലം ‘പുറത്തുണ്ടാകില്ല’; കേസ് അതിവേഗ കോടതിയിലേക്ക്; അന്വേഷണ സംഘത്തിന്റെ നീക്കം താരത്തിനെതിരെ നിര്‍ണായക സാക്ഷി മൊഴി ലഭിച്ച സാഹചര്യത്തില്‍

single-img
28 October 2017

കൊച്ചി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസ് അതിവേഗ കോടതിയിലേക്ക് മാറ്റണമെന്ന് അന്വേഷണസംഘം. അന്വേഷണ സംഘം ഇക്കാര്യം കോടതിയോട് ആവശ്യപ്പെടുമെന്നാണ് സൂചന. സംഭവവുമായി ബന്ധപ്പെട്ട് ദിലീപിനെതിരെ നിര്‍ണായക സാക്ഷി മൊഴി ലഭിച്ച സാഹചര്യത്തില്‍ കൂടിയാണ് ഈ നീക്കം.

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ ഒന്നാം പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിക്കുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുന്നോടിയായി അന്വേഷണ സംഘം കഴിഞ്ഞ ദിവസം നിര്‍ണായക യോഗവും ചേര്‍ന്നിരുന്നു.

അടുത്ത മാസത്തോടെ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാനാണ് അന്വേഷണ സംഘം തീരുമാനിച്ചിരിക്കുന്നതെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വിവരം. കുറ്റപത്രം സമര്‍പ്പിച്ച ഉടന്‍ തന്നെ കേസ് മാറ്റുന്ന കാര്യം അന്വേഷണസംഘം കോടതിയില്‍ ആവശ്യപ്പെടുമെന്നും റിപ്പോര്‍ട്ടുണ്ട്.

നടിയെ ആക്രമിച്ചത് ദിലീപിന് വേണ്ടിയായിരുന്നുവെന്നും ഇത് കുറ്റകൃത്യത്തില്‍ പങ്കെടുക്കുന്നതിന് തുല്യമായ കുറ്റമായി കണക്കാക്കാമെന്നുമാണ് അന്വേഷണസംഘം പറയുന്നത്. കുറ്റം ചെയ്തയാളും, കുറ്റം ചെയ്യാന്‍ നിര്‍ബന്ധിച്ചയാളും തമ്മില്‍ വ്യത്യാസമില്ലെന്നും, അതിനാല്‍ ദിലീപ് ഒന്നാം പ്രതിയും, പള്‍സര്‍ സുനി രണ്ടാം പ്രതിയായേക്കുമെന്നാണ് വിലയിരുത്തല്‍.

ഇക്കാര്യത്തില്‍ എഡിജിപി സന്ധ്യയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണസംഘം നിര്‍ണായക യോഗം ചേര്‍ന്നിരുന്നത്. കഴിഞ്ഞ ഫെബ്രുവരി 17നായിരുന്നു തൃശൂരില്‍ നിന്നും കൊച്ചിയിലേയ്ക്ക് വരുന്ന വഴി നടി ആക്രമിക്കപ്പെടുന്നത്.

ഫെബ്രുവരി 23 ന് സംഭവവുമായി ബന്ധപ്പെട്ട് പള്‍സര്‍ സുനി പിടിയിലാവുകയായിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തില്‍ ദിലീപിനെ പൊലീസ് ചോദ്യം ചെയ്യുകയും ഇതിനെ തുടര്‍ന്ന് ജൂലൈ പത്തിന് ദിലീപിനെ അന്വേഷണസംഘം അറസ്റ്റ് ചെയ്യുകയുമായിരുന്നു.

തുടര്‍ന്ന് 85 ദിവസങ്ങള്‍ക്ക് ശേഷമാണ് ദിലീപ് കസ്റ്റഡിയില്‍ നിന്നും പുറത്തിറങ്ങുന്നത്. നിലവില്‍ പുറത്തുവന്നതിനേക്കാള്‍ കൂടുതല്‍ തെളിവുകള്‍ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്താനും അന്വേഷണ സംഘം ശ്രമിക്കുന്നുണ്ട്.

നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചനയ്ക്ക് പുറമെ കൂട്ട മാനഭംഗം, തട്ടികൊണ്ടുപോകല്‍, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളും ചുമത്തിയായിരിക്കും ദിലീപിനെതിരെ കുറ്റപത്രം സമര്‍പ്പിക്കുക.

കടപ്പാട്: റിപ്പോര്‍ട്ടര്‍