യോഗിയുടെ താജ്മഹല്‍ സന്ദര്‍ശനത്തിന് സുരക്ഷയൊരുക്കാന്‍ ഗ്രാമവാസികളെ വീടിനുള്ളില്‍ പൂട്ടിയിട്ടു; ദൃശ്യങ്ങള്‍ പുറത്ത്

single-img
27 October 2017

ആഗ്ര: താജ്മഹല്‍ സന്ദര്‍ശിക്കാനെത്തിയ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് സുരക്ഷയൊരുക്കാന്‍ ഗ്രാമവാസികളെ വീടിനുള്ളില്‍ പൂട്ടിയിട്ടു. താജ്മഹലിന് സമീപമുള്ള കാച്പുര ഗ്രാമത്തിലാണ് സംഭവം. ജില്ലാ ഭരണകൂടമാണ് സുരക്ഷയുടെ ഭാഗമായി ഒരു ഗ്രാമത്തിലെ മുഴുവന്‍ ജനങ്ങളെയും വീടിനുള്ളില്‍ പൂട്ടിയിട്ടത്.

കുട്ടികളെയും പ്രായമായവരെ പോലും വീടിനകത്ത് പൂട്ടിയിട്ടുവെന്നാണ് പരാതി. ബോള്‍ട്ടുവെച്ചു പുറത്തുനിന്നു പൂട്ടിയ വീടിനുള്ളില്‍നിന്നും പ്രാഥമികകര്‍മ്മങ്ങള്‍ നിര്‍വഹിക്കാന്‍ പോലും പൊലീസ് ജനങ്ങളെ അനുവദിച്ചില്ലെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മുഖ്യമന്ത്രിയെ കാണാന്‍ ആഗ്രഹിച്ചിരുന്നതായിരുന്നു ഞങ്ങള്‍. എന്നാല്‍ രാവിലെ വീട്ടിലെത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ തികച്ചും അപ്രതീക്ഷിതമായ നടപടി സ്വീകരിക്കുകയായിരുന്നു. എല്ലാ വീടുകളും പുറത്ത് നിന്ന് പൂട്ടിയിട്ടു, എന്ത് തരത്തിലുള്ള സുരക്ഷാസംവിധാനമാണിതെന്ന് മനസിലാവുന്നില്ലെന്നും ഗ്രാമവാസികള്‍ ദേശീയ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം ഇടുങ്ങിയ സ്ഥലമായ ഗ്രാമത്തില്‍ മുഖ്യമന്ത്രി സന്ദര്‍ശിക്കുകയാണെങ്കില്‍ സുരക്ഷ ഒരുക്കുക ബുദ്ധിമുട്ടായിരിക്കുമെന്നും ഇതിനാലാണ് വീടുകള്‍ അടച്ചിട്ടതെന്നുമാണ് ജില്ലാ ഭരണകൂടത്തിന്റെ പ്രതികരണം. മുഖ്യമന്ത്രിയെ കാണാന്‍ ഒരു കുടുംബത്തില്‍ നിന്ന് രണ്ടുപേരെ വീതം അനുവദിച്ചിരുന്നെന്ന് ജില്ലാ മജിസ്‌ട്രേറ്റ് ഗൗരവ് ദയാല്‍ പറഞ്ഞു.

എന്നാല്‍ ബി.ജെ.പി വക്താവ് ശലഭ് മണി ത്രിപാഠി സംഭവം നിഷേധിച്ചു. ആരെയും പൂട്ടിയിട്ടില്ലെന്നും തടയുക മാത്രമാണ് ചെയ്തതെന്നാണ് ത്രിപാഠിയുടെ വാദം. ബി.ജെ.പി നേതാക്കളുടെ വിവാദപ്രസ്താവനകള്‍ക്കിടെയായിരുന്നു യോഗി താജ്മഹല്‍ സന്ദര്‍ശിച്ചത്.