ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് ഊര്‍ജ്ജം പകര്‍ന്ന് ഹര്‍ദിക് പട്ടേല്‍ പിന്തുണ പ്രഖ്യാപിച്ചു

single-img
27 October 2017

ഡിസംബറില്‍ നടക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് ഊര്‍ജ്ജം പകര്‍ന്ന് പടിതാര്‍ അനാമത് ആന്തോളന്‍. ഗുജറാത്തില്‍ കോണ്‍സ്സിനെ പിന്തുണക്കുമെന്ന് പട്ടേല്‍ അവകാശ സമര നേതാവ് ഹര്‍ദ്ദിക് പട്ടേല്‍ പറഞ്ഞു. കോണ്‍ഗ്രസ്സ് ആവശ്യങ്ങള്‍ അംഗീകരിച്ച സാഹചര്യത്തിലാണ് പിന്തുണ നല്‍കുന്നതെന്ന് ഹര്‍ദിക് പട്ടേല്‍ ഹിന്ദുസ്ഥാന്‍ ടൈംസ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

അധികാരത്തിലെത്തിയാല്‍ പട്ടേല്‍ സമുദായത്തിന് ഒബിസി സംവരണം ഉറപ്പാക്കുമെന്ന് കോണ്‍ഗ്രസ്സ് അറിയിച്ചതായും ഹര്‍ദിഖ് പട്ടേല്‍ പറഞ്ഞു. അടുത്തമാസം മൂന്നിന് ഗുജറാത്തില്‍ എത്തുന്ന കോണ്‍ഗ്രസ്സ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി ഹര്‍ദിക് പട്ടേല്‍ കൂടിക്കാഴ്ച നടത്തുമെന്നും അദ്ദേഹത്തിന്റെ അനുയായികള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

അതിനിടെ കോഴ വാഗ്ദാനത്തില്‍ കൂടുതല്‍ തെളിവുകള്‍ പുറത്തായതോടെ ഗുജറാത്തില്‍ കടുത്ത പ്രതിരോധത്തിലായിരിക്കുകയാണ് ബിജെപി. പണം വാഗ്ദാനം ചെയ്ത്‌കൊണ്ടുള്ള ബി.ജെ.പി നേതാക്കളുടെ ഫോണ്‍ സംഭാഷണമാണ് പുറത്തായത്.

നരേന്ദ്രേ പട്ടേല്‍ തന്നയാണ് ഇത് പുറത്ത് വിട്ടത്. അടുത്തമാസം മൂന്നിന് ഈ തെളിവുകള്‍ കോടതിയില്‍ ഹാജരാക്കുമെന്നും നരേന്ദ്ര പട്ടേല്‍ പറഞ്ഞു. കോഴ നല്‍കാനുള്ള ശ്രമത്തില്‍ ഗുജറാത്ത് ബിജെപിക്കെതിരെ ആംആദ്മി പാര്‍ട്ടിയും കോടതിയെ സമീപിക്കും. സംസ്ഥാനത്ത് വോട്ടിനായി പണമെറിഞ്ഞ് ബിജെപി കുതിരക്കച്ചവടം നടത്തുകയാണെന്ന് എഎപി നേതൃത്വം ആരോപിച്ചു.