വിദേശത്ത് പോലും ഘോരംഘോരം പ്രസംഗിക്കുന്ന മോദിക്ക് ഇന്ത്യന്‍ മാധ്യമങ്ങളെ പേടി; വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കാത്ത പ്രധാനമന്ത്രിയെന്ന ഗിന്നസ് റെക്കോര്‍ഡ് മോദിക്ക് ലഭിച്ചേക്കും

single-img
27 October 2017

ന്യൂഡല്‍ഹി: മാധ്യമങ്ങള്‍ക്കും അവരുടെ ചോദ്യങ്ങള്‍ക്കും മുന്നില്‍ പിടികൊടുക്കാതെ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായ ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്രമോദി. അധികാരത്തിലേറി മൂന്നുവര്‍ഷത്തിനിടെ വെറും മൂന്ന് അഭിമുഖങ്ങള്‍ മാത്രമാണ് മോദി നല്‍കിയത്. വാര്‍ത്താസമ്മേളനങ്ങളാകട്ടെ ഒരു തവണപോലും നടത്തിയിട്ടില്ല.

എന്നാല്‍ സ്വദേശത്തും വിദേശത്തുമായി 775 പ്രസംഗങ്ങള്‍ നടത്തിയ മോദി ഇതുവരെ മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ നേരിടാനുള്ള ധൈര്യം കാട്ടിയിട്ടില്ലെന്നാണ് പരക്കെയുള്ള ആക്ഷേപം. ഇന്ത്യ ടുഡേ, റിപ്പബ്ലിക് ചാനല്‍, ന്യൂസ് 18 തുടങ്ങിയ ബി.ജെ.പി അനുകൂലനിലപാടുകള്‍ സ്വീകരിക്കുന്ന ചാനലുകള്‍ക്കുവേണ്ടി മാത്രം അഭിമുഖങ്ങള്‍ നല്‍കിയ പ്രധാനമന്ത്രി ഇതുവരെയും മറ്റു മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ മുഖം കൊടുക്കാന്‍ തയ്യാറായിട്ടില്ല.

അതേസമയം ഇതെല്ലാം തന്നെ മുന്‍കൂട്ടി ചോദ്യങ്ങള്‍ എഴുതി നല്‍കി അനുമതി വാങ്ങിയശേഷം നല്‍കിയ അഭിമുഖങ്ങളാണെന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു. വാര്‍ത്താസമ്മേളനങ്ങള്‍ പൂര്‍ണമായി ഒഴിവാക്കിയ മോദി രണ്ടുവര്‍ഷം കൂടി കഴിഞ്ഞാല്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കാത്ത പ്രധാനമന്ത്രിയെന്ന നിലയില്‍ ഗിന്നസ് റെക്കോര്‍ഡില്‍ ഇടംനേടാന്‍ സാധ്യതയുണ്ടെന്നാണ് അടുത്തിടെ മോദിയുടെ ‘മാധ്യമ ഭീതിയെ’ തുറന്നുകാട്ടി ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ് പ്രസിദ്ധീകരിച്ച ലേഖനത്തിലെ പരിഹാസം.

2014 മെയ് 26ന് അധികാരത്തിലെത്തിയതിനു ശേഷം മാസത്തില്‍ 19 എന്ന തോതില്‍ മോദി പ്രസംഗിച്ചിട്ടുണ്ടെന്നാണ് മോദിയുടെ വെബ്‌സൈറ്റിലെയും പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ വെബ്‌സൈറ്റിലെയും കണക്കുകള്‍ വ്യക്തമാക്കുന്നത്. ഓരോ മൂന്ന് ദിവസത്തിലും അദ്ദേഹം രണ്ടു പൊതുപ്രസംഗങ്ങളെങ്കിലും നടത്തിയിട്ടുണ്ട്.

ഇതില്‍ 166 പ്രസംഗങ്ങളും വിദേശ സന്ദര്‍ശനത്തിനിടെ നടത്തിയതാണ്. അതില്‍ ഏറ്റവുമധികം പ്രസംഗങ്ങള്‍ നടത്തിയത് 2015 നവംബറിലാണ്. 36 പ്രസംഗങ്ങളാണ് അദ്ദേഹം നടത്തിയത്. ഇതിനു പുറമേ റേഡിയോയിലൂടെ മന്‍കി ബാത്തും നടത്താറുണ്ട്.
എന്നാല്‍ 775 പ്രസംഗങ്ങള്‍ നടത്തിയ മോദി മാധ്യമങ്ങളുടെ ചോദ്യങ്ങളെ ഭയക്കുകയാണ്.

മാധ്യമ ചോദ്യങ്ങളെ നേരിടാനുള്ള മോദിയുടെ ഭയം ഗുജറാത്ത് കലാപകാലത്തു തന്നെ പ്രശസ്തമാണ്. ഗുജറാത്ത് കലാപത്തിനുശേഷം ഒരു ചാറ്റ്‌ഷോയില്‍ കലാപവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ഉയര്‍ന്നപ്പോള്‍ അദ്ദേഹം ഇറങ്ങിപ്പോയ സംഭവവുമുണ്ടായിരുന്നു.

അധികാരത്തിലെത്തിയശേഷവും പ്രധാനമന്ത്രി ആദ്യം ചെയ്തത് മാധ്യമങ്ങളുടെ ചോദ്യങ്ങളില്‍ നിന്നും രക്ഷപ്പെടാനുള്ള പണിയായിരുന്നു. അതിനായി വിദേശയാത്രകളില്‍ പ്രധാനമന്ത്രിയ്‌ക്കൊപ്പം പോകാനുള്ള അവകാശം ഔദ്യോഗിക മാധ്യമത്തിനു മാത്രമാക്കി ചുരുക്കി.

നോട്ടുനിരോധനം, ജി.എസ്.ടി തുടങ്ങി രാജ്യത്തെ ഏറെ ബാധിച്ച വിഷയങ്ങളുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ചോദ്യങ്ങള്‍ക്കോ, വിമര്‍ശനങ്ങളോ ഉത്തരം നല്‍കാന്‍ മോദി തയ്യാറായിരുന്നില്ല. മറിച്ച് പതിവുപോലെ പ്രസംഗങ്ങളിലൂടെ തന്റെ നടപടി ന്യായീകരിക്കാനാണ് അദ്ദേഹം ശ്രമിച്ചത്.