പൈശാചികതയ്‌ക്ക് അന്തമില്ലാതെ യു പി; മേല്‍ജാതിക്കാരിയുടെ ബക്കറ്റില്‍ തൊട്ടതിന് ഗര്‍ഭിണിയായ ദലിത് യുവതിയെ തല്ലിക്കൊന്നു

single-img
26 October 2017

ലക്‌നൗ: മേല്‍ജാതിക്കാരുടെ ബക്കറ്റില്‍ തൊട്ടു എന്നാരോപിച്ച് 8 മാസം ഗര്‍ഭിണിയായ ദളിത് യുവതിയെ തല്ലിക്കൊന്നു. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷര്‍ ജില്ലയിലെ ഖേതല്‍പുര്‍ ഭന്‍സോലി ഗ്രാമത്തിലാണ് സംഭവം. എട്ടു മാസം ഗര്‍ഭിണിയായിരുന്ന സാവിത്രി ദേവിയും ഗര്‍ഭസ്ഥശിശുവുമാണ് മേല്‍ജാതിക്കാരുടെ അടിയും തൊഴിയും ചവിട്ടുമേറ്റു മരിച്ചത്.

ഒക്ടോബര്‍ 15 രാവിലെ 9 മണിക്ക് വീടുകളില്‍നിന്നു മാലിന്യം ശേഖരിക്കാനെത്തിയതായിരുന്നു സാവിത്രി. തൊട്ടടുത്തുകൂടി ഒരു ഓട്ടോറിക്ഷാ കടന്നുപോയപ്പോള്‍ അവര്‍ക്കു നിലതെറ്റി. മറിഞ്ഞുവീഴാതിരിക്കാനുള്ള ശ്രമങ്ങള്‍ക്കിടെയാണ് മേല്‍ജാതിക്കാരിയുടെ ബക്കറ്റില്‍ തൊട്ടു. ഇതുകണ്ട ഠാക്കൂര്‍ വിഭാഗത്തില്‍പ്പെട്ട അഞ്ജു ഓടിയെത്തി സാവിത്രിയെ മര്‍ദിക്കുകയായിരുന്നു.
ഗര്‍ഭിണിയായ സാവിത്രിയുടെ വയറ്റിലേക്ക് പലതവണ ഇടിക്കുകയും. തല ഭിത്തിയില്‍ ഇടിപ്പിക്കുകയും ചെയ്തു. തന്റെ ബക്കറ്റ് ‘തൊട്ട്’ അശുദ്ധമാക്കിയെന്നാരോപിച്ചായിരുന്നു ആക്രമണം.

പിന്നാലെ അഞ്ജുവിന്റെ മകന്‍ രോഹിത്തും സാവിത്രിയെ വടിയുപയോഗിച്ച് അടിച്ചതായും ദൃകസാക്ഷികള്‍ പറഞ്ഞു. പിന്നീട് ആറു ദിവസങ്ങള്‍ക്കുശേഷമാണ് സാവിത്രിയും ഗര്‍ഭത്തിലിരിക്കുന്ന ശിശുവും മരിച്ചത്. തലയ്‌ക്കേറ്റ കടുത്ത മുറിവുകളാണ് ഇതിന് കാരണമെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

മര്‍ദ്ദനമേറ്റദിവസം സാവിത്രിദേവിയുടെ മകളായ മനീഷയും ഒപ്പമുണ്ടായിരുന്നു. അന്നുതന്നെ ഇവരെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അവര്‍ പരിശോധിച്ചില്ലെന്നു സാവിത്രിയുടെ ഭര്‍ത്താവ് ദിലീപ് കുമാര്‍ (30) പറഞ്ഞു. ആഴത്തിലുള്ള മുറിവായിരുന്നില്ലെന്നും യഥാസമയം ചികിത്സ ലഭിച്ചിരുന്നെങ്കില്‍ മരിക്കില്ലായിരുന്നുവെന്നും ഭര്‍ത്താവ് പറഞ്ഞു.
വീട്ടിലെത്തിയെങ്കിലും തലവേദനയും വയറുവേദനയുമെന്നു സാവിത്രി പരാതിപ്പെടുന്നുണ്ടായിരുന്നു. പിന്നീട്, ദിലീപ് അഞ്ജുവിനെ കണ്ടു ഇക്കാര്യം ചോദിച്ചപ്പോള്‍ ഠാക്കൂര്‍ കുടുംബം അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.

18ന് പരാതി നല്‍കിയിരുന്നു ഇതിനെത്തുടര്‍ന്ന് മെഡിക്കോ ലീഗല്‍ പരിശോധന നടത്താന്‍ പൊലീസ് ആവശ്യപ്പെടുകയും എന്നാല്‍ പരുക്കൊന്നുമില്ലെന്നായിരുന്നു റിപ്പോര്‍ട്ട്. മാസം വെറും 100 രൂപമാത്രമായിരുന്നു മാലിന്യം നീക്കം ചെയ്ത് സാവിത്രി ദേവി സമ്പാദിച്ചിരുന്നത്. പരാതി നല്‍കിയ ദിവസം മുതല്‍ അഞ്ചുവും മകന്‍ റോഹിതും ഒളിവില്‍ പോയിരുന്നു