പ്രവചനങ്ങളും പ്രതീക്ഷകളും തെറ്റിയില്ല; കാല്‍പന്തുകളിയിലെ ലോക രാജാവ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്നെ

single-img
24 October 2017

ലോക ഫുട്‌ബോളിന്റെ നെറുകയില്‍ വീണ്ടും റയല്‍ മാഡ്രിഡിന്റെ പോര്‍ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ലോക ഫുട്‌ബോളര്‍ക്കുള്ള ഫിഫയുടെ പുരസ്‌കാരം തുടര്‍ച്ചയായി രണ്ടാം വര്‍ഷവും ക്രിസ്റ്റിയെ തേടിയെത്തി. സ്പാനിഷ് ക്ലബ്ബ് റയല്‍ മാഡ്രിഡിന് ചാംമ്പ്യന്‍സ് ലീഗ് കിരീടവും ലാലിഗയും നേടിക്കൊടുത്ത പ്രകടനമാണ് ക്രിസ്റ്റ്യാനോയെ വീണ്ടും പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.

ബാഴ്‌സലോണയുടെ നെതര്‍ലന്‍ഡ് താരം ലീക്ക് മാര്‍ട്ടിനസ് ആണു മികച്ച വനിത താരം. മികച്ച പരിശീലകനുള്ള പുരസ്‌കാരം റയല്‍ മാഡ്രിഡിന്റെ സിനദിന്‍ സിദാന്‍ സ്വന്തമാക്കി. നെതര്‍ലന്‍ഡിന്റെ സറീന വീഗ്മനാണ് മികച്ച വനിതാ പരിശീലക.

ക്രിസ്റ്റ്യാനോ ലോകതാരമായപ്പോള്‍ റയലിന് ഇരട്ടിമധുരമായി സിദാനു ലഭിച്ച പുരസ്‌കാരം. ജൂവന്റ സിന്റെ മസിമിലിയാനോ അല്ലഗ്രി, ചെല്‍സിയുടെ അന്റോണിയോ കൊണ്ടേ എന്നിവരെ മറികടന്നാണ് സിദാന്‍ നേട്ടം കൈവരിച്ചത്.

യുവന്റസ് താരം ജിയാന്‍ ല്യൂജി ബുഫണ്‍ മികച്ച ഗോള്‍ കീപ്പറായി തെരഞ്ഞെടുത്തു. റയല്‍ മാഡ്രിഡ് താരം കെയ്‌ലര്‍ നവാസ്, ബയേണ്‍ മ്യൂണിക് താരം മനുവല്‍ ന്യൂയര്‍ എന്നിവരായിരുന്നു ഫിഫയുടെ അന്തിമ പട്ടികയില്‍.

ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ക്രിസ്റ്റല്‍ പാലസിനെതിരെ നേടിയ സ്‌കോര്‍പിയന്‍ ഗോളിലൂടെ പുഷ്‌കാസ് ഗോള്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം ആഴ്‌സണല്‍ താരം ഒളീവിയര്‍ ജിറൂഡ് കരസ്ഥമാക്കി.