നായികമാരാക്കാമെന്ന് പറഞ്ഞ് പീഡിപ്പിച്ചു; പ്രമുഖ സംവിധായകനെതിരെ പരാതി നല്‍കിയത് 38 സ്ത്രീകള്‍

single-img
24 October 2017

ഹോളിവുഡ് തിരക്കഥാകൃത്തും സംവിധായകനുമായ ജയിംസ് ടൊബാക്കിന് (72) എതിരെ ലൈംഗിക പീഡനത്തിന് പരാതി. താരങ്ങളാക്കാമെന്നു വാഗ്ദാനം നല്‍കി ജയിംസ് ലൈംഗികമായി പീഡിപ്പിച്ചെന്നുകാട്ടി 38 സ്ത്രീകളാണു പരാതിയുമായി രംഗത്തെത്തിയത്.

ഓസ്‌കര്‍ നാമനിര്‍ദേശം ലഭിച്ച വ്യക്തിയാണ് ഇദ്ദേഹം. നടിമാരായ ടെറി കോണ്‍, ഇക്കോ ഡാനന്‍, ഗിറ്റാറിസ്റ്റും പാട്ടുകാരിയുമായ ലൂയിസ് പോസ്റ്റ് തുടങ്ങിയ 31 പേര്‍ പരസ്യമായിത്തന്നെ ജയിംസിനെതിരെ ആരോപണമുന്നയിച്ചു. ലൈംഗിക അതിപ്രസരമുള്ള സംഭാഷണങ്ങളും സ്വയംഭോഗ പ്രദര്‍ശനങ്ങളും ഇയാള്‍ നടത്തിയെന്നും പരാതിയില്‍ പറയുന്നു.

എല്ലാവര്‍ക്കും ജോലി ചെയ്യേണ്ടതുണ്ട്. അതിനാല്‍ പലരും പലതും സഹിച്ചതാണെന്ന് ഡാനന്‍ പറഞ്ഞു. എന്നാല്‍ ആരോപണങ്ങളെല്ലാം നിഷേധിച്ച ജയിംസ്, പരാതിക്കാരായ സ്ത്രീകളെയൊന്നും കണ്ടിട്ടേയില്ലെന്നു പ്രതികരിച്ചതായും വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

അമേരിക്കന്‍ ചലച്ചിത്ര നിര്‍മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റെയ്‌നെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചതിനു പിന്നാലെയാണ് ഹോളിവുഡില്‍നിന്ന് മറ്റൊരു ലൈംഗിക പീഡനക്കേസ് കൂടി പുറത്തുവരുന്നത്.

ആഞ്ജലീന ജോളി, ഗിനത്ത് പാട്രോ എന്നിവര്‍ ഉള്‍പ്പെടെ നാല്‍പതോളം പേരാണ് ഹാര്‍വി വെയ്ന്‍സ്റ്റെയ്‌നെതിരെ ലൈംഗിക ആരോപണവുമായി രംഗത്തെത്തിയത്. ഇതില്‍ എട്ടുപേരുടെ കേസ് ഒത്തുതീര്‍പ്പാക്കിയതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.