ജിഎസ്ടിയിൽ മോദി സർക്കാരിനെ ‘കുത്തി’ രാഹുൽ: ഏറ്റെടുത്ത് സോഷ്യൽ മീഡിയ
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും ബിജെപി സർക്കാരിനെതിരെയും ആഞ്ഞടിച്ച് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി ഗുജറാത്തിൽ. കേന്ദ്രം ഭരിക്കുന്ന മോദി സർക്കാർ നടപ്പാക്കിയ ജിഎസ്ടി ചരക്ക് സേവന നികുതിയല്ല മറിച്ച് ഗബ്ബർ സിംഗ് ടാക്സാണെന്ന് രാഹുൽ പറഞ്ഞു. ജിഎസ്ടിയിലൂടെ ലക്ഷക്കണക്കിന് ചെറുകിട വ്യവസായികളെ അവരുടെ കാൽച്ചുവട്ടിലാക്കാൻ കേന്ദ്രസർക്കാരിനു കഴിഞ്ഞു. ഈ നിലപാടിൽ മാറ്റം വേണമെന്നും രാഹുൽ ആവശ്യപ്പെട്ടു.
ചൈനയുമായുള്ള ബന്ധം മെച്ചപ്പെടുന്നുവെന്ന മോദിയുടെ പ്രസ്താവനയ്ക്കെതിരെയും രാഹുൽ ആഞ്ഞടിച്ചു. നമ്മുടെ പ്രസ് ക്യാമറകൾ മുതൽ സെൽ ഫോണുകൾ വരെ ‘മേഡ് ഇൻ ചൈന’ എന്ന ടാഗ് ലൈൻ കാണാം. സെൽഫിക്കായി ഓരോ തവണയും നിങ്ങൾ അമർത്തുമ്പോൾ ചൈനയിൽ ഒരു യുവാവിനു ജോലി കിട്ടുമെന്നു പറഞ്ഞ രാഹുൽ, ചൈനീസ് ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കണമെന്നും ആഹ്വാനം ചെയ്തു.
ഗുജറാത്തിലെ സാധാരണക്കാരുടെ ‘ശബ്ദം’ അടിച്ചമർത്താൻ സംസ്ഥാന സർക്കാർ ശ്രമിക്കുകയാണ്. അതിലവർ പരാജയപ്പെടുമ്പോൾ അവരെ വിലയ്ക്കു വാങ്ങാനും ശ്രമിക്കുന്നു. എത്ര പണം ചിലവഴിച്ചാലും ഗുജറാത്തിലെ യുവാക്കളെ വിലയ്ക്കു വാങ്ങാൻ നിങ്ങൾക്കാവില്ല. ‘മൻ കി ബാത്തി’ലൂടെയാണ് മോദിജി തന്റെ രാജ്യത്തോടു സംസാരിക്കുന്നത്.
ഇന്ന് എനിക്ക് അദ്ദേഹത്തോടു പറയാനുള്ളത് ഗുജറാത്തിലെ ജനങ്ങളുടെ ‘മൻ കി ബാത്ത്’ ആണ്. ഏകദേശം 30 ലക്ഷത്തോളം വരുന്ന തൊഴിൽരഹിതരാണുള്ളത്. ദിവസവും 30,000 പേരാണ് ജോലി തേടിയെത്തുന്നത്. എന്നാൽ 450 പേർക്കു മാത്രമാണ് മോദി സർക്കാർ ജോലി നൽകിയതെന്നും രാഹുൽ പറഞ്ഞു.
നോട്ട് നിരോധനം പ്രഖ്യാപിച്ച മോദിക്കു തന്നെ രണ്ട് മൂന്ന് ദിവസം എന്താണ് സംഭവിക്കുന്നതെന്നു മനസിലാക്കാൻ കഴിഞ്ഞില്ലെന്നും ആറു ദിവസത്തിനുശേഷമാണ് അദ്ദേഹത്തിനു കാര്യങ്ങൾ മനസിലായതെന്നും ഗാന്ധിനഗറിൽ ഒബിസി നേതാവ് അൽപേഷ് കുമാർ കോണ്ഗ്രസിൽ ചേരുന്ന സമ്മേളനത്തിൽ സംസാരിക്കവെ അദ്ദേഹം പരിഹസിച്ചു.