കാര്‍ഷിക കേരളത്തെ പരിശോധിക്കുമ്പോള്‍
ഗ്രാമീണതയുടെ ജീവതേജസ്സായി സമൃദ്ധിയുടെ ഹൃദയതാളമായി പാടത്തും പറമ്പിലും നിറഞ്ഞു നിന്നിരുന്ന ഗ്രാമീണ കര്‍ഷകര്‍ ഇന്ന് ഓര്‍മ്മ ചിത്രമാണ് നാമേവര്‍ക്കും. മണ്ണും കൃഷിയും ജീവിതത്തിന്റെ ഭാഗമാണെന്ന് ജീവിതംകൊണ്ട് കാണിച്ചു തന്നവരായിരുന്നു പഴയകാല കര്‍ഷകര്‍. എന്നാല്‍ ഇന്ന് അന്യം നിന്നുകൊണ്ടിരിക്കുന്ന ഒരു സംസ്‌കൃതിയാണ് കൃഷിയും അവരെ ചുറ്റിപ്പറ്റിയുള്ള ജീവിതങ്ങളും.
ഒരു കാലത്ത് കേരളീയ സംസ്‌കാരത്തിന്റെ മുഖമുദ്ര തന്നെ കൃഷിയായിരുന്നു. സവിശേഷമായ പ്രകൃതി മേഖലകളും മണ്ണിനങ്ങളും കാലാവസ്ഥയുമാണ് കേരളത്തിന്റെ കാര്‍ഷിക ജീവിതത്തെ നിര്‍ണയിച്ചത്. ചരിത്രത്തില്‍ മനുഷ്യര്‍ നടത്തിയ ഏറ്റവും നിര്‍ണായകമായ കാല്‍വെപ്പെന്ന് കൃഷിയുടെ സാക്ഷാത്കാരമാണ്. ഇന്ന് ആധുനികതയുടെ ഓട്ടപാച്ചിലില്‍ കര്‍ഷകന്റെ കാലുകള്‍ ഇടറുകയാണ്. അവരുടെ നെടുവീര്‍പ്പുകള്‍ കേള്‍ക്കാന്‍ ആരുമില്ല. കാലഹരണപ്പെട്ട കൃഷിയുടെയും അതിന്റെ പ്രയോഗ രീതികളുടെയും കര്‍മ്മ സാക്ഷി മാത്രമാണ് ഇന്ന് കര്‍ഷന്‍.
ഉത്സവങ്ങളുടെ തുടക്കം കൃഷിയില്‍ നിന്ന്
കര്‍ഷകരെ കൃഷിഭൂമികളില്‍ നിന്ന് ആട്ടിയിറക്കപ്പെടുന്ന അവസ്ഥ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലുമുണ്ടാവുകയാണ്. വ്യവസായ മുതലാളിമാരും മറ്റുള്ളവരും ഭൂമിയുടെ അവകാശികളായി അധികാരം സ്ഥാപിക്കുമ്പോള്‍ കാര്‍ഷിക പ്രതിസന്ധി എല്ലാ അര്‍ത്ഥത്തിലും മൂര്‍ത്തമാവുകയാണ്. ഇത്തരമൊരു പ്രതിസന്ധി ഘട്ടത്തിലാണ് കേരളത്തിലെ കാര്‍ഷിക മേഖലയെ പരിശോധിക്കുന്നത്.
കാര്‍ഷികരംഗം രാജ്യത്തിന്റെ പരമാധികാരത്തോടും ജീവിത ഭദ്രതയോടും അഭേദ്യമായി ബന്ധപ്പെട്ട ഒന്നാണ്. അഗ്രിക്കള്‍ച്ചര്‍ എന്ന ആംഗലേയപദത്തില്‍ പോലും ഒരു കള്‍ച്ചര്‍ ഉണ്ട്. ഒരു സംസ്‌കാരത്തിന്റെ പച്ചപ്പ്. കേരളത്തിലെ മിക്ക ഉത്സവങ്ങളുടെ തുടക്കം കൃഷിയില്‍ നിന്നാണ്. എന്നാല്‍ ഇന്ന് ഭക്ഷണത്തെ മറയാക്കി ആഗോളശക്തികള്‍ ലോകജനതയെ കീഴ്‌പ്പെടുത്താനുള്ള തന്ത്രങ്ങളാണ് കാര്‍ഷികമേഖലയില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ഇത് തിരിച്ചറിഞ്ഞു വേണം കൃഷിയെക്കുറിച്ച് ചിന്തിക്കാന്‍. നാഗരികതയുടെ മതിഭ്രമത്തിന് നാം അടിപ്പെട്ടാല്‍ നമ്മുടെ കൃഷിയിടം എന്നെന്നേക്കുമായി ഇല്ലാതാകുമെന്നത് നാം ഓരോരുത്തരും ഓര്‍ക്കേണ്ടതാണ്.
1950-51 കാലയളവില്‍ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 55 ശതമാനവും നല്‍കിയിരുന്നത് കാര്‍ഷികമേഖല ആയിരുന്നു. ക്രമേണ ഇത് കുറഞ്ഞുവന്നു. ആദ്യഘട്ടത്തില്‍ 35.7 ശതമാനമായും പിന്നീടത് 23.3 ശതമാനമായും 1980-81, 2000-01 കാലഘട്ടത്തില്‍ യഥാക്രമം കുറഞ്ഞു. 1950 ല്‍ 60.5 ശതമാനമായിരുന്നത് 2000 ല്‍ 58.5 ശതമാനമായി കുറഞ്ഞു. ഇതോടെ കര്‍ഷകരും കാര്‍ഷികേതര മേഖലയില്‍ ജോലിചെയ്യുന്നവരും തമ്മിലുള്ള വരുമാന വര്‍ധനയിലെ അന്തരം ഏറിവന്നു. കാര്‍ഷികവൃത്തിക്കാവശ്യമായ പ്രകൃതിസ്രോതസുകളുടെ ക്ഷമതയും കുറയുന്നു. ജീവനോപാധിയുടെ കാര്യത്തില്‍ കാര്‍ഷിമേഖല ഇപ്പോഴും മുന്നിലാണെങ്കിലും കര്‍ഷകര്‍ക്ക് ലഭിക്കുന്ന ആദായത്തിന്റെ കാര്യത്തില്‍ ഏറെ പിന്നിലെന്നത് ദുഃഖകരമായ സത്യം.
കൃഷിമുട്ടിയാല്‍ കുടിവെള്ളമില്ല
ഓരോ വര്‍ഷം കഴിയുന്തോറും കേരളത്തിലെ കാര്‍ഷിക രംഗം ക്ഷയിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ന് സംസ്ഥാനത്തെ കൃഷിക്കാരില്‍ 98 ശതമാനവും അരയേക്കറും, ഓരേക്കറുമുള്ള ചെറുകിട കര്‍ഷകരാണ്. അടുത്ത കാലം വരെ വയനാട്, ഇടുക്കി പോലുള്ള ഹൈറേഞ്ച് ജില്ലകളില്‍ കൃഷി സജീവമായിരുന്നു. റിയല്‍ എസ്റ്റേറ്റ് ലോബികള്‍ ഭൂമി കൈയടിക്കിയതോടെ കൃഷിയിടത്തിന്റെ വിസ്തൃതി അവിടെയും കുറഞ്ഞു.
വര്‍ഷന്തോറും കൃഷിയുടെ ഉല്‍പ്പാദനം കുറയുന്നതിലൂടെ ജലസ്രോതസ്സും ഇല്ലാതാവുകയാണ്. ഒരു ഹെക്ടര്‍ നെല്‍പ്പാടം ഒരു ലക്ഷം ടണ്‍ ജലമാണ് ശേഖരിച്ചുവയ്ക്കുന്നത്.നെല്‍പ്പാടങ്ങളുടെ നാശം ഭാവിയില്‍ നമ്മുടെ കുടിവെള്ളവും മുട്ടിക്കുമെന്നതും ആശങ്കപ്പെടുത്തുന്നതാണ്. ഭൂവിസ്തൃതിയുടെയും ജനസംഖ്യയുടെയും അനുപാതം പരിശോധിക്കുമ്പോള്‍ മറ്റ് പ്രദേശങ്ങളേക്കാള്‍ കൂടുതല്‍ ജനസംഖ്യയുള്ള സംസ്ഥാനമാണ് കേരളം. എന്നിട്ടും കാലക്രമേണ കേരളത്തിന്റെ കാര്‍ഷിക വ്യവസ്ഥിതിയില്‍ മൗലികമായ മാറ്റങ്ങള്‍ സംഭവിക്കുകയാണ്.
മലയാളിയുടെ തീന്‍മേശയിലേക്ക് ആവശ്യമായി വരുന്നത് 38 ലക്ഷം ടണ്‍ പച്ചക്കറിയാണ്. ഒരാള്‍ ഒരു ദിവസം 250 ഗ്രാം പച്ചക്കറിയെങ്കിലും കഴിക്കണമെന്നാണ് ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നത്. ഇത്രയും ടണ്‍ പച്ചക്കറി കേരളത്തില്‍ ആവശ്യമുള്ളപ്പോള്‍ നാം ഇവിടെ ഉല്‍പ്പാദിപ്പിക്കുന്നത് അഞ്ചു ടണ്‍ മാത്രമാണ്. ബാക്കി ഇതര സംസ്ഥാനങ്ങളില്‍ നിന്നും വരുന്നതാണ്. ഇങ്ങനെ എത്തുന്ന പച്ചക്കറികള്‍ മാരകമായ കീടനാശിനി പ്രയോഗിച്ച് ഉല്പാദിപ്പിക്കുന്നവയാണ്. ഈ തിരിച്ചറിവ് ഉണ്ടെങ്കില്‍ പോലും നമുക്ക് ആവശ്യമുള്ള പച്ചക്കറികള്‍ നാം തന്നെ ഉല്‍പാദിപ്പിക്കണമെന്ന ബോധം മലയാളികള്‍ക്ക് ഉണ്ടായിട്ടില്ല.
പരിസ്ഥിതി പ്രശ്‌നങ്ങള്‍
പരിസ്ഥിതി പ്രശ്‌നങ്ങളളാണ് കാര്‍ഷിക കേരളത്തിന്റെ മുഖച്ഛായ മാറ്റുന്നതിന് മറ്റൊരു കാരണമായി മാറിയത്. പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചുകൊണ്ട്് ജനതയുടെ മുന്നില്‍ ശക്തമായ വെല്ലുവിളികള്‍ ഉയര്‍ത്തുകയാണ്. എങ്ങനെയാണ് കേരളത്തെ രക്ഷിക്കാന്‍ സാധിക്കുക? പ്രകൃതിയെ തൊടാതെ പ്രകൃതിയുടെ തന്നെ ഭാഗമായ മനുഷ്യന് ജീവിക്കാന്‍ സാധിക്കില്ല എന്നത് വസ്തുതയാണ്.
കാര്‍ഷിക മേഖലയിലെ ഉത്പാദനക്ഷമത വര്‍ധിപ്പിക്കാനും അതുവഴി ഉത്പാദനം വര്‍ധിപ്പിക്കാനും വൈവിധ്യമായ പാരിസ്ഥിതിക പ്രശ്‌നങ്ങളെ അതിജീവിക്കാനും സാധിക്കുന്ന രീതിയില്‍ കാര്‍ഷിക കേരളത്തിന് സര്‍ക്കാരിന്റെ മൂലധന നിക്ഷേപ വര്‍ധനവ് ആവശ്യമാണ്. കാര്‍ഷിക കേരളം കണ്‍മുന്നില്‍ നിന്ന് മാഞ്ഞുപോകുമ്പോള്‍ നിലവിലുള്ള നിയമം പോലും നടപ്പിലാക്കാനാവാതെ മാറി മാറി വരുന്ന സര്‍ക്കാരുകള്‍ പോലും നിസ്സഹായകരാകുന്നു. ഈ ദു:സ്ഥിതിക്ക് പരിഹാരം കണ്ടെത്തേണ്ടത് അനിവാര്യമായിരിക്കുന്നു.
തിരിച്ചു പിടിക്കാം
കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിലയിടിവും ഉല്‍പ്പാദന കുറവുമൂലം ആത്മഹത്യയുടെ മുനമ്പില്‍ നില്‍ക്കുന്ന ജനതയെ ജീവിതത്തിലേക്കു തിരിച്ചു കൊണ്ടുവരേണ്ടിയിരിക്കുന്നു. കൃഷി മുന്നോട്ടു കൊണ്ടുപോകുന്നതിന് പ്രതിസന്ധികള്‍ ഒട്ടേറെയാണ്. അവ തരണംചെയ്യാന്‍ കര്‍ഷകന് മെയ്ക്കരുത്തുമാത്രം പോരാ; മാനസികവും സാമ്പത്തികവും നൈപുണ്യപരവുമായ കരുത്തും വര്‍ധിക്കണം. മാത്രമല്ല, കൃഷി സമൂഹത്തിന്റെ അനിവാര്യതയാകണം. ഇവിടെയാണ് ഭരണകൂടത്തിന്റെ, ജനനേതാക്കളുടെ, സംഘടനകളുടെ ഇടപെടല്‍ വേണ്ടത്. ആഗോളമൂലധനം അതിവേഗമാണ് കാര്‍ഷികമേഖലയിലേക്ക് കടന്നുവരുന്നത്. അതിനെ ഒരു പരിധിവരെ ചെറുക്കാന്‍ ബദല്‍ കാര്‍ഷികനയത്തിലൂടെ മാത്രമേ കഴിയൂ. കാര്‍ഷിക സംസ്‌കൃതി തിരിച്ചുപിടിച്ചും നാട്ടറിവുകളും ശാസ്ത്രസാങ്കേതികവിദ്യകളും ഉപയോഗപ്പെടുത്തിയും നമ്മുടെ ഗ്രാമീണ കര്‍ഷകരെ പുത്തന്‍ ഉണര്‍വിലേക്ക് ഉയര്‍ത്തിക്കൊുവരേതുണ്ട്. ഇതിനായുള്ള പരിശ്രമങ്ങള്‍ക്ക് ശക്തിപകരാന്‍ നമ്മുടെ കാര്‍ഷികവിജ്ഞാനത്തെയും കൃഷിരീതിയെയും പ്രോത്സാഹിക്കണം.
രാഷ്ട്രീയമായ നിറത്തിന്റെ അടിസ്ഥാനത്തില്‍ ചേരിതിരിഞ്ഞ് ചെയ്യേണ്ട കര്‍മ്മമല്ല അത്. ജനങ്ങളെ മുഴുവന്‍ ഒത്തൊരുമിപ്പിച്ച് നടപ്പിലാക്കേണ്ട വലിയ പദ്ധതിയാണ്. ഇനിയുള്ള കാലം ജൈവജീവിതമാകും പിന്തുടരുക എന്ന പ്രതിജ്ഞയാണ് വേണ്ടത്. നല്ല ജീവിതത്തിനുള്ള സാംസ്‌കാരികമായ മുന്നേറ്റമാണ് കൃഷി. കൃഷിയിലൂടെ, ജൈവ ജീവിതത്തിലൂടെ സ്ഥാപിച്ചെടുക്കാനാകുന്നത് നല്ല ആരോഗ്യം മാത്രമല്ല, സംസ്‌കാരസമ്പന്നമായ ജീവിതം കൂടിയാണ്.
പഴമയുടെ ഗുണങ്ങളും പുതുമയുടെ പുരോഗതിയും ചേര്‍ന്നുള്ള കാര്‍ഷിക സംസ്‌കൃതിയാണ് നമുക്ക് വേണ്ടത്. ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഒരു കാര്‍ഷിക നവോത്ഥാനം ഉയര്‍ത്തികൊുവരേണ്ടത് നമ്മുടെ കര്‍ത്തവ്യമാണ്. കൃഷിക്കാരുടെ പങ്കാളിത്തത്തോടെ പാരമ്പര്യ കൃഷിയെ കൂടുതല്‍ കരുത്തുറ്റതാക്കണം. പ്രകൃതിയുടെ സൗഹാര്‍ദ്ദവും കൃഷിയുടെ മാനവിക മൂല്യങ്ങളും നിലനില്‍പ്പിന്റെ ഭാഗമാണെന്ന് നാം തിരിച്ചറിയണം.