റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റോപ്പുകള്‍ തുടങ്ങിയ ഇടങ്ങളിലെ വൈഫൈ ഉപയോഗിക്കാറുണ്ടോ?: എങ്കില്‍ ‘പണിപാളും’

single-img
20 October 2017

ചെന്നൈ: പൊതുസ്ഥലങ്ങളിലെ വൈഫൈ സംവിധാനങ്ങള്‍ സുരക്ഷിതമല്ലെന്ന് മുന്നറിയിപ്പ്. വിമാനത്താവളങ്ങള്‍, റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റോപ്പുകള്‍ തുടങ്ങിയ ഇടങ്ങളിലെ വൈഫൈ നെറ്റ്‌വര്‍ക്കുകള്‍ എപ്പോള്‍ വേണമെങ്കിലും ഹാക്ക് ചെയ്യപ്പെടാമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് വിഭാഗം(സി.ഇ.ആര്‍.ടി) മുന്നറിയിപ്പ് നല്‍കുന്നത്.

ക്രെഡിറ്റ് കാര്‍ഡ് നമ്പറുകള്‍, പാസ്‌വേഡുകള്‍, ചാറ്റ് സന്ദേശങ്ങള്‍, ഇമെയില്‍ തുടങ്ങിയവ നിങ്ങളുടെ ഉപകരണങ്ങളില്‍ നിന്നും ചോര്‍ത്തിയെടുക്കാന്‍ പബ്ലിക് വൈഫൈ ഹോട്ട് സ്‌പോട്ടുകള്‍ വഴി ഹാക്കര്‍മാര്‍ക്ക് എളുപ്പമാണ്. വയര്‍ലെസ് നെറ്റ്‌വര്‍ക്കുകളിലേക്ക് കണക്ട് ചെയ്യുന്നതിനുള്ള ഡബ്ല്യു.പി.എ അല്ലെങ്കില്‍ ഡബ്ല്യു.പി.എ2 എന്‍ക്രിപ്ഷന്‍ സംവിധാനത്തിലാണ് സുരക്ഷാ പ്രശ്‌നമുള്ളത്.

ഈ സാധ്യത ഉപയോഗിച്ച് ഒരു ഹാക്കറിന് വൈഫൈ നെറ്റ്‌വര്‍ക്കില്‍ അനധികൃതമായി കടന്നുകയറാന്‍ സാധിക്കും. തുടര്‍ന്ന് ആ നെറ്റ്‌വര്‍ക്കുമായി ബന്ധിപ്പിച്ചിട്ടുള്ള എല്ലാ ഉപകരണങ്ങളെ നിരീക്ഷിക്കാനും വിവരങ്ങള്‍ ചോര്‍ത്താനും ഹാക്കര്‍ക്ക് കഴിയും.

റീ ഇന്‍സ്റ്റലേഷന്‍ അറ്റാക്ക് അഥവാ ക്രാക്ക് എന്നാണ് ഇത്തരം ആക്രമണങ്ങളെ വിളിക്കുന്നത്. അതിനാല്‍ പബ്ലിക് വൈഫൈ സൗകര്യം ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലതെന്നും പകരം വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്വര്‍ക്കുകളോ (വി.പി.എന്‍), കേബിള്‍ വഴിയുള്ള ഇന്റര്‍നെറ്റോ ഉപയോഗിക്കണമെന്നും ഏജന്‍സി നിര്‍ദ്ദേശിക്കുന്നു.