ബാങ്കിന്റേതെന്ന വ്യാജേന മെയിലുകള്‍ അയക്കും; ഓപ്പണ്‍ ചെയ്താല്‍ യൂസെര്‍നെയിമും പാസ് വേര്‍ഡും ചോര്‍ത്തി പണം തട്ടും; 40 രാജ്യങ്ങള്‍ക്ക് ഭീഷണിയായി ‘ട്രിക്‌ബോട്ട്’

single-img
20 October 2017

ബാങ്ക് അക്കൗണ്ടുകളില്‍ നിന്നും പണം മോഷ്ടിക്കുന്ന കംപ്യൂട്ടര്‍ മാല്‍വെയര്‍ പ്രോഗ്രാം ട്രിക്‌ബോട്ട് നാല്‍പതോളം രാജ്യങ്ങള്‍ക്ക് ഭീഷണിയാകുന്നുവെന്ന് മുന്നറിയിപ്പ്. ബാങ്കുകളില്‍ നിന്നുള്ള ഇമെയിലുകളെന്ന വ്യാജേന അയക്കുന്ന മെയിലുകള്‍ വഴിയാണ് ട്രിക്‌ബോട്ട് വ്യാപിക്കുന്നത്.

ഇവര്‍ അയക്കുന്ന വെബ് സൈറ്റുകള്‍ തുറക്കുന്ന ഇടപാടുകാരുടെ യൂസെര്‍നെയിമും പാസ് വേര്‍ഡും ചോര്‍ത്തി ബാങ്ക് അക്കൗണ്ടുകളിലെ പണം തട്ടുന്ന വിദ്യയാണ് ട്രിക്‌ബോട്ട്. ഏഷ്യ, യൂറോപ്പ്, ഉത്തര ദക്ഷിണ അമേരിക്ക, ഓസ്‌ട്രേലിയ, ന്യൂസ്ലാന്റ് തുടങ്ങിയിടങ്ങളിലെ ബാങ്ക് അക്കൗണ്ടുകളില്‍ ട്രിക്‌ബോട്ടിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്.

ബാങ്കിംഗ് ഇടപാടുകള്‍, പണം കൈകാര്യം ചെയ്യുന്ന മറ്റ് സ്ഥാപനങ്ങള്‍, സ്വകാര്യ ബാങ്കിംഗ് സേവനങ്ങള്‍ തുടങ്ങിയവയാണ് ട്രിക്‌ബോട്ടിന്റെ ലക്ഷ്യം. അതേ സയമം കോര്‍പ്പറേറ്റ് മേഖലയിലെ പണമാണ് ഇവര്‍ ലക്ഷ്യമിടുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതിനാല്‍ തന്നെ ട്രിക്‌ബോട്ട് അതിവേഗം വ്യാപിക്കാനുള്ള സാധ്യത കൂടുതലാണെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.

ലാറ്റിനമേരിക്കയിലെ അര്‍ജന്റീന, ചിലി, കൊളംബിയ, പെറു തുടങ്ങിയ രാജ്യങ്ങളില്‍ മാല്‍വെയര്‍ പ്രോഗ്രാം തുടങ്ങിയെന്നാണ് ഐബിഎമ്മിലെ സൈബര്‍ സുരക്ഷാ വിദഗ്ധരുടെ മുന്നറിയിപ്പ്. മാല്‍വെയര്‍ ആദ്യഘട്ടത്തിലെ പരീക്ഷണങ്ങള്‍ക്ക് ശേഷം അതിവേഗം പടര്‍ന്നുപിടിക്കാനുള്ള സാധ്യത കൂടുതലാണെന്നാണ് വിലയിരുത്തുന്നത്.

2016 ഒക്ടോബറിലാണ് ട്രിക്‌ബോട്ടിനെ ആദ്യമായി തിരിച്ചറിയുന്നത്. യുകെ, ജര്‍മനി, കാനഡ എന്നീ രാജ്യങ്ങളിലെ ബാങ്ക് അക്കൗണ്ടുകളിലെ പണമാണ് ട്രിക്‌ബോട്ടിലൂടെ ഇല്ലാതായാത്. അന്താരാഷ്ട്ര തലത്തിലുള്ള സംഘമാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് വിലയിരുത്തല്‍.

വനാക്രൈ മാതൃകയില്‍ മോചനദ്രവ്യം ആവശ്യപ്പെട്ടുകൊണ്ടുള്ള സൈബര്‍ ആക്രമണങ്ങള്‍ നടത്താന്‍ ശേഷിയുള്ള വൈറസാണ് ട്രിക്‌ബോട്ട്. അതേസയമം ഹാക്കിംഗ് ആശയങ്ങളുടെ പരീക്ഷണങ്ങളാണോ ഇവര്‍ നടത്തുന്നതെന്നും പോലീസ് സംശയിക്കുന്നുണ്ട്. ഒട്ടേറെ പേരുടെ അക്കൗണ്ട് വിവരങ്ങള്‍ പരിശോധിച്ച ശേഷം ഡിജിറ്റല്‍ കറന്‍സിയിലേക്ക് അക്കൗണ്ടിലെ പണം ഒറ്റയടിക്ക് മാറ്റാനാണോ ഇവര്‍ ശ്രമിക്കുന്നതെന്നും പോലീസ് സംശയിക്കുന്നുണ്ട്.