പാനമ അഴിമതിക്കേസ്: നവാസ് ഷരീഫിനും മകള്‍ക്കും മേല്‍ അഴിമതി കുറ്റം ചുമത്തി

single-img
19 October 2017

ഇസ്ലാമാബാദ്: പാനമ അഴിമതിക്കേസില്‍ പാകിസ്താന്‍ മുന്‍പ്രധാനമന്ത്രി നവാസ് ഷെരീഫും കുടുംബവും പ്രതികളെന്ന് പാക്ക് അഴിമതി വിരുദ്ധ കോടതി. ഷെരീഫിന്റെ കുടുംബം വിദേശത്ത് അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്ന പാനമ പേപ്പര്‍ രേഖകളുടെ അടിസ്ഥാനത്തിലാണ് ഷെരീഫിനേയും മകളേയും മരുമകനെയും കോടതി പ്രതിചേര്‍ത്തത്.

ലണ്ടനില്‍ ഇവരുടെ പേരില്‍ ആഢംബര ഫഌറ്റുകള്‍ ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. ഷെരീഫ്, മകള്‍ മറിയം, ഭര്‍ത്താവ് മുഹമ്മദ് സഫ്ദര്‍ എന്നിവരെയാണ് പ്രതിചേര്‍ത്തിരിക്കുന്നത്. മറിയവും സഫ്ദറും കോടതിയില്‍ നേരിട്ട് ഹാജരായിരുന്നു. എന്നാല്‍ ഭാര്യയ്‌ക്കൊപ്പം ലണ്ടനിലായിരുന്ന ഷെരീഫ് പ്രതിനിധിയെ ആണ് അയച്ചത്. അനധികൃത സ്വത്ത് സമ്പാദനവുമായി ഷെരീഫിനെതിരായ ആരോപണങ്ങള്‍ ശരിയാണെന്ന് കണ്ടെത്തിയതോടെ ജൂലായില്‍ സുപ്രീം കോടതി അദ്ദേഹത്തെ അയോഗ്യനാക്കിയിരുന്നു.

ഷെരrഫിനും കുടുംബത്തിനുമെതിരെ ദേശീയ അക്കൗണ്ടബിലിറ്റി ബ്യുറോയുടെ സമഗ്രമായ അന്വേഷണത്തിനും കോടതി ഉത്തരവിട്ടിരുന്നു. 2016 നവംബറിലാണു പാക്കിസ്ഥാന്‍ സുപ്രീം കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. ഇതെത്തുടര്‍ന്നു കഴിഞ്ഞ ഏപ്രിലില്‍ കോടതി സംയുക്ത അന്വേഷണ സംഘം (ജെഐടി) രൂപീകരിച്ചു. ജെഐടിയുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ 17നാണു സുപ്രീം കോടതി ബെഞ്ച് വാദം കേള്‍ക്കാന്‍ തുടങ്ങിയത്.