വിജയ് നായകനായ പുതിയ ചിത്രം മെര്‍സലിനെതിരെ ബി.ജെ.പി പ്രവര്‍ത്തകര്‍ രംഗത്ത്: രണ്ട് സീനുകള്‍ ചിത്രത്തില്‍ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യം

single-img
19 October 2017

വിജയ് നായകനായ പുതിയ ചിത്രം മെര്‍സലിനെതിരെ ബി.ജെ.പി പ്രവര്‍ത്തകര്‍ രംഗത്ത്. ചിത്രത്തിലെ രണ്ട് സീനുകളാണ് ബി.ജെ.പിയെ ചൊടിപ്പിച്ചിരിക്കുന്നത്. ചിത്രം തുടങ്ങുമ്പോള്‍ വിജയും വടിവേലുവും ഒരു വിദേശരാജ്യത്താണ്.

അവിടെ വച്ച് ഇരുവരെയും കെള്ളയടിക്കാന്‍ ഒരാള്‍ ശ്രമിക്കുന്നു. എന്നാല്‍ അവരുടെ ബാഗ് കാലിയായിരുന്നു. ഇത് ഡിജിറ്റല്‍ ഇന്ത്യ കാരണമാണെന്ന് ചിത്രത്തില്‍ പറയുന്നുണ്ട്.

ജി.എസ്.ടിയെക്കുറിച്ച് പറയുന്നതാണ് ബി.ജെ.പിയെ ചൊടിപ്പിച്ച മറ്റൊരു രംഗം. 7 ശതമാനം ജി.എസ്.ടി ഈടാക്കുന്ന സിംഗപ്പൂരില്‍ ചികിത്സ സൗജന്യമാണ്. എന്നാല്‍ ഇന്ത്യയില്‍ 28 ശതമാനം ജി.എസ്.ടി ഈടാക്കി ജനങ്ങളെ പിഴിയുകയാണെന്ന് വിജയുടെ കഥാപാത്രം പറയുന്നുണ്ട്.

ജി.എസ്.ടിയെയും ഡിജിറ്റല്‍ ഇന്ത്യയെയും കുറിച്ച് പരാമര്‍ശിക്കുന്ന ഈ സീനുകള്‍ ചിത്രത്തില്‍ നിന്ന് നീക്കം ചെയ്യണമെന്ന് ബി.ജെ.പി നേതാവ് തമളിസൈ സൗന്ദരരാജന്‍ ആവശ്യപ്പെട്ടു. വിജയ് തന്റെ സിനിമയിലൂടെ തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുകയാണ്. വിജയിയുടെ രാഷ്ട്രീയ മോഹങ്ങളാണ് ഇതിന് കാരണമെന്നും അദ്ദേഹം ആരോപിച്ചു.

കലാകാരന്‍മാര്‍ക്ക് ആവിഷ്‌കാര സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ നമ്മുടെ രാജ്യത്തെ മറ്റൊരു രാജ്യവുമായി താരതമ്യം ചെയ്ത് ഇകഷ്ത്തുന്നത് ജനങ്ങളുടെ മനസില്‍ തെറ്റായ സന്ദേശം നല്‍കും. അത് രാഷ്ട്രീയ ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ടുള്ള നീക്കമാണെന്നും അവര്‍ ആരോപിച്ചു.