എത്രകാലമാണ് ഇത് തുടരുക?: പൊട്ടിത്തെറിച്ച് ദീപിക പദുക്കോണ്‍
സഞ്ജയ് ലീല ബൻസാലിയുടെ ചരിത്ര സിനിമ പദ്മാവതിക്കെതിരേ തുടരുന്ന പ്രതിഷേധങ്ങളിലും അക്രമങ്ങളിലും നിയമവ്യവസ്ഥയെ കുറ്റപ്പെടുത്തി ബോളിവുഡ് നടി ദീപിക പദുക്കോണ്‍. ഗുജറാത്തിലെ സൂററ്റിൽ പത്മാവതിയിലെ ഒരു രംഗം വരച്ച ചിത്രകാരനു നേർക്കുണ്ടായ അക്രമമാണ് ദീപികയെ പ്രകോപിപ്പിച്ചത്.
എത്രകാലമാണ് ഇത് തുടരുക? നിയമത്തെ കൈയിലെടുത്തുകൊണ്ടു ഞങ്ങളുടെ അഭിപ്രായ സ്വതന്ത്ര്യത്തെയും വ്യക്തി സ്വാതന്ത്ര്യത്തെയും നിരന്തരമായി ആക്രമിക്കാൻ ആരാണ് അവർക്ക് അനുമതി നൽകിയത്? ഇത് ഉടനടി തന്നെ അവസാനിപ്പിക്കുകയും നടപടി സ്വീകരിക്കുകയും വേണം- കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ ടാഗ് ചെയ്തു ദീപിക ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ പറയുന്നു.
ഒക്ടോബർ പതിനാലിനാണ് കലാകാരനായ കരണ്‍ സൂറത്തിലെ ഒരു മാളിൽ പത്മാവതിയിലെ ഒരു രംഗം വരയ്ക്കുന്നത്. ഇത് വാർത്തകളിൽ നിറഞ്ഞതിനു പിന്നാലെ തന്നെ പ്രതിഷേധവുമായി വലതുപക്ഷ സംഘടനകൾ രംഗത്തു വരികയും മാളിലെ നിലത്തു തീർത്ത കരണിന്റെ സൃഷ്ടി മുദ്രാവാക്യങ്ങളുടെ അകന്പടിയോടെ മായ്ച്ചുകളയുകയുമായിരുന്നു.